സൂഫി മിസ്റ്റിക് സാഹിത്യം വിവര്‍ത്തനങ്ങളിലൂടെ മാത്രം വായിച്ച മലയാളികള്‍ക്കിടയില്‍ അതിന് അപവാദമായി ഇറങ്ങിയ ഗ്രന്ഥമാണ് മിസ്റ്റിക് റോസ്. കവിതയായും കഥയായും സൂഫി മിസ്റ്റിക് ചിന്താ ധാരകളെ കോര്‍ത്തിണക്കുന്ന സമാഹാരം സിദ്ധീഖ് മുഹമ്മദിന്‍്റെ ആത്മാവിഷ്ക്കാരങ്ങളാണ്. കവിയില്‍ നിന്നും മിസ്റ്റിക് എങ്ങനെ വേറിട്ട് നില്‍ക്കുവെന്നും ദൈവ ശാസ്ത്രഞ്ജനില്‍ നിന്ന് സൂഫി എത്ര കാതം അകലയെന്നും ഫിലോസഫറില്‍ നിന്നും ആത്മാഞ്ജാനിയുടെ അന്തരമെന്തെന്നും ഇതിലെ ഒരോ താളുകളും പറയുന്നു. ആധുനിക കവിതാ ലോകത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മിസ്റ്റിക് ചിന്താധാരയെ ഭംഗിയായി പരിചയപ്പെടുത്തുന്നുണ്ട് ഈ ഗ്രന് ഥം. അതീവ സാധാരണമായ വാക്കുകളും ശൈലിയുമാണ് മിസ്റ്റിക് കവിതകളുടെ സവിശേഷത. എന്നാല്‍ ആഴത്തിലുള്ള ചിന്തയും അടങ്ങിയിരിക്കും. ഈ സവിശേഷത മലയാള ഭാഷയില്‍ കൊണ്ടു വരിക എന്ന ശ്രമകരമായ ദൗത്യം ഗ്രന്ഥ കര്‍ത്താവ് അനായാസമായി നിര്‍വഹിച്ചിരിക്കുന്നു.
സൂഫി ആത്മഞ്ജാനത്തിന്‍്റെ സത്തയും മിസ്റ്റിക് കവിതയുടെ ലാളിത്യവും ഭാഷയുടെ പ്രാസഭംഗിയും ഒരു പോലെ തിളങ്ങുന്ന മനോഹരമായ ആവിഷ്ക്കാരമാണ് ഇത്.
ഭൗതികതക്കും ആത്മീയതക്കുമിടയില്‍ വലിയ തടസ്സമായി നില്‍ക്കുന്ന ഒന്നാണ് അത്യാസക്തി. അത്യാസക്തിയുടെ ഏറ്റവും പരിഷ്കൃത രൂപമാണ് പണം. പണം ആധ്യാത്മിക ലോകത്തേക്കുള്ള പ്രയാണത്തില്‍ എങ്ങിനെ തടസ്സമായി നില്‍ക്കുന്നുവെന്ന സത്യം സെന്‍ കഥകളുടെ മാതൃകയില്‍ അവതരിപ്പിക്കുന്ന മണി എന്ന ഗുരു മൊഴി അതി മനോഹരവും ചിന്താര്‍ഹവുമാണ്.
പണയവും ഊര്‍ജ്ജവും പദാര്‍ഥവല്‍ക്കരിച്ചതാണ് പണം. ജീവിത വ്യവഹാരങ്ങളില്‍ ഉപാധിയാകേണ്ട പണം ലക്ഷ്യമാകുമ്പോഴാണ് ആസക്തി നമ്മെ വഴി തെറ്റിപ്പിക്കുന്നത്.
ഓഷോയുടെ ഒരു നിരീക്ഷണവുമായി ചേര്‍ന്ന് കിടക്കുന്നതാണ് പണം എന്ന കവിത. ഒരു കേവല മനുഷ്യന്‍്റെ ചാപല്യങ്ങളും ആസക്തികളും ഉള്ള ഒരാള്‍ക്ക് പൂര്‍ണ്ണ സോഷ്യലിസ്റ്റാകുവാന്‍ കഴിയില്ല , എന്‍്റെത് , എന്‍്റെ കുടുംബം എന്‍്റെ ചുറ്റു പാട് എന്ന് ചിന്തിക്കുന്നവരുടെ കയ്യില്‍ അധികാരം വരുമ്പോള്‍ മനുഷ്യന്‍ സ്വാര്‍ഥനായി ത്തീരുന്നു. സമത്വവും ആദര്‍ശവുമെല്ലാം അവിടെ അസ്തമിക്കുന്നു. ഒരു യഥാര്‍ഥ സാത്വികന് മാത്രമേ ശരിയായ സോഷ്യലിസ്റ്റാവാന്‍ കഴിയുകയുള്ളൂ. ഓഷൊയുടെ നിരീക്ഷണത്തിലുള്ള മിസ്റ്റിക് സ്പര്‍ശം നിറഞ്ഞ ആത്മീയ മൊഴിയാണു മണി എന്ന അധ്യായത്തിലൂടെ സൂക്ഷ്മമായി അവതരിപ്പിക്കുന്നത്.
പവര്‍ ഓഫ് നൗ എന്ന സൂഫി ചിന്താ ധാരയെ റൂമി ഒരു മനോഹരമായ മൊഴിയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ജനിക്കാന്‍ പോകുന്ന നാളെകളിലൊ മൃതിയടഞ്ഞ ഇന്നലെകളിലൊ അല്ല നാം ജീവിക്കുന്നത് ഈ നിമിഷമാണ്. ഈ നിമിഷത്തിന്‍റെ ശക്തിയെ ക്കുറിച്ച് ഇന്നും ആധ്യാത്മീക ലോകത്തെ ഗുരുക്കന്മാരില്‍ ചര്‍ച്ചകളും നിരീക്ഷണങ്ങളും കണ്ടത്തെലുകളും അവസാനിക്കുന്നില്ല. ഇന്നിന്‍റെ ശക്തിയെ ഗൃഹാതുരതയുടെ രഹസ്യത്തിലൂടെ പറയുകയാണ് സിദ്ധീഖ് മുഹമ്മദ് നൊസ്റ്റാളിജിയ എന്ന തലക്കെട്ടിലൂടെ.
നൊസ്റ്റാള്‍ജിയ എന്ന ദൗര്‍ബല്യത്തെ എത്ര സുന്ദരമായാണു ഈ നിമിഷത്തിന്‍റെ ശക്തിയുമായി സിദ്ധീഖ് മുഹമ്മദ് ചേര്‍ത്ത് വെക്കുന്നത്. നാം പിന്നിട്ട് പോയ നിമിഷങ്ങള്‍ തന്നെയല്ലേ ഭൂതകാലത്തിന്‍്റെ ഇടവഴിയില്‍ ഒരിക്കലും കിട്ടാതെ അന്വേഷിച്ച് നടക്കുന്നത്? ഒരോ നിമിഷവും പിന്നിടുമ്പോള്‍ എന്ത് കൊണ്ട് ചിന്തിച്ചില്ല അതിന്‍്റെ മേന്മ? പിന്നീട് ആതുരരായി ഇവയെ തിരഞ്ഞിട്ട് എന്ത് കാര്യം? നിങ്ങള്‍ കാലത്തെ പഴിക്കരുത് അത് ഞാന്‍ തന്നെയാണെന്ന ദൈവീക വചനത്തോട് താരതമ്യപ്പെടുത്തുബോള്‍ നൊസ്റ്റാള്‍ജിയ എന്ന ഗുരു മൊഴി സൂഫി മൊഴിയായും മാറുന്നത് ഈ മൊഴിയുടെ വ്യതസ്ത വിതാനങ്ങള്‍ കാണിച്ച് തരുന്നു !
' മിസ്റ്റിക് റോസ് ' എന്ന പുസ്തകം കവിതാ സമാഹരമാണെന്നൊ കഥാ സമാഹരമെന്നൊ അതിന്‍്റെ ആമുഖത്തില്‍ പോലും പറയുന്നില്ല ' മൊഴിയും മൗനവും ഇഴ ചേര്‍ന്ന ഒരു ധ്യാന പുസ്തകം ' എന്നു വിശേഷിപ്പിക്കുന്ന മിസ്റ്റിക് റോസിന് ഏറ്റവും യോജിക്കുന്ന തലക്കെട്ടും അത് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.