തിരുവനന്തപുരം: ഹൈകോടതിയെ പേടിച്ച് പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദൻ. പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. സുപ്രിംകോടതി 2003ല്‍ പണിമുടക്ക് നിരോധിച്ചതാണ്. അതിനു ശേഷം ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതടക്കം എത്രയോ പണിമുടക്കുകള്‍ നടന്നു.സുപ്രീംകോടതിയെക്കാള്‍ വലിയ കോടതിയല്ലല്ലോ ഹൈകോടതിയെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ഡയസ്നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതികരണം. അവകാശബോധമുള്ള ജീവനക്കാരെ ഓലപാമ്പുകാണിച്ച് മാറ്റിനിര്‍ത്താനാവില്ല. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇന്നും പങ്കാളികളാകുമെന്ന് ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ ഉപദ്രവിക്കണമെന്നത് സമര സമിതിയുടെ നിലപാടല്ല. നവംബര്‍ മാസം മുതല്‍ പണിമുടക്കുമായി സഹകരിക്കണമെന്ന് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ദേശത്തിന് വേണ്ടിയാണ്, തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മാത്രമുള്ളതല്ല. ഏഴരപതിറ്റാണ്ടോളം രാജ്യം അധ്വാനിച്ചുണ്ടാക്കിയത് കേന്ദ്രം വിറ്റുതുലയ്ക്കുകയാണ്. ഇനി കുറേ മനുഷ്യരും ഒരു ഊഷരഭൂമിയും മാത്രമേ ബാക്കിയുള്ളൂ. ഇതിനെതിരെയാണ് ജനം അണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.