കരവിരുതിൽ വിടരുന്ന ബദുവിയൻ കവിതയാണ് ബിഷ്ത്

ബിഷ്ത് -അറബ് സംസ്കൃതിയുടെ സമസ്ത മേഖലകളിലും നമ്മള്‍ നിരന്തരം കാണുന്ന അടയാള വസ്ത്രമാണിത്. പള്ളി ഇമാമുമാര്‍, ഭരണ കര്‍ത്താക്കള്‍, വരന്‍മാര്‍, ബിരുദ-ബിരുദാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങി ആഘോഷവുമായി ബന്ധപ്പെട്ടവര്‍ അണിയുന്ന മേല്‍ വസ്ത്രം. വനിതകൾക്കായി മാത്രം തയ്യാർ ചെയ്യുന്ന ബിഷ്തുകളും വിപണികളിൽ ലഭ്യമാണ്. ദുബൈയിലെ ദേര, ഷാർജയിലെ റോള, അബൂദബിയിലെ ഹംദാൻ തുടങ്ങിയ പ്രദേശങ്ങൾ ബിഷ്തിന്‍റെ വിപണന കേന്ദ്രങ്ങളാണ്. ബിഷ്ത് തയ്ക്കാൻ മലയാളികളിലുമുണ്ട് നിരവധി വിദഗ്ധർ. 2022 ഫിഫ ലോകകപ്പ് ഫൈനലിൽ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി, ട്രോഫി കൈമാറുന്നതിന് മുമ്പ് അർജന്‍റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സിയെ ബിഷ്ത് അണിയിച്ചത് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കേരളത്തിലെ വിവാഹ ചടങ്ങുകളിലേക്കും അറബ് കോളജുകളിലെ ബിരുദദാന ചടങ്ങുകളിലേക്കും ബിഷ്ത് എത്തിക്കഴിഞ്ഞു. ചില പള്ളികളിലെ ഇമാമുമാരും ഇതണിയുന്നുണ്ട്. ബിഷ്തുകള്‍ ആദ്യം രൂപകല്‍പ്പന ചെയ്തത് പേര്‍ഷ്യയിലാണ്. ഹജ്ജിനും ഉംറക്കും എത്തിയ കച്ചവടക്കാരാണ് ഈ വസ്ത്രം സൗദികളെ പരിചയപ്പെടുത്തിയത്. സൗദി അറേബ്യയിലെ, കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സ പ്രദേശം 200 വര്‍ഷത്തിലേറെയായി മികച്ച ബിഷ്ത് തയ്യല്‍ക്കാർക്ക് പ്രശസ്തമാണിപ്പോൾ. അല്‍അഹ്സയിലെ ചില കുടുംബങ്ങൾക്ക് അവരുടെ പൂര്‍വ്വികരുടെ വൈദഗ്ധ്യം പാരമ്പര്യമായി ലഭിക്കുകയും അവരുടെ കുടുംബനാമത്തില്‍ ഇവ ഉണ്ടാക്കുകയും ചെയ്യുന്നു. അല്‍ഖത്താന്‍, അല്‍ഖരാസ്, അല്‍മഹ്ദി, അല്‍ബാഗ്ലി തുടങ്ങിയവ ഇതിനുദാഹരണമാണ്.

ഗോള്‍ഡ് സ്റ്റിച്ച്, സില്‍വര്‍ സ്റ്റിച്ച്, സില്‍ക്ക് സ്റ്റിച്ച് എന്നീ മൂന്ന് തരം എംബ്രോയിഡറികള്‍ ഉപയോഗിക്കുന്നു. സ്വര്‍ണ്ണ തുന്നലുള്ള കറുത്ത ബിഷ്തുകള്‍ ക്രീമിനും വെള്ളയ്ക്കും ശേഷം ഏറ്റവും ജനപ്രിയമാണ്. 90കളുടെ തുടക്കത്തില്‍ വിപണിയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. നീല, ചാരം, മെറൂണ്‍ എന്നിവ കൂടുതലും യുവതലമുറയാണ് ധരിക്കുന്നത്. പഴയ തലമുറ പരമ്പരാഗത കറുപ്പ്, തവിട്ട്, ക്രീം എന്നിവയില്‍ പറ്റിനില്‍ക്കുന്നു. ഫാബ്രിക്, സ്റ്റിച്ചിങ്, കളര്‍, സ്റ്റൈല്‍ എന്നിവയെ ആശ്രയിച്ച് 100 സൗദി ദിനാര്‍ മുതല്‍ 20,000 വരെ വിലകള്‍ വ്യത്യാസപ്പെടുന്നു. രാജകുമാരന്മാര്‍ക്കും രാഷ്ര്ടീയക്കാര്‍ക്കും വേണ്ടിയാണ് റോയല്‍ ബിഷ്ത് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണയായി കറുപ്പ്, തേന്‍, ബീജ്, ക്രീം നിറങ്ങളാണ് ഇവര്‍ ധരിക്കുക. അധികവും കൈകൊണ്ട് നിർമിച്ചവ. സ്വർണമോ വെള്ളിയോ ഉള്ള ത്രെഡും ചിലപ്പോള്‍ ഇവ രണ്ടും കൂടിച്ചേര്‍ന്നതുമാണ്. ഡാര്‍ബേയ, മെകാസാര്‍, ടാര്‍കീബ് തുടങ്ങി മൂന്ന് പ്രധാന ബിഷ്ത് ഡിസൈനുകളുണ്ട്.

യഥാര്‍ഥ സാരി എംബ്രോയിഡറിയും പരമ്പരാഗത പാറ്റേണുകളും ഉപയോഗിച്ച് കൈകൊണ്ട് നിർമിച്ച ഡാര്‍ബേയ ശൈലി ചതുരവും അയഞ്ഞതുമാണ്. ഗാസ്ബി എന്നും അറിയപ്പെടുന്ന മെകാസറിന് തുണിയുടെ അരികില്‍ സില്‍ക്ക് എംബ്രോയിഡറി ഉണ്ടാകുമെന്ന് ഈ രംഗത്ത് വിദഗ്ധനായ അബു ഹസന്‍ പറഞ്ഞു. തയ്യല്‍ മെഷീന്‍റെ കണ്ടുപിടുത്തം വരെ യഥാര്‍ഥ ബിഷ്ത് കൈകൊണ്ടാണ് നെയ്തൊരുക്കിരുന്നത്. ഇപ്പോള്‍ മിക്കതും മെഷീന്‍ നിർമിതമാണ്. കൈകൊണ്ട് നിർമിക്കുന്നതിന് 80 മുതല്‍ 120 മണിക്കൂര്‍ വരെ എടുക്കും. കോളര്‍, സ്ളീവ് എന്നിവയില്‍ സ്വര്‍ണ്ണ എംബ്രോയിഡറി ഉപയോഗിക്കും. പരമ്പരാഗതമായി, ഇതിന് രണ്ട് സ്ലീവ് ഉണ്ടെങ്കിലും സ്ലീവിലൂടെ ഒരു കൈകൊണ്ട് മാത്രമേ ഇത് ധരിക്കാന്‍ കഴിയൂ. മറ്റേത് അയഞ്ഞ രീതിയില്‍ ചുറ്റിപ്പിടിച്ച് വശത്തേക്കാണ് ബന്ധിക്കുകയെന്ന് അബുഹസന്‍ പറഞ്ഞു.

Tags:    
News Summary - Story of bisht

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.