തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ പാസാക്കുക വഴി രാജ്യത്തെ സംഘ്പരിവാർ വിഭജിച്ചതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ഭരണഘടനയുടെ മരണമാണിത്. ഈ ബില്‍ പാസാക്കാൻ സംഘ്പരിവാറിന് കൂട്ടുനിന്നവർ ഫാഷിസ്റ്റ് പാളയത്തിൽ കുടിയേറിയ ചതിയൻമാരാണെന്നും വെൽഫെയർ പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
സംഘ്‌പരിവാറിന്‍റെ സ്വപ്ന പദ്ധതിയായ എൻ.ആർ.സിയുടെ മുന്നോടിയാണ് ഈ ബിൽ. എൻ.ആർ.സിയിലൂടെ പുറത്താക്കാൻ പോകുന്ന മുസ്‍ലിംകൾക്ക് ഒരു നിലക്കും പൗരത്വത്തിന് അവകാശം ഉന്നയിക്കാതിരിക്കാനും ആസാമിലെ പോലെ പുറത്താക്കപ്പെടുന്ന ഇതര വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകാനുമാണ് ഈ ബിൽ പാസാക്കിയത്.
രാജ്യ നിർമാണത്തിന് കഠിനാധ്വാനം ചെയ്ത ഒരു ജനവിഭാഗത്തെ രാജ്യമില്ലാത്ത പൗരൻമാരാക്കി മാറ്റുകയാണ് ഇതിന്‍റെ ഉദ്ദേശ്യം. ജനാധിപത്യവും മതേതരത്വവും വൈവിധ്യങ്ങളും കൈവെടിഞ്ഞ സംഘ് രാഷ്ട്രമായി ഇന്ത്യ മാറുകയാണ്. മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ എല്ലാ അഭിപ്രായഭേദങ്ങളും മാറ്റിവെച്ച് വിപുലമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.