ജീവനൊടുക്കിയ വിദ്യാർഥിനി ആശിർനന്ദ

വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂൾ, ഉച്ചഭക്ഷണ സമയം 20ല്‍ നിന്ന് 40 മിനിറ്റാക്കി

പാലക്കാട്: വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഒടുവിൽ സ്കൂളിന്റെ പ്രവർത്തി സമയത്തിൽ മാറ്റം. പാലക്കാട് ശ്രീകൃഷണ്പുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്.

രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചത്. 20 മിനിറ്റായിരുന്ന ഉച്ച ഭക്ഷണ സമയം 40 മിനിറ്റാക്കി വർധിപ്പിച്ചു. പി.ടി.എയുടെ ആവശ്യ പ്രകാരമാണ് മാറ്റം. രണ്ടു ഇടവേള സമയങ്ങൾ 15 മിനിറ്റാക്കി ഉയർത്തിയിട്ടുണ്ട്. മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മന്റെ് സമ്മതിച്ചതായി പി.ടി.എ അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ഏതു സമയവും സ്‌കൂളില്‍ പ്രവേശിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനം നിലവിൽ വന്നിട്ടുണ്ട്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരുടെ പെരുമാറ്റത്തില്‍ വലിയ പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ച് ചര്‍ച്ച ചെയ്തത്.

കഴിഞ്ഞ 24നാണ് ആശിർനന്ദയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാർഥികളും രക്ഷിതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയിരുത്തിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആശിര്‍നന്ദ ജീവനൊടുക്കിയതെന്നായിരുന്നു രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും ആരോപണം.

പ്രതിഷേധത്തിന് പിന്നാലെ ആരോപണവിധേയരായ സ്‌കൂളിലെ പ്രധാന അധ്യാപിക അടക്കം മൂന്ന് അധ്യാപകരെ പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. പ്രധാന അധ്യാപിക ജോയ്‌സി ഒ പി, അധ്യാപകരായ തങ്കം, അര്‍ച്ചന, അമ്പിളി, സ്റ്റെല്ലാ ബാബു എന്നിവരെ പുറത്താക്കിയതായായിരുന്നു മാനേജ്‌മെന്റ് അറിയിച്ചിരുന്നു. തുടർന്ന് രക്ഷാതക്കളും വിദ്യാർഥി സംഘടനകളും പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Student's suicide in Palakkad: Change in working hours at Sreekrishnapuram St. Dominic Convent School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.