ഫാസിസത്തിനും ഫണ്ടമെന്‍റലിസത്തിനുമെതിരെ തൂലിക കൊണ്ടും ജിഹ്വ കൊണ്ടും പ്രതികരിച്ച യു.ആര്‍. അനന്തമൂര്‍ത്തിക്ക് സമര്‍പ്പിച്ചുകൊണ്ടാണ് ഉദ്യാനനഗരിയില്‍ ഇത്തവണ സാഹിത്യ മാമാങ്കം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയുടെ ഹൃദയമായ ക്രൗണ്‍ പ്ളാസയാണ് സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ മൂന്നാമത് ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് (ബി.എല്‍.എഫ്) ആയിഥേയത്വമരുളിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള പുസ്തകപ്രേമികളുടെ സംഗമസ്ഥാനമാണ് ബി.എല്‍.എഫ്. നഗരത്തിരക്കില്‍നിന്ന് ഒഴിഞ്ഞ് പച്ചപ്പ് നിറഞ്ഞ പുല്‍തകിടിയും തണല്‍ വൃക്ഷങ്ങളും അരുവിയുമുള്ള ഒരിടം.
സാഹിത്യ മേളകളിലെ പതിവുചര്‍ച്ചകള്‍ക്കപ്പുറം വടക്ക്-കിഴക്കന്‍ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളെ വിശദമായി വിലയിരുത്തുന്നതായിരുന്നു ഇത്തവണത്തെ ബി.എന്‍.എഫ്. ഐ.എസ്.ഐ.എസ്, കശ്മീര്‍, മോദി റീ ബ്രാന്‍ഡ് ചെയ്യുന്ന ഇന്ത്യ, വെസ്റ്റ് ഏഷ്യന്‍ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയിലത്തെി. കാലിക വിഷയങ്ങള്‍ സംവദിച്ച സാഹിത്യമേള ഉറുദു സാഹിത്യത്തിനും ഇ-സാഹിത്യത്തിനും അര്‍ഹമായ പരിഗണന നല്‍കി.
സംസ്കാര, ഭാരതിപുരം തുടങ്ങി പേരുകള്‍ നല്‍കിയ ഹാളുകളിലായിരുന്നു പരിപാടികളും സംവാദങ്ങളും നടന്നത്. കിലോ മീറ്ററുകള്‍ക്കപ്പുറമുള്ള തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് വിധി വരെ ചര്‍ച്ച ചെയ്ത് കേവലം ഒരു സാഹിത്യ മാമാങ്കം എന്നതിലുപരി രാഷ്ട്രീയസാഹചര്യങ്ങളെക്കൂടി ബി.എല്‍.എഫ് പരിഗണനയിലെടുത്തുവെന്നത് ശ്രദ്ധേയമാണ്.
കന്നട സാഹിത്യത്തിനായി പ്രത്യേക സെഷനുകളൊരുക്കി. ദലിത്, ലിംഗ വിഷയങ്ങളും സജീവസംവാദങ്ങള്‍ക്ക് വിഷയമായി.
ഗിരീഷ് കര്‍ണാട്, അരുണ്‍ ഗുരി, ലെയ്ല സേത്, നത്വര്‍ സിങ്, വിനോദ് റായ്, കേകി ദരുവല്ല, ചേതന്‍ ഭഗത്, റാണി മുഖര്‍ജി, ശോഭാ ഡെ തുടങ്ങി 150ഓളം സാഹിത്യകാരന്മാരുടെ സാന്നിധ്യം കൊണ്ടും ഇടപെടല്‍ കൊണ്ടും വര്‍ണാഭമായിരുന്നു ബി.എല്‍.എഫ്.
സാഹിത്യത്തിന്‍െറ ഭാഷ, വിവിധ തരം എഴുത്തുകള്‍, വായനക്കാര്‍, കാഴ്ചപ്പാടുകള്‍, അഭിപ്രായങ്ങള്‍, ഇന്ത്യന്‍ സാഹിത്യത്തിലെ പുത്തന്‍ മാറ്റങ്ങള്‍ തുടങ്ങി വിഷയങ്ങളെ വ്യത്യസ്ത രീതിയില്‍ കൈകാര്യം ചെയ്ത ബി.എല്‍.എഫ് പുതിയ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രത്യേകമായി രൂപകല്‍പന ചെയ്തിട്ടുള്ള ഒരു വര്‍ക്ക് ഷോപ്പിന്‍െറ കെട്ടും മട്ടും തോന്നിപ്പിക്കുന്നതാണ്.
പുതി ലോകത്തിന്‍െറ സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യത്തില്‍ തൂലികയിലൂടെ രാഷ്ട്രീയം കൂടി സംവദിക്കുന്ന സാഹിത്യമേള എന്ന അര്‍ഥത്തില്‍ ബി.എന്‍.എഫ് ഏറെ മികച്ചു നില്‍ക്കുന്നുണ്ട്. എന്നിരുന്നാലും റാണി മുഖര്‍ജിയെ പോലെയുള്ള ഒരു സെലിബ്രിറ്റിയെ പ്രസ്തുത പരിപാടിയില്‍ ഒരു വലിയ സെഷന്‍െറ ഭാഗമാക്കേണ്ടിയിരുന്നില്ല എന്ന് വ്യക്തിപരമായ ഒരു അഭിപ്രായം.
ഡോക്യൂമെന്‍ററികളും രാത്രികളിലെ കലാ-സാംസ്കാരിക പരിപാടികളും കലര്‍ന്ന സാഹിത്യമേള തുടക്കക്കാര്‍ക്ക് വേറിട്ട അനുഭവം തന്നെയായി. എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള കെ.പി. കുമാരന്‍െറ ഡോക്യൂമെന്‍ററിയും യു.ആര്‍. അനന്തമൂര്‍ത്തിയുടെ സാഹിത്യ ജീവിതത്തെ ആസ്പദമാക്കി സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡോക്യൂമെന്‍ററികളും പ്രദര്‍ശിപ്പിച്ചവയില്‍ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.