തൃശൂർ: തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡി.സി.സി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തിലാണ് രാജി. ഡി.സി.സിയിൽ ചേർന്ന നേതൃ യോഗത്തിന് ശേഷമാണ് രാജി സമർപ്പിച്ചത്. യു.ഡി.എഫ് ജില്ല ചെയർമാൻ എം.വിൻസന്റും രാജി സമർപ്പിച്ചിട്ടുണ്ട്. തൃശൂർ ഡി.സി.സിയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വിൻസന്റ് അറിയിച്ചു.
ഡി.സി.സിയിലെ സംഘർഷത്തെ തുടർന്ന് പ്രസിഡന്റ് ജോസ് വള്ളൂര്‍, എം.പി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര നിര്‍ദേശം കെ.പി.സി.സി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു. കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തില്‍ ജോസ് വള്ളൂരിനെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു നേതാക്കള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് നേതൃത്വം വിലയിരുത്തി.
അതേസമയം, ജോസിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഡി.സി.സി പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് കാവലും ഏർപ്പെടുത്തി.
ഡി.സി.സി ഓഫിസിൽ വെള്ളിയാഴ്ചയാണ് കൂട്ടത്തല്ല് ഉണ്ടായത്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. മർദനമേറ്റ് തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയ, കെ. മുരളീധരന്‍റെ അനുയായി ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ നൽകിയ പരാതിയിൽ അന്യായമായി സംഘംചേരൽ, മർദനം തുടങ്ങി ജാമ്യം ലഭിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
തന്നെ ഡി.സി.സി ഓഫിസിൽവെച്ച് യൂത്ത് കോൺഗ്രസുകാർ മർദിച്ചുവെന്ന് പറഞ്ഞ് സജീവൻ കുരിയച്ചിറ ഓഫിസിൽ പ്രതിഷേധിച്ചിരുന്നു. കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഡി.സി.സിക്ക് മുന്നിലും മറ്റും പോസ്റ്ററുകൾ പതിച്ചത് താനാണെന്ന് പറഞ്ഞ് ജോസ് വള്ളൂർ അനുകൂലികൾ ആക്രമിച്ചെന്നായിരുന്നു സജീവന്‍റെ ആരോപണം.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫിസിൽ ഉണ്ടായിരുന്നവരും തമ്മിൽ കൈയാങ്കളിയായി. സംഘർഷത്തിന് പിന്നാലെ ഓഫിസ് സന്ദർശിച്ച മുൻ എം.എൽ.എ പി.എ. മാധവൻ അനുനയിപ്പിച്ചാണ് ഓഫിസിൽ കുത്തിയിരുന്ന സജീവനെ ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.