കൊല്ലം: രണ്ട് എസ്.ഐമാര്‍ പ്രതിയായ സ്ത്രീധന പീഡനക്കേസില്‍, പരാതിക്കാരിയുടെ ഭര്‍ത്താവും വര്‍ക്കല പൊലീസ് സ്റ്റേഷനിലെ എസ്.ഐയുമായ പൂതക്കുളം അമരത്ത്മുക്ക് കളഭം വീട്ടില്‍ എസ്. അഭിഷേകിന് സസ്‌പെന്‍ഷന്‍. പൊലീസ് അച്ചടക്കം ലംഘിച്ചതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ സസ്‌പെന്‍ഡ് ചെയ്യുന്നെന്നാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്. അജിതാബീഗത്തിന്‍റെ ഉത്തരവിലുള്ളത്.
പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ കഴിഞ്ഞമാസം 23നും ഈ മാസം 21നും നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ ആരോപണ വിധേയയായ വനിത എസ്.ഐ ഐ.വി. ആശയെ കൊല്ലം എസ്.എസ്.ബി യൂനിറ്റില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
അഭിഷേകിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം ജില്ല കോടതി നേരത്തെ തള്ളിയിരുന്നു. ഹൈകോടതിയില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്. അഭിഷേകിന്റേത് ഇന്നും ആശയുടേത് 30നും പരിഗണിക്കാനിരിക്കെയാണ് വകുപ്പുതല നടപടി.
മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈകോടതിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഇതിനിടെ, പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ അപേക്ഷയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഇരുവരെയും കൂടാതെ, അഭിഷേകിന്റെ അമ്മ അലീസ്, സഹോദരന്‍ അഭിജിത്ത് എന്നിവരും കേസിലെ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.