?????? ??????????? ??????????? ?????

വാഗ്ദത്ത ഭൂമി തേടി പുറപ്പെട്ട മോശയുടെ മരുഭൂപഥങ്ങളിലൂടെ, സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം മാക്സ് കല്‍ദെറാന്‍ പുറപ്പെട്ടു. അതൊരു റമദാന്‍ മാസമായിരുന്നു. കാരുണ്യത്തിെൻറ 10ലെ ആദ്യ മൂന്നുദിനങ്ങളാണ് യാത്രക്ക് തിരഞ്ഞെടുത്തത്. മൂന്നുദിവസംകൊണ്ട് ഓടിയും നടന്നും മരുഭൂമിയിലെ മലകളും താഴ്വരകളും അടങ്ങിയ 250ഒാളം കി.മീറ്റര്‍ ദൂരം താണ്ടിയാണ് കല്‍ദെറാന്‍ ലോകത്തെതന്നെ ഞെട്ടിച്ചുകളഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ഏകാന്തയാത്രയില്‍ സുഹൃത്തും വഴികാട്ടിയുമായിരുന്ന ശൈഖ് അഹ്മദ് അബൂ റാഷിദ് എന്ന ജബലിയ ഗോത്രത്തലവെൻറ മാർഗനിർദേശങ്ങളോടെ താണ്ടിയത് ലോകത്തെ ഏറ്റവും വലുതും ഭീകരവുമായ ‘അർറുബ്ഉൽ ഖാലി’ (Emtpy Quarter) ആയിരുന്നു. 

മണലാരണ്യത്തിലെ ഒറ്റപ്പെടലിലുണ്ടായ ഉള്‍വിളിയാല്‍ സീനായ്ക്കപ്പുറം അഖബയിലെ ഒരു മസ്ജിദില്‍ പോയി ഇസ്ലാം ആേശ്ലഷിക്കുവോളമെത്തി കാര്യങ്ങള്‍. തന്നെ ഏറെ ആകര്‍ഷിച്ചത് ഖുര്‍ആനിലെ 110ാം അധ്യായമായ ‘സൂറത്തുന്നസ്ർ’ ആണെന്നും ത്യജിക്കാനും പൊറുക്കാനുമുള്ള മനസ്സാണ് മനുഷ്യനെ ദൈവത്തിലേക്കടുപ്പിക്കുന്നത്, സമര്‍പ്പണവും ക്ഷമയുമാണ് താനീ സാഹസയാത്രയിലൂടെ സ്വായത്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്നാണ് അദ്ദേഹത്തിെൻറ ഭാഷ്യം. 50ലേറെയുള്ള ഉയര്‍ന്ന ഊഷ്മാവിലെ വ്രതം നോറ്റുള്ള പകല്‍യാത്ര അചിന്ത്യം. 

മാക്സ് കല്‍ദെറാന്‍ മരുഭൂമിയിലെ യാത്രക്കിടെ
 


വഴിയില്‍ ഒരു ബദവി ഗോത്ര സ്ത്രീ കുടിക്കാന്‍ ദാഹജലം നീട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘‘നന്ദി, ഞാനൊരു നോമ്പുകാരനാണ്.’’ എന്തിനാണ് നിങ്ങളിങ്ങനെ മരണസാധ്യതയുള്ള അപകടകരമായ മരുഭൂമിയിലൂടെ തനിച്ച് യാത്രചെയ്യുന്നത്? നിങ്ങള്‍ക്ക് സീനായിലെത്താന്‍ ഒരു വാഹനത്തില്‍ നല്ല റോഡിലൂടെ സഞ്ചരിച്ചുകൂടേ. മറുപടിക്ക് പകരം അയാള്‍ അവരുടെ കരുതലിന് നന്ദിയായി പുഞ്ചിരിച്ച് സലാം പറഞ്ഞ് യാത്രതുടര്‍ന്നു. അവര്‍ക്കറിയില്ലല്ലോ അദ്ദേഹത്തിെൻറ സഞ്ചാരസാഫല്യം. ഇറ്റലിയിലെ വെനീസിനടുത്തുള്ള അത്രയൊന്നും പ്രശസ്തമല്ലാത്തൊരു ഗ്രാമത്തില്‍ 1967 ജൂലൈ ഒന്നിന് ജനിച്ച മാക്സ് തെൻറ പിതാവിനെക്കുറിച്ച് വളരെ വേദനയുള്ള ഓർമകൾ പങ്കുവെച്ചു.

ജീവിതത്തിലൊരിക്കലും തന്നോടും അമ്മയോടും ഒരു കണികപോലും സ്നേഹം കാട്ടാത്ത അയാള്‍ ഒരു ദുരന്ത സ്മരണയാണെന്നും വികലാംഗയായ തെൻറ മാതാവാണ് ലോകത്തെ ഏറ്റവും വലിയ മഹതി എന്നും പറയും കല്‍ദെറാന്‍. മകെൻറ കഷണ്ടി കയറിയ മൂര്‍ദാവിൽ സ്നേഹചുംബനം നല്‍കി അമ്മ പറയും: ‘‘ഇവനാണ് ലോകത്തേറ്റവും സ്നേഹമുള്ള മോന്‍’’ എന്ന്. ഇത്ര പ്രായമായിട്ടും ഏറെ പ്രശസ്തനായിട്ടും വീട്ടിലെത്തുമ്പോള്‍ അമ്മക്കുമുന്നിൽ അദ്ദേഹം പഴയ മാക്സാകും. 

ഇറ്റലിയിലെ പ്രശസ്തമായ അേൻറാണിയോ മ്യൂച്ചേ ജനിതക ലാബില്‍ മാക്സിെൻറ ഡി.എന്‍.എയും ഉമിനീരും പരിശോധിച്ചു. സ്വതവേ തണുത്ത കാലാവസ്ഥയുള്ള ഇറ്റലിയില്‍നിന്ന് ഉഷ്ണമാപിനി 50 കടക്കുന്ന, ആവി പൊന്തുന്ന മരുഭൂമിയിലൂടെ വ്രതമെടുത്ത് അവിശ്രമം കാല്‍നടയാത്ര ചെയ്യാനുള്ള കഴിവ് ഇയാളെങ്ങനെ സ്വായത്തമാക്കി എന്നതിനെക്കുറിച്ച് അറിയാനായിരുന്നു അത്. മെഡിക്കല്‍ സയന്‍സിന് അതിന് ഉത്തരമില്ലെങ്കിലും ഒരു നറുപുഞ്ചിരിയോടെ മാക്സ് പറയും, അടിയുറച്ച ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് തെൻറ വിജയരഹസ്യമെന്ന്. നാമൊരുകാര്യം ചെയ്യണമെന്ന് ആത്മാർഥമായി തീരുമാനിച്ചാല്‍ അത് നടത്താന്‍ കഴിയും എന്നാണ് അദ്ദേഹത്തിെൻറ ഭാഷ്യം. 

വര്‍ഷങ്ങളായി എനിക്ക് മാക്സിനെ അറിയാം, വിദേശ സുഹൃത്തുക്കളില്‍ എന്നോടും കുടുംബത്തോടും ഏറെ അടുപ്പമുള്ളവരില്‍ ഒരാള്‍. ലോകത്തെവിടെയാണെങ്കിലും മാസത്തിലൊരിക്കലെങ്കിലും ബന്ധപ്പെടും. ആയിടെ മൂന്നുനാല് മാസത്തെ നിരന്തര യാത്രകള്‍ കഴിഞ്ഞ് തിരിച്ച് ദുബൈയിലെത്തുന്നതിനിടയില്‍ ഒരിക്കല്‍ ബന്ധം മുറിഞ്ഞു. നിറഞ്ഞ ഫോണ്‍ മെമ്മറിയില്‍ നിന്ന് അനാവശ്യ ചിത്രങ്ങള്‍ ഒന്നൊന്നായി ഒഴിവാക്കുമ്പോള്‍ ഒരുപാട് നാൾ മുമ്പ് അദ്ദേഹമയച്ച ലാൻഡ് ട്രൈബ്യൂണൽ  മിനിസ്റ്റര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ മക്തൂമുമായുള്ള ചിത്രം വിരലില്‍ തടഞ്ഞു. ഞങ്ങളോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന മഹാ വ്യക്തിത്വമാണ് ശൈഖും. അതിനാല്‍ അത് മായ്ക്കാതെ നീക്കാന്‍ തുടങ്ങിയപ്പോള്‍, വളരെ അവിചാരിതമായി മാക്സ് എെൻറ കാബിനിലേക്ക് കയറിവന്നു.

വിരല്‍ പിന്നിലെ ആ ചിത്രം തിരിച്ച് കാണിച്ചുകൊണ്ട് പറഞ്ഞു, ‘‘പ്രിയ മാക്സ്, അതിശയം തോന്നുന്നു, മൂന്നു നാല് മാസങ്ങളായി നാം തമ്മില്‍ കണ്ടിട്ടില്ല. എെൻറ വിരലറ്റത്ത് ചിത്രമുള്ള നിമിഷം തന്നെ ഒരു മാലാഖയെപ്പോലെ താങ്കളെങ്ങനെ പ്രത്യക്ഷപ്പെട്ടു’’. എന്നില്‍ ഒരിക്കലും അവിശ്വസനീയതയില്ലാത്ത അദ്ദേഹം പറഞ്ഞു: ‘‘പലപ്പോഴും ഇതിലൂടെ പോയിരുന്നെങ്കിലും ഇപ്പോഴാണ് കയറാന്‍ തോന്നിയത്. നീ യാത്ര പോകുമെന്ന് പറഞ്ഞെങ്കിലും തിരിച്ചെത്തിയത് ഞാനറിഞ്ഞിരുന്നില്ല, നീയും ഞാനും തമ്മിലെന്തോ ടെലിപ്പതിക് ബന്ധം നിലനില്‍ക്കുന്നെന്ന് പറഞ്ഞാശംസിച്ച് ഡിസംബറില്‍ അപൂർവമായിപ്പെയ്ത മഴത്തണുപ്പില്‍ സല്‍ക്കരിച്ച ചുടുകാപ്പി പോലും വേണ്ടെന്ന് പറഞ്ഞ് ഒരു സംരക്ഷണ കവചവുമില്ലാതെ ആ പ്രകൃതിമനുഷ്യന്‍ മഴ നനവിലേക്കിറങ്ങിപ്പോയി. 

അദ്ദേഹം അങ്ങനെയാണ്, വിശക്കുമ്പോള്‍ മാത്രം അൽപം നട്സോ ബിസ്കറ്റോ തിന്നും. ദാഹിക്കുമ്പോള്‍ മാത്രം നല്ല ശുദ്ധജലം കുടിക്കും. അനാവശ്യമായി ടോയ്ലറ്റില്‍ പോകുന്നവരെ അദ്ദേഹം എപ്പോഴും കളിയാക്കും. വേണ്ടത് മാത്രം കഴിച്ചാല്‍ ഇതിെൻറ ആവശ്യമേ ഇല്ലെന്ന് പറയും. ഒരിക്കല്‍ യമനിലൂടെയുള്ള സാഹസികയാത്രയില്‍ ചെറിയൊരു സമയവ്യത്യാസത്തിലാണ് അല്‍ഖാഇദ തീവ്രവാദികളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടത്. ജീവകാരുണ്യത്തിന് പണം സ്വരൂപിക്കാനായി ചെയ്ത സാഹസ പ്രകടനങ്ങളും ഏകാന്ത യാത്രകളിലുണ്ടായ ചില അവിശ്വസനീയ അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. പലപ്പോഴായി 13 പ്രാവശ്യം വിവിധ മരുഭൂമികളും ദൂരങ്ങളും താണ്ടിയിട്ടും ഇന്നും ഇദ്ദേഹത്തിെൻറ ശാരീരികാവസ്ഥ കേവലം ഒരു കൗമാരക്കാരന് തുല്യം. 60 ഡിഗ്രിയോടടുത്ത അന്തരീക്ഷ താപത്തിലും 75 ഡിഗ്രിയില്‍ കത്തുന്ന പൊരിമണല്‍ചൂടിലും 75 മണിക്കൂര്‍ അന്നമോ ജലപാനമോ വിശ്രമമോ ഇല്ലാതെ നടന്നും ഓടിയും മണല്‍ക്കാട് താണ്ടുന്ന ഇയാളെ നാടോടി ബദവികള്‍ ‘മഹ്ദി’ (അന്ത്യനാളില്‍ ലോക തിന്മകള്‍ അടിച്ചമര്‍ത്തി സദ്ഭരണം നടത്താന്‍ വരും എന്ന് വിശ്വസിക്കപ്പെടുന്നയാൾ) എന്ന് വിളിക്കാറുണ്ടത്രെ. 

മരുഭൂമിയുടെ ആഴങ്ങളിലേക്ക് നിരന്തരം പോകുന്ന, നാടോടികളായ ബദുക്കൾപോലും എത്തിപ്പെടാത്ത മരുഭൂമിയിലെ കന്യാസ്ഥലങ്ങളിലെ ഏകാന്തതയിൽ ഇദ്ദേഹം നടന്നെത്തുന്നു. അസാധ്യമെന്ന് സമൂഹം പറയുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തുന്നു. അറബ് ലോകത്ത് ഏറെ അറിയപ്പെടുന്ന ഇദ്ദേഹം യു.എനന്നിൻറ ‘ചീറ്റ’ അംബാസഡറായി ലോകം ചുറ്റിയിട്ടുണ്ട്. ഒരുപാട് രാഷ്ട്രത്തലവന്മാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ട്. 

11 ഗിന്നസ് ലോക റെക്കോഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍, പ്രശസ്തമായ പല കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡര്‍, വ്യക്തിത്വ വികാസം, കായികക്ഷമത എന്നീ വിഷയങ്ങളിലെ പരിശീലകന്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. ലോകഭാഷകളില്‍ ഇദ്ദേഹത്തെക്കുറിച്ച് ഒത്തിരി ലേഖനങ്ങളും അഭിമുഖങ്ങളും വന്നിട്ടുണ്ട്. പ്രശസ്തിയും ബന്ധങ്ങളും ഒരിക്കലും അലങ്കാരമാക്കുകയോ ദുര്‍വ്യയം ചെയ്യുകയോ ഉണ്ടായിട്ടില്ല ഇതുവരെ. മാരക വിഷമുള്ള തേളുകളും ഇഴജന്തുക്കളും ചില വന്യജീവികളും വിഹരിക്കുന്ന മരുരാത്രികളില്‍ മൊബൈല്‍ സിഗ്ലോ വഴിയടയാളങ്ങളോ ഇല്ലാത്ത അന്ധകാരത്തില്‍ ഒരിക്കല്‍ വഴിതെറ്റി അലഞ്ഞപ്പോള്‍ ഏതോ അജ്ഞാത ശക്തിയാണത്രെ അദ്ദേഹത്തെ പിന്നില്‍നിന്ന് തള്ളി നടത്തിയത്.

സുഹൃത്ത് അഹ്മദ് പറയാറുണ്ടത്രെ നല്ല മനുഷ്യരെ ജിന്നുകള്‍ പിന്തുടര്‍ന്ന് സഹായിക്കുമെന്ന്. ശപിക്കപ്പെട്ട പിശാചില്‍നിന്ന് രക്ഷതേടിയുള്ള വചനവും ചൊല്ലിയാണത്രെ മാക്സ് പിന്നീട് നടന്നത്. അമാനുഷിക സാഹസികനായ ഇദ്ദേഹത്തിെൻറ അവിശ്വസനീയ യാത്രാനുഭവങ്ങള്‍ ചേര്‍ത്ത് ഒരു മണിക്കൂറോളം നീളുന്നൊരു ഡോക്യുമെൻററി ‘മരുപ്പുത്രന്‍‘ (Son of Desert) എന്ന പേരില്‍ അല്‍ജസീറ 2014ല്‍ സംപ്രേഷണം ചെയ്തത് യൂട്യൂബില്‍ ഇന്നും ലഭ്യമാണ്. ‘മക്കയിലേക്കുള്ള പാത’ (Road to Mecca) എന്ന എക്കാലത്തേയും പ്രശസ്ത കൃതി രചിച്ച മുഹമ്മദ് അസദ്, ‘അറേബ്യന്‍ സാൻഡ്സ്’ എഴുതിയ വില്‍ഫ്രഡ് തെസിഗര്‍ എന്നിവരുടെ എഴുത്തു ഗണത്തിലേക്കൊന്നും ഒത്തിരി അനുഭവങ്ങളുള്ള മാക്സ് എത്തിയില്ല. കാരണം, അയാളൊരു എഴുത്തുകാരനല്ല.

മരുഭൂമികള്‍ എന്നുമെപ്പോഴും അയാള്‍ക്ക് ആശ്രയവും ആവേശവുമാണ്. അയാളുടെ ആനന്ദവും സമാധാനവും ഏറെ ദുര്‍ഘടവും വിജനവുമായ മരുഭൂമിയുടെ ഏകാന്തതയില്‍ തനിയേ യാത്ര ചെയ്യുമ്പോഴാണ്. ഈജിപ്തില്‍നിന്നും വാഗ്ദത്ത ഭൂമി തേടി സീനായിലൂടെ പലായനം ചെയ്ത മോശയുടെ (പ്രവാചകന്‍ മൂസ) പാത പിന്തുടര്‍ന്ന് അയാളിപ്പോഴും സഞ്ചരിക്കുകയാണ്, ദിക്കറിയാത്ത ശൂന്യപാദത്തിലൂടെ. ലോകം ഭീകരതയും അസഹിഷ്ണുതയും ആരോപിക്കുന്ന ഒരു ജനതയുടെ ആതിഥേയത്വവും സ്നേഹവും ആവോളം നുകര്‍ന്നുകൊണ്ട്.

Tags:    
News Summary - Life of Desert Traveller and UN Cheetah Ambassador Max Calderan in Italy-Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.