???? ???????????

ലോകം കാതോർക്കുന്നു; ആകാശവാണിയിലെ ഈ ശബ്ദത്തിനായി

കിഴക്കിന്‍റെ വെനീസിലെ സാധാരണ ഒരു നാട്ടിൻ പുറത്തുകാരി. അറിവ് നിഷേധിച്ച കാലത്ത് നിന്ന് വെല്ലുവിളികളേയും പ്രയാസങ്ങളേയും അതിജീവിച്ച് പുതിയ ജീവിതം കോർത്തിണക്കിയ അന്നത്തെ ഇരുപതുകാരിയുടെ ശബ്ദം ഇന്ന് ലോകം അറിയുന്നു. ജീവിതത്തെ വല്ലാതെ അലട്ടിയിരുന്ന വെല്ലുവിളികളേയെല്ലാം തട്ടിമാറ്റി യുവത്വത്തിൽ ആകാശവാണിയുടെ പടികടന്നെത്തി ഇന്നു ലോകമറിയുന്ന വാർത്താ വായനക്കാരിയായി മാറിയിരിക്കുകയാണ് 58കാരി സുഷമ വിജയലക്ഷ്മി. മന്ദഗാ മിനിയായി തുടങ്ങുന്ന സുഷമയുടെ വാർത്താ വായന ചിലപ്പോൾ കുഞ്ഞോളങ്ങളിളകുന്ന ജലപരപ്പ് പോലെ ശാന്തവും മറ്റു ചിലപ്പോൾ കുലംകുത്തി കല്ലുകളിൽ തട്ടി പാഞ്ഞൊഴുകുന്ന കാട്ടരുവിയുടെ ചടുലതയും പ്രകടിപ്പിക്കാറുണ്ട്.

ഒരു ബുള്ളറ്റിൽ തന്നെ ഈ രണ്ട് സ്വഭാവവും കണ്ടെന്നിരിക്കും. സന്ദർഭം ആവശ്യപ്പെടുന്ന ചടുലതയും ശാന്തതയും കൈ വരിക്കുമ്പോഴും സുഷമയുടെ നാവിൽ പദശുദ്ധിയും അർഥവും ശബ്ദ സൗകുമാര്യവും ഭദ്രമായി വിളങ്ങുന്നതു കാണാം. ഇന്ന് ആകാശവാണിയിലൂടെയും റെയിൽവേ സ്റ്റേഷനിലെ അറിപ്പുകളിലൂടെയും മറ്റും സുഷമയുടെ ശബ്ദം ജങ്ങളിലേക്ക് എത്തുന്നു. ആകാശവാണി പ്രാദേശിക വാര്‍ത്തക്ക് 60 വയസ് പൂർത്തിയായപ്പോൾ കഴിഞ്ഞ മുപ്പത്താറു വർഷത്തെ അനുഭവങ്ങൾ ഓർമിച്ചും കഥ പറഞ്ഞും അവർ ഓർമകൾ വീണ്ടെടുക്കുകയാണിവിടെ...
 

1. ആകാശവാണിയിൽ വാർത്ത‍ വായിക്കുന്ന സുഷമ 2. സുഷമ നാടകാഭിനയത്തിൽ
 


യാദൃശ്ചികമായ കാൽവെപ്പ് 
തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ആകാശവാണിയിലേക്കുള്ള സുഷമയുടെ കാൽവെപ്പ്. ഹരിപ്പാട് വേലശ്ശേരിൽ വീട്ടിൽ കെ. സുധാകരൻ-വിജയമ്മ ദമ്പതികളുടെ മകളായി ജനനം. പഠന കാലത്ത് അച്ഛന്‍റെ താൽപര്യ പ്രകാരമായിരുന്നു ആകാശവാണിയിലേക്ക് അപേക്ഷ അയക്കുന്നത്. തുടർന്ന്, എഴുത്തു പരീക്ഷയും അഭിമുഖവും ഒന്നാം റാങ്കോടെ പാസായി. 1980 നവംബറിൽ എം.എക്ക് പഠിക്കുമ്പോഴാണ് അനൗൺസറായി ജോലിയിൽ പ്രവശിക്കുന്നത്. ശബ്ദവും ഉച്ചാരണ ശുദ്ധിയൊക്കെ വാർത്താവതരണത്തിന് ഇണങ്ങുമെന്ന് ആദ്യം സൂചിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും സഹപ്രവർത്തകനായിരുന്ന പി. പത്മരാജനാണ്. വാർത്താ വായനയിൽ അപ്രമാദിത്വം കൽപ്പിക്കാവുന്ന പ്രതാപനും പ്രോത്സാഹിപ്പിച്ചിരുന്നു. അങ്ങനെ 1992 ഏപ്രിൽ 14നാണ് ഡൽഹി നിലയത്തിൽ അനൗൺസറിൽ നിന്ന് വാർത്താ വായനക്കാരിയായി പ്രവേശിക്കുന്നത്.

1994ൽ രാമചന്ദ്രൻ റിട്ടയർ ആയ ഒഴിവിലാണ് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തുന്നത്. വാർത്താവതരണത്തിന് ശബ്ദത്തിന് വലിയ പ്രാധാന്യം കൽപ്പിക്കേണ്ട ആവശ്യമില്ല. നമ്മൾ വായിക്കുന്ന ഓരോ വാർത്തകളും കേൾവിക്കാരന് സ്വീകാര്യമാകണമെന്നേയുള്ളു. പലപ്പോഴും പ്രധാന വാർത്തകൾ മാറിമറിഞ്ഞിട്ടുണ്ട്. അപ്പോഴും മനസാന്നിധ്യത്തോടെ വായന പൂർത്തിയാക്കാൻ സാധിക്കണം. ഇലക്ഷൻ വാർത്തകൾ വായിക്കുമ്പോൾ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരു പോലെ കൈയ്യടിപ്പിക്കേണ്ടി വരും. ചിലപ്പോൾ വാചകം പൂർത്തിയാക്കാതെ ഏതാനും വാക്കുകൾ മാത്രം എഴുതിയ ലീഡ് വാർത്തകളാവും എഡിറ്റർ കൊണ്ടു തരിക. തത്സമയം അത് പൂർണ വാചകമായി ശ്രോതാക്കളിലെത്തിക്കുന്നത് വായനക്കാരിയാണ്. വെല്ലുവിളികളെ ധൈര്യപൂർവം നേരിടാനുളള തന്‍റേടം തനിക്ക് ജന്മനാ കിട്ടിയിട്ടുണ്ടെന്നും സുഷമ പറഞ്ഞു. വാർത്താവിനിമയ രംഗത്ത് ആകാശവാണിയുടെ സ്വാധീനം വിലമതിക്കാനാവാത്തതാണ്. ടിവിയും സോഷ്യൽ മീഡിയയും ഇതിന്‍റെ നിറം കെടുത്തിയെങ്കിലും ഇന്നും ആകാശവാണിയെ നെഞ്ചോടു ചേർത്തു പിടിക്കുന്നവരുമുണ്ടെന്ന് അവർ പറയുന്നു.
 

അമ്മ വിജയമ്മക്കൊപ്പം സുഷമ
 


നാടകരംഗത്തേക്കുളള കടന്നുവരവ്
കലയോട് ചെറുപ്പംമുതലേ സ്നേഹമായിരുന്നു. ഓർമ വെച്ച നാൾ മുതൽ കലയെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യാൻ പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. കുട്ടിക്കാലത്തു തന്നെ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചു സ്കൂളുകളിലും കോളജുകളിലും താരമായിരുന്നു. നാടകരംഗത്തേക്ക് എത്തുന്നത് ആകാശവാണിയിലൂടെയാണ്. ആകാശവാണിയിലെ തുടർ നാടകങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജീവിതത്തിലെ പ്രധാന വഴിത്തിരുവുകളിൽ ഒന്നായിരുന്നു. ഇപ്പോൾ നൃത്തത്തിന് പോകാറില്ല. എന്നാൽ, അമച്വർ നാടകവേദിയുമായി സഹകരിക്കുന്നുണ്ട്. ആർ.എസ് മധുവിന്‍റെ നാടകസംഘമായ 'കല' തിരുവനന്തപുരത്തിന്‍റെ നാടകങ്ങളിൽ സജീവമാണ്. രാജവാര്യറിന്‍റെ 'ദ റസ്പകറ്റ് ഫുൾ പ്രോസ്റ്റിറ്റ്യൂഡ്' എന്ന നാടകത്തിൽ  ലിസി എന്ന കഥാപാത്രമായാണ് ഇപ്പോൾ  അഭിനയം.

നേട്ടങ്ങൾക്ക് പിന്നിൽ അച്ഛൻ
തന്‍റെ നേട്ടങ്ങൾക്ക് പിന്നിൽ അച്ഛന്‍റെ പ്രാർഥനയും പ്രോത്സാഹനവും ആണ്. സത്രീപക്ഷവാദിയായ അച്ഛൻ വലിയ പങ്ക് ജീവിതത്തിൽ വഹിച്ചിട്ടുണ്ട്. അച്ഛന് ഒരു നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. സത്രീകൾ പഠിക്കണം എല്ലാ മേഖലയിലും വളർന്നു വരണം. ജീവിതത്തിന്‍റെ സമ്പാദ്യം അധ്യാനിക്കുന്നവന്‍റെ കയ്യിലാണെന്ന് അച്ഛൻ പറയുമായിരുന്നു. അച്ഛനാണ് ഇന്നോളമുള്ള വഴികളിലെല്ലാം പ്രചോദനമായിട്ടുള്ളത്. ന്യൂസ് റീഡർ ജോലി കിട്ടിയത് രണ്ട് പെൺകുട്ടികളുടെ അമ്മയായ തനിക്ക് വളരെ അനുഗ്രഹമാണ്. അവരുടെ വിദ്യാഭസ്യ കാര്യത്തിൽ ശ്രദ്ധിക്കാനും അവരെ കുടുംബിനികളാക്കാൻ സാധിച്ചുവെന്നതും ആത്മ നിർവ്യതികൊള്ളുന്ന കാര്യങ്ങളാണ്. പഠനത്തോടൊപ്പം മറ്റു കലകളും മക്കളെ പഠിപ്പിച്ചു. മക്കളായ ഡോ. മാളുവും കല്യാണിയും ഇപ്പോഴും പഠിക്കുന്ന അമ്മക്ക് തണലായി ഉണ്ട്. ജോലി തിരക്കൊന്നും ഒരിക്കലും കുടുംബ ജീവിതത്തിൽ ബാധിച്ചിട്ടില്ല. ആരേയും ഉപദേശിക്കാറില്ല.

സുഷമ മക്കളുമൊത്ത്
 


സത്രീകളെല്ലാം മികച്ചവരാണ്. അവർക്ക് ചിന്തിക്കാനുള്ള കഴിവും ഇച്ഛാശക്തിയും ദൈവം വേണ്ടുവോളം കൊടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെ ഒന്നും നേടാൻ ആഗ്രഹിക്കരുത്. സ്വന്തം പ്രതിഭാ ബലത്തിലും മനോബലത്തിലും വിജയം കണ്ടെത്തണം. നന്നായി ഗ്യഹപാഠം ചെയ്ത് ശ്രോതാക്കൾക്ക് ആവശ്യമായ അറിവുകൾ പങ്കുവെക്കുന്ന അവതരണമാണ് ആവശ്യം. ശ്രോതാവ് കേൾക്കാൻ ഇഷ്ടപെടുന്ന കാര്യങ്ങൾ അവർക്കായി നൽകാൻ കഴിയണം. ഭാഷയെ വികലമാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഉപേക്ഷിക്കണം. നാട്ടിൻ പുറത്ത് നിന്ന് നഗര ജീവിതത്തിലേക്കുള്ള കൂടുമാറ്റതോട് ഇന്നും പൂർണമായും പൊരുത്തപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വിരമിക്കാൻ ഇനി രണ്ടു വർഷമേയുള്ളു. വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് തിരികെ ചേകേറാനാണ് തീരുമാനം. നാട്ടിൽ ചെന്ന് കൃഷിയും. ജീവകാരുണ്യ പ്രവർത്തനത്തിലും സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിലും സജീവമായി രംഗത്തിറങ്ങാനും തീരുമാനമുണ്ട്.

Tags:    
News Summary - Akashavani News Rader Sushama Vijayalekshmi -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.