മോടിയില്‍ വസ്ത്രങ്ങളണിഞ്ഞു വരുന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍ നഴ്സറി വിദ്യാര്‍ഥിയായിരുന്ന ഹസീനയുടെ റോള്‍ മോഡലായിരുന്നു. അവരെപ്പോലെ വസ്ത്രം ധരിക്കണമെന്ന് ആ കുഞ്ഞുമനസ്സ് സ്വപ്നം കണ്ടു. വര്‍ണങ്ങള്‍ തോരണം ചാര്‍ത്തിയ ചിറകുകളുള്ള ശലഭങ്ങള്‍ എന്നും അവളെ കൊതിപ്പിച്ചു. ആ നഴ്സറിക്കുട്ടി വളര്‍ന്നപ്പോള്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യലും അണിയിച്ചൊരുക്കലുമായി ജീവിതം. അതേ പ്രിന്‍സിപ്പലിന്‍െറ മക്കളുടെ വിവാഹങ്ങള്‍ക്ക് വസ്ത്രങ്ങളൊരുക്കി അവള്‍, കൂട്ടിവെച്ച സ്വപ്നത്തിന് സുന്ദരവര്‍ണങ്ങള്‍ നല്‍കി. ഹസീന ഖാദറിന് ജീവിതം സ്വപ്നങ്ങളേക്കാളേറെ വര്‍ണങ്ങള്‍ നിറഞ്ഞതാണ്; ഒപ്പം പുതിയ നിറക്കൂട്ടുകള്‍ തേടിയുള്ള പ്രയാണവും.
വിദേശ രാജ്യങ്ങളില്‍ വരെ പേരെടുത്ത ലവ്ലി ക്യൂന്‍ എന്ന ഫാഷന്‍ ഡിസൈനിങ് സംരംഭത്തിന്‍െറ അമരക്കാരിയാണ് ഹസീന ഖാദര്‍. കോഴിക്കോട് നഗരത്തിലും കൊടുവള്ളിയിലും മാനിപുരത്തുമായി മൂന്നു സ്ഥാപനങ്ങളുണ്ട് ഇവര്‍ക്ക്. ചന്തമേറിയ ഒരു സ്വപ്നം ജീവിതമായതിന്‍െറ കഥയാണ് ഹസീനക്ക് പങ്കുവെക്കാനുള്ളത്.
ഉമ്മയുടെ തുന്നല്‍വഴിയേ
കോഴിക്കോട് കോവൂര്‍ സ്വദേശിയായ ഹസീന 1992ലാണ് കൊടുവള്ളിക്കടുത്ത് മാനിപുരത്ത് ആദ്യ ഫാഷന്‍ ഡിസൈനിങ് സ്ഥാപനം തുടങ്ങുന്നത്. ഉമ്മ സുഹ്റാബിയാണ് കര്‍മവീഥിയിലെ വഴിവിളക്കെന്ന് ഹസീന പറയുന്നു. വസ്ത്രസൗന്ദര്യവും അണിഞ്ഞൊരുങ്ങലുമൊന്നും പ്രഫഷനലായി അംഗീകരിക്കപ്പെടാത്ത ഒരു കാലത്ത് അതിലൊക്കെ ഉമ്മ പ്രകടിപ്പിച്ചിരുന്ന മികവ് ഇന്നും അതിശയിപ്പിക്കുന്നെന്ന് ഹസീന. ജോലിക്കായിട്ടെന്നല്ല, ഒന്നിനും അധികം പുറംലോകത്തേക്കിറങ്ങാതെ ഒരു പരമ്പരാഗത കുടുംബത്തില്‍ സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കഴിയുമ്പോഴും അവര്‍ വസ്ത്രങ്ങള്‍ തുന്നുകയും അവയില്‍ ചിത്രപ്പണികള്‍ ചെയ്യുകയും ചെയ്തു. വസ്ത്രധാരണത്തിലും മറ്റും മക്കള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകണമെന്ന് ഉമ്മാക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കമ്മലുകളും മാലകളുമുള്‍പ്പെടെ ഉമ്മ നിര്‍മിച്ചതാണ് അവര്‍ ഉപയോഗിച്ചിരുന്നത്. കണ്‍മുന്നില്‍ എന്തിനും ഉത്തരമൊരുക്കുന്ന ഗൂഗിളില്ലാത്ത അന്നും അവര്‍ വേറിട്ട ഡിസൈനുകളും മാതൃകകളും കണ്ടെ ത്തി.
വസ്ത്രങ്ങളിലും ആഭരണങ്ങളിലും പൂന്തോട്ടത്തിലും തനതായ വര്‍ണക്കൂട്ടുകള്‍ തീര്‍ത്ത ഉമ്മ ഹസീനയെ അതിശയിപ്പിക്കുക മാത്രമല്ല, ആ കുഞ്ഞുമനസ്സില്‍ ഒരു സ്വപ്നത്തിന് വിത്തു പാകുകകൂടി ചെയ്തു. ജീവിതത്തിരക്കുകളും വിവാഹവും രസതന്ത്രത്തിലെ ബിരുദവുമെല്ലാം ആ സ്വപ്നത്തെ ഒതുക്കിയെങ്കിലും പഠനത്തിനുശേഷം വെറുതെ വീട്ടിലിരുന്നപ്പോള്‍ വീണ്ടും പഴയ മോഹങ്ങള്‍ ചിറകുയര്‍ത്തി. തന്‍െറ മാര്‍ഗം ഹസീനക്ക് തിരിച്ചറിയാനായി. യു.പി പഠനകാലത്തെ ഫാഷന്‍ ഡിസൈനിങ് വൈദഗ്ധ്യം മാത്രം കൈമുതലാക്കി ഒരു സ്ഥാപനം എന്ന സ്വപ്നം ഹസീന പങ്കുവെച്ചപ്പോള്‍ പിന്തുണയുമായി ഭര്‍ത്താവും വീട്ടുകാരും കൂടെനിന്നു. അങ്ങനെ ഭര്‍ത്താവിന്‍െറ നാടായ മാനിപുരത്ത് ഹസീന ലവ്ലി ക്വീന്‍ എന്ന സംരംഭത്തിന് ആദ്യതിരി കൊളുത്തി.
ലവ് ലി ക്വീന്‍
തങ്ങള്‍ നിര്‍മിച്ചു നല്‍കിയ വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടിട്ടും അവയില്‍ ‘ലവ്ലി ക്വീന്‍’ എന്ന സ്റ്റിക്കര്‍ ഉണ്ടാകരുതെന്ന് വാശിപിടിച്ച കസ്റ്റമര്‍ ആണ് ഹസീനയുടെ മോശം ഓര്‍മകളിലൊന്ന്. അവര്‍ക്കായി ഒരുക്കിയ വസ്ത്രങ്ങളിലെ മുഴുവന്‍ സ്റ്റിക്കറും ഒറ്റരാത്രികൊണ്ട് അടര്‍ത്തിമാറ്റി നല്‍കേണ്ടിവന്നു. ആ അനുഭവം തന്ന വാശിയായിരുന്നു ഈ ലേബലിനെ ജനമറിയുന്ന ഒന്നാക്കണമെന്നത്. ഇന്ന് ഈ സ്റ്റിക്കറും വിലാസവും മാത്രം കേട്ട് തേടിവരുന്ന കസ്റ്റമേഴ്സ് തനിക്കുണ്ടെന്നു പറയുമ്പോള്‍ ഹസീനയുടെ വാക്കുകള്‍ക്ക് ആത്മവിശ്വാസത്തിന്‍െറ പത്തരമാറ്റ്. ഒരു പരസ്യംപോലും ചെയ്യാതെയാണ് ഹസീനയുടെ വ്യവസായമെന്നറിയുമ്പോഴാണ് ഇത് ബന്ധങ്ങളുടെയും വിശ്വാസത്തിന്‍െറയും ഉറപ്പാണെന്നു തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.