മലപ്പുറം: വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പുതിയ വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള ആശങ്കകളും പങ്കുവെച്ച് സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കം. ‘വഖഫ് നിയമവും യു.ഡി.എഫ് കീഴടങ്ങലും’ വിഷയത്തിൽ സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ച അദ്ദേഹം യു.ഡി.എഫ് സർക്കാറിനെ വിമർശിക്കുകയും പിണറായി വിജയൻ സർക്കാറിനെ പുകഴ്ത്തുകയും ചെയ്തു.
വഖഫ് സ്വത്തുക്കൾ അതിന്റെ യഥാർഥ ലക്ഷ്യത്തോടെ വിനിയോഗിച്ചാൽ സമുദായത്തിൽ ഒരു വിധവ പോലും മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടേണ്ടി വരില്ലെന്നും ദാരിദ്ര്യം ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇന്ന് വഖഫ് സ്വത്തുക്കൾ വ്യാപകമായി കയ്യേറി അന്യാധീനപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അത് തടഞ്ഞ് വീണ്ടെടുക്കുകയാണ് വഖഫ് ബോർഡിന്റെ പ്രധാന ധർമ്മം.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് ഭേദഗതികൾ വഖഫ് ബോർഡിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. പണ്ടുകാലം മുതൽ യാതൊരു രേഖകളുമില്ലാതെ പള്ളിയോ മദ്റസയോ യത്തീംഖാനയോ ഒക്കെയായി ഉപയോഗിച്ചുവരുന്ന സ്വത്തുക്കൾ ഇനിമേൽ വഖഫ് ആയി പരിഗണിക്കില്ലെന്ന നിർദ്ദേശം വലിയ ദോഷം ചെയ്യും. വഖഫ് ചെയ്യണമെങ്കിൽ അഞ്ചു വർഷമെങ്കിലും മുസ്‍ലിം ആയിരിക്കണമെന്ന പുതിയ ഭേദഗതി ഇന്നലെ ഇസ്‍ലാമിലേക്ക് വന്നവർക്ക് വഖഫ് ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതാണ്.
വഖഫ് ബോർഡിൽ രണ്ട് അമുസ്‍ലിം അംഗങ്ങളെ വെക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ ‘ഞാൻ എന്റെ കൈകൊണ്ട് അത് വെക്കില്ല’എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ആളാണ് മുൻമുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ കേരള നിയമസഭ ഒന്നടങ്കം ഈ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
. എന്നാൽ പിന്നീട് ബി.ജെ.പി വൈസ് പ്രസിഡന്റും പി.സി. ജോർജിന്റെ മകനുമായ ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ സർക്കാർ വക്കീൽ അനുകൂലിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി
. രണ്ട് അമുസ്‍ലിം അംഗങ്ങളെ വെക്കാത്ത വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന ഷോൺ ജോർജിന്റെ വാദത്തോട് ചേർന്നുനിൽക്കുന്ന നിലപാടാണ് സർക്കാർ വക്കീൽ കോടതിയിൽ എടുത്തതെന്നും ഇത് ആർ.എസ്.എസുകാരെപ്പോലും വഖഫ് ബോർഡിലേക്ക് തിരുകിക്കയറ്റാൻ വഴിയൊരുക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു
കെ.എസ്. ഹംസ ചെയർമാനായുള്ള ബോർഡ് അംഗീകരിക്കാൻ ചിലർക്ക് താല്പര്യമില്ലാത്തതും ‘സഖാവ്’ ഉമർ ഫൈസിയുടെ സാന്നിധ്യവുമാണ് ബോർഡ് പിരിച്ചുവിടാൻ ആവശ്യപ്പെടുന്നതിന് പിന്നിലെ യഥാർഥ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയവും സംഘടനാപരവുമായ താല്പര്യങ്ങൾക്കായി വഖഫ് ബോർഡിനെ തകർക്കാൻ ആർ.എസ്.എസിന്റെ വാദങ്ങൾക്കൊപ്പം സർക്കാർ വക്കീൽനിന്നത് കടുത്ത തരംതാഴലാണ്.
വഖഫ് ബോർഡ് അംഗത്വങ്ങളിലെ ക്വാട്ടകൾ അളക്കുന്നതിലെ വിരോധാഭാസങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ലഹരിക്കെതിരെ ‘ഓപറേഷൻ തൂഫാൻ’ ശക്തമായി നടപ്പാക്കുമ്പോഴും മദ്യത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ അദ്ദേഹം പരിഹസിച്ചു.
മദ്യപാനം ശീലമാക്കുന്നതാണ് മറ്റ് ലഹരികളിലേക്ക് ആളുകളെ നയിക്കുന്നത് എന്നിരിക്കെ, മദ്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഒരു ഭാഗത്ത് മാത്രം ‘തൂഫാൻ’ നടത്തുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.