?????????

അടിമാലി: കുടുംബത്തിലെ തിരക്കിനും ഉപജീവനത്തിനായുള്ള വ്യാപാരത്തിനുമിടയില്‍ നേരമ്പോക്കിനായാണ് ഉഷാകുമാരി കുത്തിക്കുറിക്കാന്‍ തുടങ്ങിയത്. ഒടുവിലത് മനോഹരമായ കവിതകളിലാണ് അവസാനിച്ചത്. പിന്നീട് ആ തൂലികയില്‍ നിന്ന് രണ്ട് മികച്ച നോവലുകള്‍ പിറവിയെടുത്തു. തന്‍െറ നാടിന്‍െറ ശബ്ദസ്വരങ്ങള്‍ അങ്ങനെ രചനകളിലൂടെ മാലോകരെ അറിയിച്ച ഈ സാഹിത്യകാരിയെ തേടി ഒടുവില്‍ ഇതിഹാസകാരന്‍െറ പേരിലുള്ള പുരസ്കാരവുമെത്തി. കുടിയേറ്റത്തിന്‍െറയും വൈദ്യുതി ഉല്‍പാദനത്തിന്‍െറയും നാടായ വെള്ളത്തൂവല്‍ സ്വദേശിനിയായ ഉഷാകുമാരി ഏഴുതിയ ‘ചിത്തിരപുരത്തെ ജാനകി’ എന്ന നോവലിനാണ് ഈ വര്‍ഷത്തെ ഒ.വി. വിജയന്‍ പുരസ്കാരം ലഭിച്ചത്.

ഹൈറേഞ്ചിലെ ആദ്യകാല പട്ടണമായിരുന്ന വെള്ളത്തൂവലിലെ മുസ് ലിം പള്ളിക്ക് സമീപമുള്ള ഇരുനില കെട്ടിടത്തിന്‍െറ മുകള്‍ നിലയിലുള്ള തന്‍െറ ചെറിയ ജൗളിക്കടയിലിരുന്നാണ് ഉഷാകുമാരി നാടിന്‍െറ സ്പന്ദനങ്ങള്‍ പകര്‍ത്തിയത്. ഒഴിവ് സമയങ്ങളില്‍ നോട്ടുബുക്കില്‍ കുറിച്ചുവെക്കുന്ന വരികള്‍ വീട്ടിലെത്തി ജോലി തീര്‍ത്ത് ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് വൃത്തിയായി പകര്‍ത്തിയെഴുതും. അങ്ങനെ ക്രമേണയാണ് ഒരു നോവല്‍ ജനിച്ചത്. നോവല്‍ അവാര്‍ഡിനായി മകന്‍ ഉദയകുമാര്‍ അയച്ചു കൊടുത്ത വിവരം ഉഷാകുമാരി അറിയുന്നത് വൈകിയാണ്. അതിന് മകനെ ശാസിക്കുകയും ചെയ്തു.

ഉഷാകുമാരിയുടെ പുസ്തകത്തിന്‍െറ പുറംചട്ട
 

എന്നാല്‍, അവാര്‍ഡ് തന്നെ തേടിയെത്തുകയും പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശംസാ വചനങ്ങളാല്‍ മൂടിയപ്പോള്‍ മകനെ ശാസിച്ചതില്‍ മനംനൊന്തു. അവനോട് ക്ഷമാപണം നടത്താനും ഈ മാതാവ് മറന്നില്ല. ‘എഴുത്ത് എന്‍െറ സ്വപ്നമാണ്. പ്രകൃതിയുടെ ആരാധികയാണ് ഞാന്‍. അവയില്‍ ലയിക്കുമ്പോള്‍ ഞാന്‍ അറിയാതെ എഴുതിപ്പോകുന്നതാണ്’-എഴുത്തിലേക്കുള്ള വഴിയെക്കുറിച്ച് ഉഷാകുമാരി പറയുന്നു.

12 വര്‍ഷമായി തുണിക്കട നടത്തുന്നു. കടക്ക് പുറത്ത് പ്രത്യേകിച്ചും വഴിയരികിലെ ജീവിതങ്ങളാണ് എഴുത്തില്‍ കടന്നുവരുന്നത്. വെള്ളത്തൂവലിലെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് പാരലല്‍ കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കവിതകള്‍ എഴുതിത്തുടങ്ങിയത്. കൂട്ടുകാരി ലതയുടെ പിന്തുണ പ്രോത്സാഹനമായിരുന്നു അതിലേക്ക് നയിച്ചത്. വെള്ളത്തൂവല്‍ സാവേരിയില്‍ പരേതനായ അയ്യപ്പന്‍-നാരായണി ദമ്പതികളുടെ മകളാണ് ഉഷാകുമാരി. ഭര്‍ത്താവ് ഹരിപ്രസാദ് കൃഷിപ്പണിക്കാരനാണ്. ‘ചിത്തിരപുരത്തെ ജാനകി’ക്ക് പുറമെ എഴുതിയ ‘താരയും കാഞ്ചന’യും പുസ്തക രൂപത്തിലായിട്ടുണ്ട്. രണ്ട് നോവലുകള്‍ക്കും പേരിട്ടത് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.