ഒരൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ സാറേ? -കെ.വി​ തോമസിനോട് വി.ടി. ബൽറാം

പാലക്കാട്: ഡൽഹിയിൽ കേരള സർക്കാറിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോട് കൂടി നിയമനം ലഭിച്ച മുൻ കോൺഗ്രസ് നേതാവ് പ്രഫ. കെ.വി തോമസിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ‘ഒരൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ സാറേ?’ എന്നാണ് തോമസിന്റെ നിയമന വാർത്ത പങ്കുവെച്ചുകൊണ്ട് ബൽറാം ചോദിക്കുന്നത്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.

പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ നേരത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പു​വേളയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. വിലക്ക് മറികടന്ന് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ.വി തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ പുറത്താക്കിയത്. പിന്നാലെ സി.പി.എമ്മുമായി സഹകരണം പ്രഖ്യാപിക്കുകയായിരുന്നു.

കോൺഗ്രസിൽനിന്ന് 5 തവണ ലോക്സഭാംഗവും കേന്ദ്ര സംസ്ഥാന മന്ത്രിസഭകളിൽ അംഗവുമായിരുന്നു കെ.വി. തോമസ്. പ്രത്യേക പ്രതിനിധി പദവി ചോദിച്ച് വാങ്ങിയതല്ലെന്നാണ് പ്രഫ. കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘പ്രധാനമന്ത്രി അടക്കമുള്ളവരുമായുള്ള ബന്ധം സംസ്ഥാനത്തിന്‍റെ വികസനത്തിനായി ഉപയോഗിക്കും. ഇടത് മുന്നണിക്കൊപ്പമാണ് നിൽക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ് താൻ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ട്’ -കെ.വി തോമസ് പറഞ്ഞു.

വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് നിൽക്കണം. അതാണ് കെ റെയിലിനെ പിന്തുണച്ചത്. കേരളാ വികസനത്തിന് രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കും. വികസന കാര്യത്തിൽ പിണറായി സർക്കാർ ഏറെ മുന്നോട്ടു പോയി. വാർഡ് പ്രസിഡന്‍റായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ്. എല്ലാവരെയും യോജിപ്പിച്ച് നിർത്തി. കോൺഗ്രസ് ആണ് തന്നെ പുറന്തള്ളിയത്. പത്ത് പേരെ കൂട്ടി ഗ്രൂപ്പുണ്ടാക്കാൻ താൻ നിന്നില്ല. ഗ്രൂപ്പിനൊന്നും നിലനിൽപ്പില്ല, വികസനത്തിനൊപ്പം നിൽക്കണം -കെ.വി തോമസ് വ്യക്തമാക്കി.


Full View

Tags:    
News Summary - VT Balram against KV Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.