????????????? ????? ????????? ???????? ???? ??????????

വാന്‍ഗോഗിന്റെ അവസാന നാളുകള്‍ എവിടെയായിരുന്നു? ഉത്തരം നല്‍കിയത് ഒരു പോസ്റ്റ് കാര്‍ഡ് 

ലോകപ്രശസ്ത ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവിതവും ചിത്രങ്ങളും മരണവുമെല്ലാം ഏറെ നിഗൂഢതകളെ ഒളിപ്പിച്ചിരുന്നു. 1890ല്‍ തന്റെ 37ാം വയസ്സില്‍ വാന്‍ഗോഗ് മരണപ്പെടുമ്പോള്‍ ചിത്രകലാരംഗത്ത് അദ്ദേഹം ഏറെ പ്രശസ്തനായിരുന്നില്ല. എന്നാല്‍, മരണശേഷം വാന്‍ഗോഗും അദ്ദേഹത്തിന്റെ രചനകളും പ്രശസ്തിയുടെ കൊടുമുടികള്‍ കയറി. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയതുമായി വാന്‍ഗോഗിന്റെ ചിത്രങ്ങള്‍. വാന്‍ഗോഗിന്റെ അവസാന ചിത്രങ്ങളെ കുറിച്ചും അവസാന നാളുകളെ കുറിച്ചും ആത്മഹത്യയെന്ന് കരുതുന്ന ദുരൂഹ മരണത്തെ കുറിച്ചുമെല്ലാം അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. 

വാന്‍ഗോഗ് അവസാന നാളുകളില്‍ ചിത്രരചന നടത്തിയതെവിടെ എന്ന ചോദ്യത്തിന് ഗവേഷകര്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. വാന്‍ഗോഗിന്റെ അവസാന മാസ്റ്റര്‍പീസ് ചിത്രമായ ട്രീ റൂട്ട്‌സില്‍നിന്നാണ് ഇതുസംബന്ധിച്ച നിഗമനത്തിലെത്തിയത്. ഇതിന് സഹായകമായതോ, 1900-1910 കാലഘട്ടത്തിലെ ഒരു പോസ്റ്റ് കാര്‍ഡും. 

ഫ്രഞ്ച് ഗ്രാമമായ ഓവവര്‍സുര്‍വായ്‌സിലെ, മരങ്ങളുടെ വേരുകളും ശിഖരങ്ങളും ഇടകലര്‍ന്നുനില്‍ക്കുന്ന ഒരു മലഞ്ചെരിവിന്റെ ചിത്രമാണ് ട്രീ റൂട്ട്‌സ് എന്ന ചിത്രത്തില്‍ വാന്‍ഗോഗ് പകര്‍ത്തിയത്. 1900-1910 കാലഘട്ടത്തിലെ പോസ്റ്റ് കാര്‍ഡിലും സമാനമായ ഒരു മലഞ്ചെരിവിന്റെയും മരങ്ങളുടെയും ദൃശ്യമുണ്ടായിരുന്നു. വാന്‍ ഗോഗ് മ്യൂസിയത്തിലെ ഗവേഷകര്‍ ഇവ രണ്ടും താരതമ്യം ചെയ്ത് നടത്തിയ പഠനത്തിനൊടുവിലാണ് ട്രീ റൂട്ട്‌സിലെ ദൃശ്യവും പോസ്റ്റ് കാര്‍ഡിലെ ദൃശ്യവും സമാനമാണെന്ന് കണ്ടെത്തിയത്. 

പോസ്റ്റ് കാര്‍ഡിലെ ചിത്രത്തെ വാന്‍ഗോഗ് ചിത്രവുമായി താരതമ്യം ചെയ്തപ്പോള്‍
 

സൂക്ഷ്മ നിരീക്ഷണത്തില്‍, പോസ്റ്റ് കാര്‍ഡിലെ വൃക്ഷഭാഗങ്ങളുടെ വളര്‍ച്ച വാന്‍ഗോഗിന്റെ ചിത്രത്തിലെ വേരുകളുമായി ഏറെ സാമ്യം കാണിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വാന്‍ഗോഗിന്റെ അവസാന കലാസൃഷ്ടിയാണ് ട്രീ റൂട്ട്‌സ് എന്നത് ഈ കണ്ടെത്തലിനെ അസാധാരണവും നാടകീയവുമാക്കുന്നതായി കണ്ടെത്തലിന് നേതൃത്വം നല്‍കിയ വാന്‍ഗോഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിഫിക് ഡയറക്ടര്‍ വാന്‍ഡെര്‍വീന്‍ പറയുന്നു. 

വാന്‍ഗോഗിന്റെ അവസാന ചിത്രത്തെ കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ വാന്‍ഡെര്‍വീന്‍ ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയത്തിന് സമര്‍പ്പിക്കുകയായിരുന്നു. വിദഗ്ധര്‍ താരതമ്യ പഠനം നടത്തിയ ശേഷമാണ് ചിത്രത്തെ കുറിച്ചുള്ള കണ്ടെത്തല്‍ തികച്ചും വിശ്വസനീയമാണ് എന്ന നിഗമനത്തിലെത്തിയത്. 

വാന്‍ഗോഗിന്റെ അവസാന ചിത്രത്തിന് പാത്രമായ ഓവവര്‍സുര്‍വായ്‌സിലെ മലഞ്ചെരിവിലെ വഴിയോരത്ത് അദ്ദേഹത്തിന്റെ ഓര്‍മപുതുക്കാനായി ഒത്തുചേരല്‍ നടത്തിയിരിക്കുകയാണ്. വാന്‍ഗോഗ് മ്യൂസിയം ഡയറക്ടര്‍ എമിലി ഗോര്‍ഡെന്‍കര്‍, വാന്‍ഗോഗിന്റെ സഹോദരന്‍ തിയോയുടെ പിന്മുറക്കാരന്‍ വില്യം വാന്‍ഗോഗ് തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കാനെത്തി. 

വാന്‍ഗോഗിന്റെ അവസാന ചിത്രം ഏതെന്ന കാര്യത്തില്‍ തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പോസ്റ്റ് കാര്‍ഡിലെ ചിത്രവുമായുള്ള സാമ്യതയും കാലഘട്ടവും പരിഗണിച്ച് ട്രീ റൂട്ട്‌സാണ് അവസാന ചിത്രമെന്ന് ഗവേഷകനായ വാന്‍ഡെര്‍വീന്‍ പറയുന്നു. 

1890 ജൂലൈ 27നാണ് വാന്‍ഗോഗ് സ്വയം വെടിയുതിര്‍ത്തത്. ഗുരുതര പരിക്കേറ്റ അദ്ദേഹം ദിവസങ്ങള്‍ക്കകം മരിക്കുകയായിരുന്നു.
 

Tags:    
News Summary - Van Gogh: Postcard helps experts find location of final masterpiece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.