ഹിന്ദുവും മുസ്ലിമും തമ്മിലല്ല, മതേതരത്വവും മത മൗലികതയും തമ്മിലാണ് പ്രശ്നം

ഇന്ത്യയില്‍ അസഹിഷ്ണുതയില്ളെന്ന് പ്രശസ്ത ബംഗ്ളാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്‍. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ കെ.സച്ചിദാന്ദനുമായി നടക്കിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2007ന് ശേഷം ഡല്‍ഹിക്ക് പുറത്ത് അവര്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്. ബീഫ് കഴിച്ചതിന് തല്ലിക്കൊല്ലുന്നത് അസഹിഷ്ണുതയല്ല, കുറ്റകൃത്യമാണ്. ഇഷ്ടമുള്ളത് തിന്നാനും പറയാനും ചെയ്യാനുമുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്.എന്നാല്‍ ഒരാളുടെ ജീവന്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. തസ്ലിമ പറഞ്ഞു.

പുരസ്കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത്  മികച്ച സമരമാര്‍ഗമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും  തമ്മിലല്ല മതേതര്വവും മൗലികവാദവും തമ്മിലാണ് യഥാര്‍ഥത്തില്‍ പ്രശ്നം. എല്ലാതരത്തിലുമുള്ള മൗലിക വാദങ്ങള്‍ക്കും ഞാന്‍ എതിരാണ്. ഇന്ത്യയില്‍ ഹിന്ദുവും മുസ്ലീമും ഒരുപോലെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്.എല്ലാ മതങ്ങളും സമുദായവും സ്ത്രീകള്‍ക്ക് എതിരാണ്. ബംഗ്ളാദേശിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എഴുതിയതിനും ശബ്ദിച്ചതിനുമാണ് എന്നെ ആ രാജ്യത്തു നിന്നും പുറത്താക്കിയത്.ബംഗ്ളാദേശിലേക്ക് എത്തിപ്പെടുന്ന നിമിഷം ഞാന്‍ കൊല്ലപ്പെടും. മതേതരത്തിനും അനീതിക്കുമെതിരെ ശബ്ദിക്കുന്ന നിരവധി ബ്ളോഗ് എ ഴുത്തുകാരാണ് അവിടെ കൊല്ലപ്പെടുന്നത്. സ്ത്രീകള്‍ സ്ത്രീകളെക്കുറിച്ചെഴുതിയാണ് അശ്ളീലമായി വ്യാഖാനിക്കും. എന്നാല്‍ പുരുഷന്‍ സ്ത്രീശരീരത്തെക്കുറിച്ചെഴുതിയാല്‍ അത് മഹത്തായ സാഹിത്യസൃഷ്ടിയാകും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളാണ് എഴുത്തുകാരികളാകുന്നത് എന്നാണ് സമൂഹത്തിന്‍െറ ധാരണ. നിരവധി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് താന്‍ എഴുതിയത്. അവ വായിച്ച് എഴുത്ത് നിര്‍ത്തരുതെന്ന് ധാരാളം സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. പ്രോത്സാഹനങ്ങള്‍  നല്‍കിയിട്ടുണ്ട്. ഇത് വരെ വച്ച് കിട്ടിയതില്‍ ഏറ്റവും വലിയ പുരസ്കാരവും അതാണ്  മതപുരോഹിതരെയും വര്‍ഗീയവാദികളേയും തൃപ്തിപ്പെടുത്താനാണ് പശ്ചിമബംഗാളില്‍ നിന്ന് എന്നെ മാറ്റിയത്. രാഷ്ട്രീയക്കാര്‍ മുസ്ലീം മതവിശ്വാസികളെ തൃപ്തിപ്പെടുത്താനാണ് പലപ്പോഴും ശ്രമിക്കുന്നത്. യാഥാര്‍ഥ ഇടതുപക്ഷക്കാര്‍ മതേതരവാദികളും സഹൃദയരും യുക്തിചിന്തകരുമായിരിക്കും. എന്നാല്‍ ബംഗാളില്‍ സംഭവിച്ചത് അങ്ങിനെയല്ലായിരുന്നു. തസ്ലീമ നസ്റിന്‍ പറഞ്ഞു. 

ഒമ്പതുവര്‍ഷം ഡല്‍ഹിയിലെ ഏകാന്തവാസത്തില്‍നിന്ന് മറ്റൊരു സ്ഥലത്തത്തെിയതിന്‍െറ സന്തോഷത്തിലായിരുന്നു തസ് ലീമ നസ്റീന്‍. കോഴിക്കോട്ട് കടല്‍ കാറ്റടിക്കുന്ന വേദിയിലിരുന്ന് ചില സ്വന്തം കവിതകള്‍ അവര്‍ ചൊല്ലി. കുറേക്കാലത്തിനുശേഷം പുറത്തിറങ്ങിയതിന്‍െറ സ്വാതന്ത്ര്യം ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കുടുംബത്തോടൊപ്പം കഴിഞ്ഞിട്ട് 21 വർഷം

21 വര്‍ഷമായി സ്വന്തം കുടംബത്തോടൊപ്പം കഴിഞ്ഞിട്ട്. മാതാവ് രോഗക്കിടക്കയില്‍ കിടന്നപ്പോഴും പിതാവ് മരിച്ചപ്പോഴും പോകാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെയൊരു ജീവിതം തെരഞ്ഞെടുത്തതില്‍ സങ്കടമില്ല. അനീതിയോടുള്ള പ്രതിഷേധമെന്ന നിലക്ക് എന്‍െറ എഴുത്തും പോരാട്ടവും ഇനിയും തുടരും. ഒരുനാള്‍ എല്ലാവരെപ്പോലെയും മരിക്കേണ്ടിവരും, എന്നാലും എന്തെങ്കിലുമൊക്കെ ചെയ്തിട്ടാണ് മരിക്കുന്നതെന്ന സന്തോഷമുണ്ടാകും.

യൂറോപ്യന്‍ പൗരത്വമുണ്ടെങ്കിലും ഇന്ത്യയില്‍ ജീവിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ ഒരുപാട് സ്നേഹിക്കുന്നു. പല വിധത്തിലുള്ള സംസ്കാരങ്ങളുമുള്ള ആളുകള്‍ ഇവിടെ ജീവിക്കുന്നു. അത് ശരിക്കും അദ്ഭുതമാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ ജീവിക്കാന്‍ ശ്രമിക്കുന്നത് -തസ് ലീമ  പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.