തുമ്പിപിടിത്തം

ഇരു കൈകളും വിടര്‍ത്തി, പ്രകൃതിയെയും ഗ്രാമ നന്മകളെയും ഗൃഹാതുരതകളെയും ആര്‍ത്തിയോടെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഒരു മനുഷ്യമനസ്സിന്‍റെ  നേര്‍ക്കാഴ്ചയില്‍, കവിയും കവിതയും ഒന്നാവുകയാണിവിടെ...പകരം വെക്കാനില്ലാത്ത ശൈലികളും,” എന്തേ നാമിതോര്‍ക്കാതെ പോയി ?” എന്ന് വായനക്കാരനെക്കൊണ്ട് ചിന്തിപ്പിക്കുന്ന ആശയങ്ങളും, പിടിച്ചുലയ്ക്കുന്ന കുറേ ചോദ്യങ്ങളും കുറേയേറെ തിരിച്ചറിവുകളും ബിജോയ് ചന്ദ്രന്‍റെ ഈ കവിതകള്‍ സമ്മാനിക്കുന്നു. ആവലാതികളും അടക്കിപ്പിടിച്ച നിലവിളികളും പ്രണയവും പ്രകൃതിയും നഷ്ടപ്പെടലുകളും എല്ലാമുണ്ടിതില്‍....“ആരോ ആണെന്ന് കരുതി മറ്റാരെയോ നോക്കി ചിരിച്ച പാഴ്ച്ചിരി പോലെ ..” എന്നെഴുതുമ്പോള്‍, സ്വയമറിയാതെ പോകുന്നതിനെക്കുറിച്ചുള്ള  ഭീതിയില്‍  കവി ചകിതനാകുന്നു.

‘‘നഗരമുപേക്ഷിച്ചു  ഏതോ ഗ്രാമത്തിലേക്ക് പോകാന്‍ തീരുമാനിച്ചു’’ എന്ന് സ്വദേശം എന്ന കവിതയിലൂടെ ഉറക്കെ പ്രഖ്യാപിക്കുമ്പോഴും, വൈകിയുണ്ടാവുന്ന തിരിച്ചറിവുകളുടെ നിരര്‍ത്ഥകതയെ ദ്യോതിപ്പിച്ച് കവി ആശങ്കപ്പെടുന്നത് ഇങ്ങനെയാണ് : “അവിടെയത്തെുമ്പോള്‍ കാത്തിരുന്നു മടുത്ത് അവയൊക്കെയും ഒരു വണ്ടി പിടിച്ച് എന്നെയന്വേഷിച്ചു പോയിരിക്കുമോ ഏതോ പട്ടണത്തിലേക്ക് ...?”

വെയിലിന് നിരന്തരം നിറം കൊടുക്കുന്ന “ഞാവലും,തരിമണലോ ഉമിക്കരിയോകൊണ്ട് പണ്ടെന്നോ തേച്ചുമിനുക്കിയ മഞ്ഞപ്പല്ലുകളും ഒറ്റ നില്‍പ്പിനൊരാനയായ് മാറിയ പാറയും മാറിമാറിയത്തെി തട്ടിവിളിക്കുന്നുണ്ട് നമ്മളെ ...എന്തിനെക്കുറിച്ചെല്ലാമാണ് കവി പറയാത്തത് ...!!! ”ഒരു പഴയ മാസിക നമ്മെ അതിവേഗം പഴഞ്ചനാക്കി അതിന്‍റെ പുതുമ കണ്ടത്തെുമെന്ന് “ നമ്മളെന്നെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? “മലയാളത്തില്‍ പനി വന്നാല്‍  എന്തിനാണ് ഇംഗ്ളീഷില്‍ മരുന്ന്?” എന്ന് നാമെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? “ഇരുട്ടിന്‍െറ ചുണ്ടുകള്‍ വിടര്‍ത്തി പല്ലുകള്‍ കാണിച്ചാണ് നേരവും വെളുക്കുക. പല്ലുകാട്ടിയും മറച്ചും നില്‍ക്കുന്ന രാത്രി മാത്രമേയുള്ളൂ’’ എന്ന വാസ്തവം ആരു മനസ്സിലാക്കി?

എഴുതിയ ഓരോ വരികളിലും ചിന്തകള്‍ അവശേഷിപ്പിച്ച്, ഭാവിയിലേക്കുള്ള ചൂണ്ടുപലകകള്‍ നാട്ടിയിട്ടുണ്ട് കവി ....! അതിഭാവുകത്വങ്ങളില്ലാത്തതിനാല്‍ ഏറെ ഹൃദ്യം ...! ലാളിത്യത്തിന്‍റെ  ഭാഷയെങ്കിലും ആശയങ്ങള്‍ കുറിക്കുകൊള്ളുന്ന കൂരമ്പുകള്‍ പോലെ ...പ്രകൃതിയോടും സഹജീവികളോടുമുള്ള സ്നേഹവും ദയാവായ്പ്പും മുറ്റി നില്ക്കുന്ന കവിതകള്‍ ...സ്വയം മണ്ണും മരവും കിളിയും പൂച്ചയും പുഴയുമായി മാറുന്ന കവി, തന്‍റെ വീക്ഷണകോണുകളിലൂടെ ഗൃഹാതുരന്‍്റെ പ്രതിനിധിയാവുന്നു.

ശേഷിക്കുന്ന മണ്ണിനോടും മരത്തിനോടും പുഴയോടും കവിയ്ക്കെന്നും സ്നേഹം മാത്രം ...”പെരുവഴിക്കു കൂട്ടു പോകുന്ന നമ്മള്‍ മാത്രമിങ്ങനെ  ഒന്നാംതരം അനാഥരാകും “ എന്നറിഞ്ഞിട്ടും , തന്‍റെ കവിതകളിലൂടെ ,സ്വപ്നങ്ങളിലൂടെ ,ഓര്‍മകളിലൂടെ എല്ലാം കവി നല്ളൊരു സഹയാത്രികനാവുന്നു .....!!!

 

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.