വായിക്കാൻ ഏറെ താൽപര്യമാണ്. എന്നാൽ, ലൈബ്രറിയിൽ ഒന്നുപോയി പുസ്തകമെടുക്കാൻ പോലും സമയമില്ല -വായിക്കാറുണ്ടോ എന്ന ചോദ്യത്തിനുള്ള ഇൗ സ്ഥിരം മറുപടി ഇനി ജോർഡനിൽ ചെലവാകില്ല. വായിക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ വായനശാല തന്നെ അവരെ തേടിയെത്തുന്ന തരത്തിൽ സഞ്ചരിക്കുന്ന ലൈബ്രറിക്ക് രൂപംനൽകിയിരിക്കുകയാണ് ജോർഡനിലെ മദബ തെരുവിൽ ഗെയിത്ത് എന്ന ഇരുപത്തിയേഴുകാരൻ. കാറിനകത്തും ഡിക്കിയിലും നിറയെ പുസ്തകങ്ങളുമായി ‘ബുക്സ് ഓൺ റോഡ്’ എന്ന പേരിലുള്ള സഞ്ചരിക്കുന്ന പുസ്തകശാല തെരുവിലെത്തുമ്പോൾ വായനക്കാർ മാത്രമല്ല അല്ലാത്തവരും കാറിനെ പൊതിയുന്ന കാഴ്ചയാണ് മദബയിൽ ഇപ്പോൾ കാണുന്നത്.
സാഹിത്യത്തോടും വായനയോടുമുള്ള ഗെയിത്തിന്റെ അടങ്ങാത്ത പ്രണയമാണ് കേൾക്കുമ്പോൾതന്നെ കൗതുകം തോന്നുന്ന ഇൗ വേറിട്ട രീതിക്ക് പിന്നിൽ. കോർപറേറ്റ് രംഗത്ത് വലിയ ശമ്പളമുള്ള ജോലി വേണ്ടെന്നുവെക്കാൻ പ്രചോദനമായതും അക്ഷരങ്ങളോടുള്ള അഭിനിവേശം തന്നെ. 2015ൽ ജോലി ഉപേക്ഷിച്ച് കവോൺ എന്നപേരിൽ ഒരു പുസ്തകശാലയാണ് ഗെയിത്ത് ആദ്യം തുടങ്ങിയത്. എന്നാൽ, സാമ്പത്തികബാധ്യത വെല്ലുവിളിയായതോടെ പുസ്തകശാലയുടെ പ്രവർത്തനം നിർത്തിവെച്ചു.
അപ്പോഴും വായനയെന്ന ലഹരിയെ കൈയൊഴിയാൻ ഇൗ യുവാവ് തയാറായില്ല. ഇനി എന്ത് എന്ന ഗെയിത്തിന്റെ ചിന്തയാണ് പുസ്തകശാല സഞ്ചരിക്കുന്ന ലൈബ്രറിയായി രൂപമാറ്റം സംഭവിച്ചതിനു പിന്നിൽ. കൈയിലുള്ള ആയിരക്കണക്കിനു പുസ്തകങ്ങൾ സ്വന്തം കാറിലേക്ക് മാറ്റേണ്ട താമസമേയുണ്ടായിരുന്നുള്ളൂ പിന്നീടെന്ന് ഗെയിത്ത് പറയുന്നു. ജോർഡനിലെ ഗ്രാമപ്രദേശങ്ങളിലും ബുക്സ് ഓൺ റോഡ് പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രയത്നത്തിലാണ് ഇൗ സാഹിത്യകുതുകിയായ യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.