പയ്യന്നൂർ: "കഥയ മമ കഥയ മമ കഥകളതി സാദരം കാകുൽസ്ഥ ലീലകൾ കേട്ടാൽ മതിവരാ...."മഴയൊഴിഞ്ഞ കർക്കടക സംക്രമ സന്ധ്യയിൽ രാമായണ പാരായണത്തിന് തുടക്കമായി. ഇക്കുറി 32 ദിവസമാണ് കർക്കടക മാസം എന്ന പ്രത്യേകതയും വടക്കൻ കേരളത്തിനുണ്ട്. ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും സംക്രമദിനമായ ഞായറാഴ്ച മുതൽ രാമായണ പാരായണത്തിന് തുടക്കമായി.
മഴയൊഴിഞ്ഞ കർക്കടക സംക്രമമാണ് ഇക്കുറി ഉത്തരകേരളത്തിൽ. ഏതാനും ദിവസം കനത്ത മഴ പെയ്തിരുന്നുവെങ്കിലും പിന്നീട് മാനം തെളിഞ്ഞു. സൂര്യനെ കാണാത്ത മാസമാണ് കർക്കടകമെന്ന് പഴയ തലമുറ പറയാറുണ്ട്. കർക്കടകത്തിന്റെ ഭീതിയകറ്റാനാണ് രാമായണ മാസമായി ആചരിക്കുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും മാസാചരണം വിവിധ പരിപാടികളോടെ നടന്നു വരുന്നു. കർക്കടക സംക്രമം ഒഴിവു ദിനമായതിനാൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തുടങ്ങി പ്രശസ്ത ക്ഷേത്രങ്ങളിലെല്ലാം വൻ തിരക്കാണ് ഉണ്ടായത്.
എഴുത്തച്ഛന്റെ അധ്യാത് മ രാമായണമാണ് വായനക്ക് ഉപയോഗിച്ചു വരുന്നത്.ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിങ്ങനെ രാമരാവണയുദ്ധത്തിന് ശേഷം ശ്രീരാമൻ അയോധ്യാപതിയാവുന്നതുവരെയുള്ള കഥകളാണ് വായനയിൽ സാധാരണ പതിവുള്ളത്. ഒാരോ ദിവസവും വായിക്കേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തിയ ഗ്രന്ഥങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. രാമായണ കഥയുമായി ബന്ധപ്പെട്ട പ്രശ്നോത്തരികളും മിക്കയിടങ്ങളിലും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.