അശരണരായ രോഗികൾക്ക് തുണയാകുന്ന, ആശയറ്റവർക്ക് പ്രതീക്ഷയുടെ തീനാളം പകരുന്ന, ആത്മവിശ്വാസത്തിെൻറ പുതുചിറകുകൾ സമ്മാനിക്കുന്ന ഡോക്ടറാകാൻ നിയോഗിക്കപ്പെട്ട ജന്മം. ഡോ. വി.പി. ഗംഗാധരൻ എന്ന അർബുദ ചികിത്സ വിദഗ്ധെൻറ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ബോധ്യപ്പെടുന്ന യാഥാർഥ്യമാണിത്. അല്ലെങ്കിൽ തുണിവ്യവസായത്തിൽ ഒപ്പംകൂട്ടാൻ അച്ഛൻ കണ്ടുവെച്ച മകൻ ഒരു നിയോഗംപോലെ വൈദ്യ വഴിയിൽ എത്തിപ്പെടുകയില്ലായിരുന്നല്ലോ... തിരുപ്പൂരിൽ ടെക്സ്ൈറ്റൽ ബിസിനസ് നടത്തിയിരുന്ന ഇരിങ്ങാലക്കുടക്കാരൻ പദ്മനാഭൻ നായരുടെയും സരസ്വതി അമ്മയുടെയും നാലു മക്കളിൽ ഇളയവനായിരുന്നു ഗംഗ. അച്ഛന്റെ ജോലി സ്ഥലമായ തിരുപ്പൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ചേച്ചിയെ ചേർക്കാൻ സ്കൂളിൽ ചെന്നപ്പോൾ കൂടെയുണ്ടായിരുന്ന ഗംഗയുടെ അറിവും സാമർഥ്യവും കണ്ട് അധ്യാപകർ അദ്ഭുതം കൂറി. ഗംഗയുടെ അടിസ്ഥാന അറിവുകൾ പരിശോധിച്ച അധ്യാപകൻ പറഞ്ഞു: ‘‘ഇവനെ നമുക്ക് നാലാം ക്ലാസിൽ ചേർക്കാം’’. ചേച്ചിയുടെ അധ്യാപകൻ വീട്ടിലെത്തി ചേച്ചിയെ പഠിപ്പിക്കുമ്പോൾ അടുത്തിരുന്നു കേട്ടുപഠിച്ചതായിരുന്നു ഈ അറിവെല്ലാം. അഞ്ചുവയസ്സിന് മൂത്ത ചേച്ചി അഞ്ചാം ക്ലാസിലും അനിയൻ നാലിലും പഠിക്കുന്ന ഉചിതമില്ലായ്മ കാരണം അച്ഛൻ സമ്മതിച്ചില്ല. ഒടുവിൽ അധ്യാപകരുടെ നിർബന്ധം കാരണം ഒന്നും രണ്ടും ക്ലാസുകൾ ഒഴുവാക്കി ഗംഗയെ മൂന്നാം ക്ലാസിൽ ചേർത്തു. ഒരുവർഷമേ തിരുപ്പൂരിൽ പഠിച്ചുള്ളൂ.
പിന്നീട് തൃശൂരിൽ ഇരിങ്ങാലക്കുടയിലെ പേഷ്കാർ റോഡിലെ വീട്ടിൽ കുടുംബം താമസമാക്കി. നാട്ടിൻപുറത്തിൻെറ സർവ നന്മകളും അറിഞ്ഞു വളർന്ന ആ സ്കൂൾ കാലമാണ് സഹജീവി സ്നേഹത്തിന്റെ നന്മ ഗംഗയുടെ ഹൃദയത്തിൽ ഉറപ്പിച്ചുനിർത്തിയത്. സൗഹൃദവും കരുതലും ഏറ്റവുംകൂടുതൽ ലഭിച്ച കാലമായിരുന്നു അത്. ഇരിങ്ങാലക്കുടയിലെ നാഷനൽ ഹൈസ്കൂളിൽ രാമനാഥൻ മാഷും രാമചന്ദ്രൻ മാഷുമൊക്കെ പകർന്നുകൊടുത്തത് പാഠങ്ങൾ മാത്രമായിരുന്നില്ല, ജീവിതംകൂടിയായിരുന്നു. അന്നത്തെ സൗഹൃദങ്ങളുടെ അപൂർവ സുഗന്ധം ഗംഗ ജീവിതത്തോട് ഒപ്പംകൂട്ടി. കൂട്ടുകാർക്ക് ഏറെ പ്രധാന്യം നൽകുന്ന ഗംഗക്ക് തിരുപ്പൂരിൽ മൂന്നാം ക്ലാസിൽ ഒപ്പംപഠിച്ച അപ്പുവുമായി പോലും ഇപ്പോഴും വലിയ സൗഹൃദമുണ്ട്. ഒരു ലോക്കോ പൈലറ്റ് ആകുക എന്നതായിരുന്നു ഗംഗയുടെ ഏറ്റവുംവലിയ ആഗ്രഹം. െട്രയിനുകൾ അന്നും ഇന്നും ഗംഗയുടെ ഹരമാണ്. തിരുപ്പൂരിൽ ചെന്നാൽ ജ്യേഷ്ഠൻ ഡോ. ബാലചന്ദ്രനെയും കൂട്ടി തിരിപ്പൂർ ഓവർ ബ്രിഡ്ജിെൻറ മുകളിൽ പോയിരിക്കും. െട്രയിൻ പോകുന്നത് കാണാൻ.
13ാം വയസ്സിൽ പത്താം ക്ലാസ് കഴിഞ്ഞ ഗംഗ പ്രീഡിഗ്രിയും ബിരുദവും മഹാരാജാസിെന്റെ സമ്പന്നതയിലാണ് പൂർത്തിയാക്കിയത്. ഒരു മകൻ ഡോക്ടർ, ഒരു മകൻ എൻജിനീയർ എന്നാൽ, ഗംഗ എെൻറ ബിസിനസ് നോക്കട്ടെ എന്നായി അച്ഛൻ. ഗംഗ ഒരു ഡോക്ടറാകുന്നതൊന്നും ആ വീട്ടിൽ അത്ര താൽപര്യമുള്ള കാര്യങ്ങളായിരുന്നില്ല. റിസൽട്ട് വരുന്ന മൂന്നുമാസത്തെ കാലാവധിയിൽ അച്ഛൻ ഗംഗയെ തന്റെ ഫാക്ടറിയുടെ ഉത്തരവാദിത്തങ്ങൾ ഏൽപിച്ചെങ്കിലും കച്ചവടവുമായി മകൻ ഒരുതരത്തിലും ചേർന്നുപോകില്ലെന്ന് വളരെ പെട്ടന്ന് അച്ഛന് മനസ്സിലായി. അതോടെ പഠനം തുടരാൻ മകനെ അച്ഛൻ നാട്ടിലേക്ക് തിരിച്ചയച്ചു. ബി.എസ്സി നല്ല മാർക്കോടെ പാസായതിനാൽ മെഡിസിന് ചേരാമെന്ന ആശയം പിന്നീട് മുന്നോട്ടുവെച്ചത് ജ്യേഷ്ഠനാണ്. അപേക്ഷ സ്വീകരിക്കപ്പെടുകയും ചെയ്തു.
എം.ബി.ബി.എസ് പഠിക്കാൻ കോട്ടയെത്തത്തിയതാണ് ജീവിതത്തെ മാറ്റിമറിച്ചത്. ‘അവിടെ കാമ്പസിൽ ഞങ്ങൾ പഠിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. കോട്ടയത്തെ ആ ആർപ്പൂക്കര ഗ്രാമം മുഴുവൻ കോളജിെൻറ ഭാഗമായിരുന്നു. ക്രിസ്മസ് ഒക്കെ ആയിക്കഴിഞ്ഞാൽ കരോളുമായി ഓരോ വീട്ടിലും കയറിയിറങ്ങും. ഓരോ വീട്ടിലെയും അതിഥികളായിരിക്കും ഞങ്ങൾ. ആർപ്പൂക്കര രാജീസിലെ ഒരു സിനിമയും ഞങ്ങൾ ഒഴിവാക്കിയിരുന്നില്ല. എന്നിട്ടും ഒരാൾപോലും തോറ്റില്ല. അന്ന് പഠിപ്പിെൻറ മികവുമാത്രമായിരുന്നു മാനദണ്ഡം. ഇന്ന് പണമുള്ളവന് ഏത് ഡിഗ്രിയും സമ്പാദിക്കാം. അന്ന് ഏറെ സാധാരണക്കാരൻ പോലും ഞങ്ങളോടൊപ്പം പഠിച്ചിരുന്നു. ഇടുക്കി രാജകുമാരിയിൽ നിന്ന് വരുന്ന കുര്യൻ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഇടുക്കിയിൽ വണ്ടിയിറങ്ങിയാൽ മൈലുകളോളം നടന്നുവേണം കുര്യെൻറ വീട്ടിലെത്താൻ. ഞങ്ങൾ കുര്യനെ കളിയാക്കുമായിരുന്നു. കുര്യന് അവധിക്ക് വീട്ടിൽ നിൽക്കാൻ സാധിക്കിെല്ലന്ന്. അവിടെയെത്തുമ്പോഴേക്കും തിരികെവരാനുള്ള സമയമാകും. അന്ന് ഞങ്ങൾക്ക് ഒരു പഠന പ്രയാസവും ഉണ്ടായിരുന്നില്ല. പരീക്ഷയടുത്താൽ എല്ലാവരും സംഘമായിരുന്ന് പഠിക്കും.
അവിടെവെച്ചാണ് ജീവിതത്തിൽ ഒപ്പംകൂട്ടിയ ചിത്രധാരയെ കിട്ടുന്നത്. കോളജിൽ സാഹിത്യവും രാഷ്ട്രീയവും സ്പോർട്സുമൊക്കെ ഒപ്പം കൊണ്ടുനടന്ന ആളാണ് ഗംഗ. അപ്പോൾ പലപ്പോഴും ക്ലാസുകൾ നഷ്ടമാകും. അപ്പോൾ പലപ്പോഴും സഹായിക്കാറുള്ളത് ചിത്രയാണ്. നോട്ടുകൾ എഴുതിത്തരും, നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പഠിപ്പിച്ചു തരും, ഈ കരുതൽ ഉള്ളിലെവിടെയോ ഒരു ഇഷ്ടമായി പരിണമിക്കുകയായിരുന്നു. നാലാംവർഷം എല്ലാവരെയും ബാച്ചുകളായി തിരിക്കും. ഞാനും ചിത്രയും ഒരേ ഗ്രൂപ്പിലെത്തി. അതൊരു പൈങ്കിളി പ്രണയമൊന്നുമായിരുന്നില്ല. ജീവിതത്തെ കുറിച്ച് വളരെ ഗൗരവപൂർണമായ കാഴ്ചപ്പാടുകളുള്ള രണ്ടുപേരുടെ ഒത്തുചേരലായിരുന്നു അത്.
വിവാഹം കഴിഞ്ഞ് എം.ഡി ചെയ്യാൻ ഞങ്ങൾ ഡൾഹിയിലെ ഒാൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. ചിത്ര ഗൈനക്കോളജിയും ഞാൻ മെഡിക്കൽ എം.ഡിയും ചെയ്യാനാണ് എത്തിയത്. സാധാരണ അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോൾ ഒരു സെക്കൻഡ് ഓപ്ഷൻ ഉൾപ്പെടുത്തണം. അപ്പോൾ ആ സമയത്ത് അടുത്തുണ്ടായിരുന്ന ഏതോ സുഹൃത്താണ് റേഡിയോ തെറപ്പി പുതുതായി വികസിച്ചു വരുന്ന ശാഖയാെണന്നും വലിയ സാധ്യതകളുണ്ടെന്നുമൊക്കെ പറഞ്ഞത്. അതിനെ കുറിച്ച് കൂടുതലൊന്നും അറിവുണ്ടായിരുന്നില്ലെങ്കിലും ഫോറം പൂരിപ്പിക്കൽ പണി പെട്ടന്ന് പൂർത്തിയാക്കാൻ റേഡിയോ തെറപ്പി ടിക്ക് ചെയ്തു. അവിടെയും ഒരു ദൈവനിയോഗം ഗംഗാധരനെ കാത്തിരിക്കുന്നുണ്ടായിരുന്നു. മെഡിക്കൽ എം.ഡിക്ക് അഡ്മിഷൻ കിട്ടിയില്ല. ഒരു സീറ്റുമാത്രം ഒഴിവുള്ള റേഡിയോ െതറപ്പിയിലേക്ക് അഡ്മിഷൻ കിട്ടി. മനസ്സ് തൃപ്തിയായില്ലെങ്കിലും ഒെരാഴിവ് മാത്രമുള്ള അത് വിട്ടുകളയണ്ടാന്ന് എല്ലാവരും ഉപദേശിച്ചു. പഠനം തുടങ്ങിയ ആദ്യ വർഷം ആകെ വിഷമിച്ചു.
യന്ത്രങ്ങളെ കുറിച്ചുള്ള പഠനം എന്തിനാെണന്ന് വെറുതേ തോന്നി. എന്നാൽ, രണ്ടാം വർഷമെത്തിയപ്പോഴേക്കും കഥ ആകെ മാറി. അവിടത്തെ പഠനം കഴിഞ്ഞിറങ്ങിയപ്പോഴാണ് ഇന്ത്യയിൽ ആദ്യമായി അഡയാറിൽ മെഡിക്കൽ ഓങ്കോളജി ആരംഭിക്കുന്നത്. അവിടെ ചെന്നപ്പോഴാണ് എം.ഡി മെഡിസിൻ ഇല്ലാത്തവർക്ക് അവിടെ ഓങ്കോളജിക്ക് അഡ്മിഷൻ ലഭിക്കില്ല എന്നറിയുന്നത്. അതോടെ എം.ഡി മെഡിസിന് പഠിക്കാൻ തീരുമാനിച്ചു. എല്ലാവരും നിരുത്സാഹപ്പെടുത്തി. നെഫ്രോളജിയോ കാർഡിയോളജിയോ പഠിച്ച് പത്ത് കാശുണ്ടാക്കൂ എന്നായിരുന്നു ചുറ്റുമുള്ളവരുടെ ഉപദേശം. പക്ഷേ, കാശ് ആയിരുന്നില്ല എെൻറ ലക്ഷ്യം. അങ്ങനെ കോട്ടയത്ത് വീണ്ടും എം.ഡി മെഡിസിന് ചേർന്നു. അതിനുശേഷം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നാമത്തെ ബാച്ചിൽ ഗംഗാധരൻ വിദ്യാർഥിയായി എത്തി.
അഡയാർ പഠിപ്പിച്ച പാഠം
ഇന്ന് അഡയാർ ഇൻസ്റ്റിറ്റ്യൂട്ട് ലോകപ്രശസ്തമായ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാണ്. അന്ന് അതൊരു ഭാർഗവീനിലയം പോലെ തോന്നിച്ചിരുന്നു. ജീവിതത്തിൽ ദൈവം ചില ദൗത്യങ്ങൾക്കായി ചിലരെ നിയോഗിക്കാറില്ലേ. അതുപോലെ രണ്ട് വ്യക്തികളായ ഡോ. കൃഷ്ണമൂർത്തിയും ഡോ. ശാന്ത കൃഷ്ണമൂർത്തിയുമാണ് ആ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. അവർക്ക് ഒരു പട്ടണത്തിൽ സർവ സൗഭാഗ്യങ്ങളോടെയും ആഡംബരത്തോടെയും ജീവിക്കാനുള്ള സാമ്പത്തിക ചുറ്റുപാടുകളുണ്ട്. ആതുരശുശ്രൂഷ മേഖല കൊള്ളയായി മാറുമ്പോൾ ഇവരെയൊക്കെ നാം അറിയണം. അവിടത്തെ ഒരു ഇടുങ്ങിയ മുറിയിലായിരുന്നു അവരുടെ താമസം. അവർ മറ്റ് ആശുപത്രികളിൽ ജോലിചെയ്ത് കിട്ടുന്ന കാശുകൊണ്ടാണ് ആ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിക്കൊണ്ടിരുന്നത്.
എനിക്ക് ഒരുപാട് കൗതുകങ്ങളും അദ്ഭുതവും സമ്മാനിച്ച കാലമായിരുന്നു അഡയാറിലെ ജീവിതം. ഒരു ഭാർഗവീനിലയം പോലെ തോന്നിച്ച ഒരു പഴയകെട്ടിടത്തിൽ അഞ്ചുപേരുള്ള മുറിയിലാണ് എനിക്ക് താമസസൗകര്യം തന്നത്. രണ്ട് കട്ടിലുകളേയുള്ളൂ അതിൽ. ഇതിൽ അഞ്ചുപേർ എങ്ങനെ കിടക്കും എന്നതായിരുന്നു എെൻറ ചോദ്യം. വരുംദിവസങ്ങളിൽ അത് മനസ്സിലായിക്കൊള്ളും എന്നായിരുന്നു മറുപടി. പിന്നീടാണ് എനിക്കത് മനസ്സിലായത്. ഒരുദിവസം പോലും രണ്ടുപേരിൽ കൂടുതൽ ആ മുറിയിൽ ഒന്നിച്ചുണ്ടായിട്ടില്ല. പലപ്പോഴും ആരും ഉണ്ടാകാറില്ല. 24 മണിക്കൂറാണ് ഡ്യൂട്ടി. ആദ്യ ദിവസംതന്നെ എന്നെ അദ്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. എട്ടുമുതൽ അഞ്ചുമണിവരെയാണ് ഡ്യൂട്ടി സമയം. പക്ഷേ, അഞ്ചു മണിയായിട്ടും ആരും പോകുന്നില്ല. ചോദിച്ചപ്പോൾ കിട്ടിയ മറുപടി എെൻറ ജീവിതകാലത്തേക്ക് എന്നും സൂക്ഷിച്ചുവെക്കാനുള്ള ഒരു പാഠമായിരുന്നു. ഇവിടെ ഞങ്ങൾക്ക് ഡ്യൂട്ടി സമയമില്ല. ജോലിതീർത്തിട്ട് മാത്രമേ പോകാൻ പാടുള്ളൂ.
ഒരു ബോൺമാരോ ടെസ്റ്റിന് ഒരാൾ എത്തിയാൽ അെതടുക്കാതെ ഡോക്ടർക്ക് പോകാനാകില്ല. അത് പത്തോളജിയിൽ എത്തിയാൽ അത് കഴിയാതെ അവർക്ക് പോകാൻ കഴിയില്ല. ഒന്നും നാെളയിലേക്ക് നീട്ടിവെക്കരുത് എന്നതായിരുന്നു പാഠം. 24 മണിക്കൂറിനുള്ളിൽ അതിെൻറ ഫലം ലഭിച്ചില്ലെങ്കിൽ എവിടെയാണ് താമസിച്ചത് എന്ന അന്വേഷണം വരും. അയാൾ അതിന് ഉത്തരംപറയണം. രോഗി, ഡോക്ടർ ബന്ധത്തിന്റെ ഉൗഷ്മളതകളെക്കുറിച്ച് ഞാൻ പഠിച്ചത് അവിടന്നാണ്. അവിടത്തെ രോഗികൾക്ക് നൽകുന്ന ഭക്ഷണം ആദ്യം ഡോക്ടർ കഴിച്ചുനോക്കി സർട്ടിഫൈഡ് ചെയ്തെങ്കിലേ രോഗികൾക്ക് നൽകാനാകൂ. അവിടെ രോഗികളായ കുട്ടികൾക്ക് ഞാൻ ഡോക്ടർ അങ്കിളായിരുന്നു. ഒരു ലാമ്പി സ്കൂട്ടറിലാണ് ഞാൻ അന്ന് ആശുപത്രിയിലേക്ക് വരുന്നത്. കുട്ടികൾ ആ സമയം കാത്തുനിൽക്കും. ഓരോരുത്തരേയും സ്കൂട്ടറിൽ കയറ്റി ഒന്നു കറങ്ങിവന്നാലേ എനിക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ കഴിയൂ. അവിടത്തെ പഠനം കഴിഞ്ഞ് ആദ്യമെത്തിയത് തൃശൂർ മെഡിക്കൽ കോളജിൽ. ജീവിതത്തിൽ പഠിക്കുകയും ശീലിക്കുകയും ചെയ്ത പാഠങ്ങൾ ആദ്യമായി തെറ്റുന്നതായി ബോധ്യപ്പെട്ടത് അവിടന്നാണ്.
ഉച്ചക്ക് രണ്ടുമണിയായപ്പോഴേക്കും എല്ലാവരും ഓഫിസടച്ച് പോയി. ഞാൻ അദ്ഭുതപ്പെട്ടുപോയി. ആയിരക്കണക്കിന് നിസ്സഹായരായ രോഗികളുടെ ആശാകേന്ദ്രമായ ആശുപത്രിയിൽ ഇങ്ങനെയാണോ പെരുമാറുക. അൽപനേരം അധികമിരുന്ന് രോഗികളെ നോക്കുന്നത് മറ്റുള്ളവർക്ക് ദഹിച്ചില്ല. ആർ.സി.സിയിലെ അനുഭവവും മറിച്ചായിരുന്നില്ല. ഓണം പ്രമാണിച്ച് ഒരാഴ്ചത്തേക്ക് ലാബ് അവധിയായതിനാൽ പാത്തോളജി റിപ്പോർട്ടുകൾ ആവശ്യപ്പെടരുതെന്നതുപോലുള്ള സർക്കുലറുകൾ എന്നെ അദ്ഭുതപ്പെടുത്തി. ‘89ൽ ആണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രത്യേക ഓങ്കോളജി വാർഡ് ഉണ്ടാകുന്നത്. അതിെൻറ ഏറ്റവും ചെറിയ കാര്യങ്ങളിൽവരെ ഡോക്ടർ ഗംഗാധരെൻറ ഇടപെടലുകളുണ്ടായിരുന്നു. അവിടത്തെ ഡസ്റ്റ് ബിൻ സഹിതം കോയമ്പത്തൂരിലെ ഓരോ കടകളിലും കയറിയിറങ്ങി അദ്ദേഹം വിലപേശി വാങ്ങിക്കൊണ്ടുവന്നതാണ്.
ജീവിതത്തിെൻറ പ്രതീക്ഷയറ്റ രോഗികൾക്ക് ആശുപത്രിയുടെ മടുപ്പിക്കുന്ന അനുഭവങ്ങൾ ആകരുത് അതെന്ന് ഞങ്ങൾ തീരുമാനിച്ചു. എെൻറ ബ്രദറിനെക്കൊണ്ട് ഒരു ടി.വി സ്പോൺസർ ചെയ്യിപ്പിച്ചു. സ്പീക്കറുകൾ വെച്ച് പാട്ടുകേൾപിച്ചു. തിക്കുറിശ്ശി, ഓമനക്കുട്ടിയമ്മ തുടങ്ങിയ പലരും വന്നു ഈ രോഗികളുമായി ചെലവഴിച്ചു. ഓണവും പെരുന്നാളും വിഷുവും ക്രിസ്മസുമൊക്കെ ഞങ്ങൾ കൂട്ടമായി ആഘോഷിച്ചു. പക്ഷേ, ഇതൊന്നും ആർക്കും ദഹിക്കുമായിരുന്നില്ല. വീട്ടിൽ നിരവധി രോഗികൾ വരും. അവരെ പിഴിഞ്ഞ് പണം ഉണ്ടാക്കാനല്ല ഞാനത് ഉപയോഗിച്ചത്. അവരെ നന്നായി മനസ്സിലാക്കാനും പരിശോധിക്കാനും എനിക്കവിടെ സമയം കിട്ടിയിരുന്നു. അതോടെ അവിടെയും രോഗികളുടെ പ്രവാഹമായി. ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്ന നിയമമെത്തുന്നത് ആ സമയത്താണ്. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മയുമായി കാറിൽ പുറത്തേക്ക് പോകാൻ നിൽക്കുമ്പോഴാണ് ഒരു അമ്മയും മകനും എത്തുന്നത്.
ആ സമയത്ത് ആർ.സി.സിയിൽ എനിക്കെതിരെ ഗൂഢാലോചനകൾ നടക്കുന്ന സമയം. അവർ പാലക്കാട്ടു നിന്ന് വന്നതാണ്. മകന് കടുത്ത പനിയും. അടിയന്തരമായി എന്തെങ്കിലും ചെയ്യണം. അവർ കരഞ്ഞു പറഞ്ഞു. നിങ്ങൾ ആശുപത്രിയിലേക്ക് വരൂ, ഞാൻ അവിടെ വരാം. ഒരുപക്ഷേ, ആരെങ്കിലുമൊരുക്കുന്ന കെണിയാകുമോ എന്നുപോലും ഞാൻ സംശയിച്ചു. അമ്മ പറഞ്ഞു: ‘‘നീ രോഗിയെ നോക്കൂ... അതിന്റെ പേരിൽ ജയിലിൽ പോകുന്നെങ്കിൽ പോകട്ടെ...’’ നിയമം തെറ്റിക്കാതെ നീതിയിൽനിന്നും സത്യത്തിൽനിന്നും വ്യതിചലിക്കാതെ എതിർപ്പുകളെ നേരിടണമെന്നുള്ള പാഠം പറഞ്ഞുതരുകയായിരുന്നു അമ്മ. ആർ.സി.സിയിലെ ആദ്യ സമയങ്ങളിൽ ഒരു സപ്പോർട്ടും ആരും തന്നില്ല. ആരും രോഗികളെ റഫർ ചെയ്തിരുന്നില്ല. അങ്ങനെ ഡയറക്ടറെ കണ്ടപ്പോൾ പറഞ്ഞ മറുപടി നിങ്ങളുടെ രോഗികളെ നിങ്ങൾതന്നെ കണ്ടെത്തണം എന്നായിരുന്നു. ആറു വർഷം കഴിഞ്ഞപ്പോൾ ഇത്രയേറെ രോഗികളെ നിങ്ങൾ കാണരുതെന്ന് ഈ ഡയറക്ടർ തന്നെ പറഞ്ഞു. അവിടെനടന്ന ഒരു മരുന്നുപരീക്ഷണത്തെ തുടർന്നാണ് അവിടം വിടുന്നത്. മനസ്സാക്ഷിയോട് കളവുചെയ്യാൻ എനിക്കാകുമായിരുന്നില്ല. അത് നന്നാക്കുന്നതിനേക്കാൾ ചിലരുടെ താൽപര്യ സംരക്ഷണമായിരുന്നു പ്രധാന അജണ്ട.
ആർ.സി.സിയിൽ ആദ്യ ബോൺമാരോ ടെസ്റ്റ് ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അവിടത്തെ പുതിയ കാൽവെപ്പിന്റെ സ്വപ്നമായിരുന്നു അത്. എന്നാൽ, ഒരു മണിക്കൂറിനുമുമ്പ് സസ്പെൻഷൻ ഓർഡറാണ് ൈകയിൽ കിട്ടുന്നത്. മുകളിലുള്ളവരുടെ ചില അനുമതിയെച്ചൊല്ലിയായിരുന്നു അത്. പക്ഷേ, മാധ്യമങ്ങളും പൊതുസമൂഹവും രോഗികളും ഒപ്പംനിന്നു. 24 മണിക്കൂറിനകം കോടതി ഇടപെട്ട് തിരികെ പ്രവേശനം കിട്ടിയിട്ടും തങ്ങളുടെ വാദംതിരുത്താൻ മുകളിലുള്ളവർ തയാറാകാതിരുന്നപ്പോൾ പിന്നെന്തിന് അവിടെ തുടരണം എന്നായി? അങ്ങനെയാണ് സ്വകാര്യ മേഖലയിലേക്ക് വരുന്നത്.
പല രോഗികളും ആർ.സി.സിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി കൂടെ വന്നു. 30 രോഗികളിൽ തുടങ്ങി ദിവസം 250ലധികം രോഗികളെ നോക്കുന്നു. രാവിടെ ഏഴുമണി മുതൽ രാത്രി 12.30 വരെയൊക്കെ ഞാൻ ജോലിചെയ്യാറുണ്ട്. എെൻറയടുത്ത് എത്തുന്ന അവസാന രോഗിയെയും നോക്കിയതിനുശേഷം മാത്രമേ ഞാൻ ആശുപത്രി വിടൂ. ഇതിനിടയിലും മിക്ക സിനിമകളും ഞാൻ കണും, മെയിലുകൾക്ക് മറുപടി അയക്കും, ക്രിക്കറ്റും ഫുട് ബാൾ കളികളും കാണും. നാലുമണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ. രോഗികളുമായി സ്ഥാപിക്കുന്ന ആത്മബന്ധമാണ് എെൻറ ബലം. ചികിത്സ കഴിഞ്ഞുപോയിട്ടും ഇന്നും അവരുമായുള്ള ബന്ധം നിലനിർത്തുന്നു.
ഓർമകളിൽ മരിക്കാത്തവർ
ജീവിതത്തിൽനിന്ന് വിടപറഞ്ഞ് അകന്നിട്ടും ഓർമകളിൽ മരിക്കാതെ നിൽക്കുന്ന അനവധിപേരുണ്ട്... നൂറാനാട്ടുള്ള ഒരു അച്ഛനും അമ്മയും. എല്ലാവർഷവും അവരുടെ മകൻ മരിച്ച ദിവസം അതിരാവിലെ എന്നെ വിളിച്ചുണർത്തുന്നത് അവരുടെ ഫോൺ വിളിയാകും. അന്നവർ അനാഥാലയങ്ങളിൽ അന്നദാനം നടത്തും. പ്രാർഥനയിൽ അവർ എന്നേയും ഉൾപ്പെടുത്തും. ഉന്നത ഉദ്യോഗസ്ഥരായിരുന്ന അവരുടെ ഏകമകൻ 13 കൊല്ലം രോഗവുമായി മല്ലിട്ടാണ് മരണത്തിന് കീഴടങ്ങിയത്. ഇതിനിടയിൽ അവരുമായി വല്ലാത്തൊരു ആത്മബന്ധം സൃഷ്ടിക്കപ്പെട്ടിരുന്നു. അവരുടെ എല്ലാ പ്രതീക്ഷകളെയും ഒരു ദാക്ഷിണ്യവുമില്ലാതെ അർബുദം കവർന്നെടുക്കുമ്പോൾ എനിക്ക് നിസ്സഹായനായി നിൽക്കാനേ ആകുമായിരുന്നുള്ളൂ... എന്നാൽ, പോരാട്ടം നിറച്ച ചികിത്സകളിലൂടെ അർബുദമെന്ന മഹാരോഗത്തിന് കീഴ്പ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറക്കാൻ സാധിച്ചു. മനുഷ്യെൻറ എല്ലാ ആട ജാടകളെയും ഇത് തച്ചുതകർക്കും. രോഗം മനുഷ്യനെ ഏറ്റവും നല്ലവരായി മാറ്റുന്നു എന്നതാണ് സത്യം. ചിലർ എത്തുമ്പോഴേ നമുക്ക് മനസ്സിലാകും. ഇവരെ അർബുദത്തിെൻറ കരാളഹസ്തത്തിൽ അമരുവാൻ വിട്ടുകൊടുക്കാതെ മറ്റ് മാർഗമില്ല. ആരുടെ മുഖത്ത് നോക്കിയും അവരുടെ മരണത്തെക്കുറിച്ച് പറയാറില്ല. പക്ഷേ, അപൂർവം ചില വ്യക്തിത്വങ്ങൾ... തങ്ങളുടെ മരണസമയത്തെക്കുറിച്ച് അറിയണമെന്ന് വാശിപിടിക്കാറുണ്ട്. അവരോട് പറയും.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന ഒരു സീനിയർ ഉദ്യോഗസ്ഥൻ, ചികിത്സയുടെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞ ഒരുദിവസം... ഞാൻ അദ്ദേഹത്തോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. എനിക്ക് അവസാനം വരെ ജോലിചെയ്യണം. എന്റെ കമ്പ്യൂട്ടറിൽ ഞാൻ പകുതിയാക്കി നിർത്തിയ ഒരു ജോലിയും ഉണ്ടാകരുത്. അതുകൊണ്ട് തനിക്കിനി എത്രനാൾകൂടി ആയുസ്സുണ്ടാകുമെന്ന് പറയാൻ അദ്ദേഹം നിർബന്ധിച്ചുകൊണ്ടിരുന്നു. കേവലം രണ്ട് മാസങ്ങൾകൂടിയേ ജീവിക്കാനാകൂവെന്ന് അദ്ദേഹത്തോട് പറയേണ്ടി വന്നു. അതുകേട്ട് അയാൾ കുലുങ്ങിയില്ല. അയാൾ രണ്ടുമാസത്തെ ജീവിതത്തിന്റെ ടൈംടേബിളുണ്ടാക്കി. എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിച്ച് എല്ലാ ജോലികളും പൂർത്തിയാക്കി അയാൾ കടന്നുപോയി. മരണത്തിന് ഒരുമണിക്കൂർ മുമ്പുവരെ അയാളുടെ കമ്പ്യൂട്ടറിൽ അയാൾ ജോലിചെയ്തു. മരണം വന്നുവിളിക്കുന്ന നിമിഷങ്ങളെ കുറിച്ച് അയാൾ അതിൽ എഴുതിയിട്ടിരുന്നു.
വിദേശത്ത് എൻജിനീയറായി ജോലിചെയ്തിരുന്ന ജോണിയെ ഞാൻ ഇന്നും ഓർക്കുന്നു. സുമുഖനായ ചെറുപ്പക്കാരൻ, കലാകാരൻ. ബ്ലഡ്കാൻസറാണ്. വേദനയുടെ തീവ്രത കുറക്കാനുള്ള മോർഫിനുകളല്ലാതെ മറ്റൊരുവഴിയും ചികിത്സക്കായി എെൻറ മുന്നിലുണ്ടായിരുന്നില്ല. അയാൾക്കറിയാം തെൻറ ഭൂമിയിലെ വാസം ദിവസങ്ങൾക്കൂടിമാത്രമേ ഉണ്ടാവുകയുള്ളൂവെന്ന്. രോഗത്തിന്റെ തീവ്രതയിൽ അയാളുടെ ഒരുഭാഗത്തിെൻറ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ, അയാളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. അയാളൊരു നല്ല ഫോട്ടോഗ്രാഫറായിരുന്നു. എല്ലാ ദിവസവും വളരെ പ്രത്യേകതകളുള്ള ഫോട്ടോകളെടുത്ത് ഓൺലൈനിലെ മത്സരങ്ങൾക്ക് അയച്ചുകൊടുക്കും. പലപ്പോഴും വലിയവലിയ സമ്മാനങ്ങൾ കിട്ടി. ഒരുദിവസം വാർഡിലെ കറക്കത്തിനിടയിൽ ഞാൻ ചെല്ലുേമ്പാൾ ചലനശേഷി നഷ്ടപ്പെട്ട കൈകൾക്കുപകരം ട്രിപ്സ്റ്റാൻഡിൽ കാമറവെച്ച് ജനലിലൂടെ ഫോട്ടോകളെടുക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. അകലെ ഒരുമരത്തിൽ സ്നേഹം പങ്കിടുന്ന രണ്ട് കിളികളെ പകർത്തുകയായിരുന്നു ലക്ഷ്യം.
പിറ്റേദിവസം രാത്രി രോഗം കലശലായി അയാൾ മരണപ്പെട്ടു. അതിെൻറ പിറ്റേന്ന് അയാളെത്തേടി ആ സന്ദേശെമത്തി. അന്ന് ട്രിപ് സ്റ്റാൻഡിൽ ഘടിപ്പിച്ച് അയാളെടുത്ത ഫോട്ടോ ഓൺലൈൻ മത്സരത്തിൽ ഒന്നാമതെത്തിയിരിക്കുന്നു. മരണം ഉറപ്പായവരുടെ സ്വത്തുക്കൾ സ്വന്തമാക്കാനുള്ള മക്കളുടെ പരക്കംപാച്ചിൽ ഏറെ കണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ അധികമാർക്കും ഉപകാരപ്പെടാതെ കൂട്ടിവെച്ച മുതലുകളുടെ പേരിൽ മരിച്ചുകിട്ടാൻ പ്രാർഥിക്കുന്ന മക്കളുടെ മുന്നിൽ നിസ്സഹായതയോടെ കിടന്ന് കണ്ണീർ വാർക്കുന്ന മാതാപിതാക്കൾ പലപ്പോഴും വേദനയാണ്. അവിടെ നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഒരു രോഗിയും ചികിത്സ കിട്ടാത്ത കാരണത്താൽ മരണപ്പെടരുത് എന്നതാണ് എന്റെ ലക്ഷ്യം.
രോഗം പഠിപ്പിക്കുന്ന പാഠം
ജീവിതത്തിലെ സുഖസൗകര്യങ്ങളുടെ തിരപ്പുറത്ത് ആഹ്ലാദിച്ചുയരുന്നവർ ഒരിക്കലും തങ്ങൾക്ക് രോഗം പിടിപെടുമെന്ന് വിചാരിക്കുന്നുണ്ടാവില്ല. അപ്രതീക്ഷിതമായി രോഗം കീഴടക്കുമ്പോഴാണ് പലരും താഴേക്ക് നോക്കുന്നത്. ഉന്നത സ്ഥാനത്തിരുന്ന ഒരാൾ... വളരെ പരുഷമായ പെരുമാറ്റത്തിന് പേരുകേട്ട ആൾ... അവസാനം രോഗം കീഴ്പ്പെടുത്തിയ ഘട്ടത്തിൽ വിതുമ്പലോടെ.. നിസ്സഹായതയോടെ പറഞ്ഞ വാക്കുകൾ ഞാനോർക്കുന്നു. ജീവിതത്തിൽ ഇങ്ങനെയൊരു ഘട്ടമുണ്ടെന്ന് അറിയുമായിരുന്നെങ്കിൽ ഞാൻ ജനങ്ങൾക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തേനേ... അപ്പോഴേക്കും വൈകിപ്പോയിരുന്നു. രോഗം മനുഷ്യനെ മനുഷ്യനാക്കുന്നു. അപരനെ സ്നേഹിക്കാനും അംഗീകരിക്കാനും പഠിപ്പിക്കുന്നു.
അർബുദത്തെ കച്ചവടമാക്കുന്നവരും കുറവല്ല. മുള്ളാത്തയും ലക്ഷ്മിതരുവും രോഗം മാറ്റുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അതിെൻറ ഭാഗമാണ്. പാലക്കാടിനും കോയമ്പത്തൂരിനുമിടയിൽ ഒരിടത്ത് ഹിമാലയത്തിൽനിന്ന് കൊണ്ടുവന്ന ഉപ്പ് രോഗശമനം നൽകുന്നുവെന്ന തട്ടിപ്പ് നടക്കുന്നു. ഹിമാലയത്തിൽ എവിടെയാണ് ഉപ്പ് എന്നുപോലും ചോദിക്കാനാവാതെ പലരും ഈ തട്ടിപ്പുകളിൽ വീണുപോകുന്നു. രോഗം കൊണ്ട് മരിക്കുന്നവരേക്കാൾ അധികമാണ് വ്യാജ ചികിത്സകൾ കാരണം മരണപ്പെടുന്നത്. ശക്തമായ ബോധവത്കരണം ഇതിന് ആവശ്യമാണ്. എല്ലാ ചികിത്സകൾക്കുമൊപ്പം ദൈവത്തിന്റെ കൈകൾ പ്രവർത്തിക്കുന്നുവെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.