‘യെസ് ആം ദ ചേഞ്ച്’
500 രൂപ ബജറ്റില്‍ സിനിമയെടുത്താണ് ശ്യാം ശീതള്‍ മത്സരത്തിനയക്കുന്നത്, അതും പതിനായിരത്തിലധികം സംവിധായകര്‍ മത്സരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഷോര്‍ട്ട്ഫിലിം മത്സരത്തില്‍. പ്രതിബന്ധങ്ങള്‍ ഏറെ മറികടന്ന് അപേക്ഷിക്കേണ്ട അവസാന ദിനമാണ് എഡിറ്റിങ്ങടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായത്. സിനിമ സ്വീകരിക്കുന്ന അവസാന മണിക്കൂറിന് മുമ്പായി മത്സരത്തിനയച്ചു.
ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം. അവാര്‍ഡ് തുക ഒരു ലക്ഷം രൂപ. അതിലേറെ വിലമതിക്കുന്നതാണ് വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗലിന്‍െറ പ്രശംസ. ചിത്രം കണ്ടുകഴിഞ്ഞ ബെനഗല്‍ വ്യക്തിപരമായി നേരിട്ടത്തെി ശ്യാമിനെ പ്രശംസകൊണ്ട് മൂടി. സെന്‍ ബുദ്ധിസ്റ്റ് കഥയുടെ അടിസ്ഥാനത്തില്‍ അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധം പറയുന്ന ‘കൊക്കൂണ്‍’ എന്ന മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണ് ശ്യാമിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
യെസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിലാണ് ശ്യാംശീതള്‍ എന്ന മലയാളി സംവിധായകന്‍െറ ചിത്രം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. യെസ് ആം ദ ചേഞ്ച് (Yes! iam the Change) എന്നായിരുന്നു മത്സരത്തിന്‍െറ പേര്. സിനിമയിലൂടെ യുവജനങ്ങളില്‍ പൗരബോധം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. ഏറ്റവും വലിയ ഷോര്‍ട്ട്ഫിലിം മത്സരമായാണ് ‘യെസ് ആം ദ ചേഞ്ച്’ കണക്കാക്കുന്നത്. ഇന്ത്യയിലെ 2500 നഗരങ്ങളില്‍നിന്നായി പതിനായിരത്തിലേറെ ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്.
രാജ്യത്തെ എന്‍.ജി.ഒകള്‍ക്ക് ഉപയോഗിക്കാനായി 101 മണിക്കൂര്‍ നീളുന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ നിര്‍മിക്കുക കൂടിയായിരുന്നു മത്സരം ലക്ഷ്യംവെച്ചിരുന്നത്. സ്ത്രീശാക്തീകരണം, ഉത്തരവാദിത്തപൗരന്‍, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളായിരുന്നു സംവിധായകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ വിദ്യാഭ്യാസമായിരുന്നു ശ്യാമിന്‍െറ വിഷയം.
തുടക്കം മുതലേ പ്രശ്നങ്ങള്‍, ഒടുവില്‍ പുഞ്ചിരി
വിദ്യാലയമായിരുന്നു ശ്യാം തെരഞ്ഞെടുത്ത വിഷയം. ചിത്രീകരണത്തിന് അനുമതി നല്‍കിയ സ്കൂള്‍ അവസാന നിമിഷം പിന്മാറി. നടിയെ പണം കൊടുത്ത് അഭിനയിപ്പിക്കാന്‍ ബജറ്റ് സമ്മതിക്കാത്തതിനാല്‍ ഭാര്യ ശ്രീക്കുട്ടിയാണ് പ്രധാനവേഷമിട്ടത്. സ്കൂളിലെ ഒരു കുട്ടിയെയെങ്കിലും അഭിനയിപ്പിച്ചാല്‍ ചിത്രീകരിക്കാന്‍ അനുവദിക്കാമെന്ന് മറ്റൊരു സ്കൂള്‍ ഉറപ്പു നല്‍കി. അങ്ങനെ നേരത്തേ നിശ്ചയിച്ച കുട്ടിയെ ഒഴിവാക്കേണ്ടിവന്നു. അതില്‍ ഇപ്പോഴും സങ്കടമുണ്ട്. അങ്ങനെ ചിത്രീകരണദിവസം സ്കൂളില്‍ വീണ്ടും ഓഡിഷന്‍ നടത്തേണ്ടി വന്നു. അങ്ങനെയാണ് പ്രധാന വേഷമിട്ട സൂര്യജിത്തിനെ കണ്ടത്തെുന്നത്.
ഉച്ചക്ക് 12നാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ലാപ്പല്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പൈലറ്റ് ട്രാക്ക് ഉപയോഗിച്ചാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. നാല് മണിക്കൂര്‍ ഷൂട്ടിങ്, ബാക്കി നാലു മണിക്കൂറിനുള്ളില്‍ എഡിറ്റിങ്, മിക്സിങ് എന്നിവ പൂര്‍ത്തിയാക്കി ചിത്രം മത്സരത്തിനയച്ചു. ശ്യാമിന്‍െറ സുഹൃത്തുക്കളാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബിനു ജോര്‍ജ് കാമറ കൈകാര്യം ചെയ്തപ്പോള്‍ വിനീത് പല്ലക്കാട്ട് എഡിറ്റിങ് നിര്‍വഹിച്ചു. ഷിബിന്‍ സി. ബാബു കലാസംവിധാനവും ഡിനോയ് പൗലോസ് സഹസംവിധാനവും നിര്‍വഹിച്ചു.
കഴിഞ്ഞ ആറു വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ശ്യാംധര്‍. ഓര്‍ഡിനറി, മധുര നാരങ്ങ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുഗീതിന്‍െറ സംവിധാന സഹായിയാണ്. സഞ്ചാരം, സി.എന്‍. മേനോന്‍െറ നേര്‍ക്കുനേര്‍ എന്നീ സിനിമകളില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. പറവൂര്‍ തോന്നിയകാവിലാണ് കുടുംബസമേതം താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.