കുറ്റ്യാടി: കുറ്റ്യാടിപ്പുഴയില്‍ മരുതോങ്കര ഭാഗത്ത് കുളിക്കാനിറങ്ങിയ വയനാട് സ്വദേശികളായ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. മക്കിയാട് പന്ത്രണ്ടാംമൈല്‍ മുണ്ടിക്കാറ്റില്‍ അലിയുടെ മകന്‍ സെയ്ദ് മുഹമ്മദ്(13), അലിയുടെ സഹോദരീപുത്രനും വെള്ളമുണ്ട കട്ടയാട് കുറക്കന്‍റവിട അബ്ദുല്ലയുടെ മകനുമായ സുബൈര്‍ (14) എന്നിവരാണ് മരിച്ചത്. മണ്ണൂര്‍ പുത്തന്‍പീടികടവില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം.
പാറയില്‍നിന്ന് വഴുതി ഇരുവരും കുഴിയില്‍ വീഴുകയായിരുന്നത്രെ. കൂടെയുണ്ടായിരുന്ന കുട്ടിക്ക് നീന്തല്‍ അറിയാത്തതിനാല്‍ രക്ഷിക്കാനായില്ല. ഈ കുട്ടി കരക്കു കയറി വന്ന് ആളുകളെ വിവരമറിയിക്കുകയായിരുന്നു. ഇരുവരെയും കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റ്യാടി ടൗണിലെ മലബാര്‍ ചിക്കന്‍സ്റ്റാളില്‍ ജോലിചെയ്യുകയാണ് സെയ്ദ് മുഹമ്മദിന്‍െറ പിതാവ് അലി.
കുറ്റ്യാടി എം.ഐ.യു.പി സ്കൂളില്‍ ഏഴാം ക്ളാസിലാണ് സെയ്ദ് മുഹമ്മദ് പഠിക്കുന്നത്. സുബൈര്‍ വെള്ളമുണ്ട ജി.എം.എച്ച്.എസില്‍ പത്താംക്ളാസിലുമാണ്. സുബൈറും സഹോദരിയും അലിയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ വയനാട്ടില്‍ കൊണ്ടുപോയി ഖബറടക്കും. സുബൈറിന്‍െറ മാതാവ്: ആസ്യ. സഹോദരങ്ങള്‍: മൈമൂന, അലി, മുനീര്‍, നൗഫല്‍. സെയ്ദ് മുഹമ്മദിന്‍െറ മാതാവ് മൈമൂന. സഹോദരങ്ങള്‍: അബ്ദുല്ല, ഫഹദ്, ഫാത്തിമ. ഖബറടക്കം മക്കിയാട് കൂരിഞ്ഞി പന്ത്രണ്ടാംമൈല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. സുബൈറിന്‍െറ മയ്യിത്ത് ഖബറടക്കം കട്ടയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.