സന്നിധാനത്ത് നിന്ന് ഞങ്ങൾ വേദനയോടെ മല ഇറങ്ങി...

യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ റിപ്പോർട്ടിങ്ങിനു പോയ ന്യൂസ് 18 ചാനലിെൻറ റിപ്പോർട്ടർ സനോജ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ അനുഭവം

‘‘പവിത്രമായ മണ്ണിൽ നിന്നും ഒളിച്ചുകടക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഇന്നലെ രാത്രിയിൽ പമ്പയിൽ ട്രാക്ടർ വിളിച്ച് വരുത്തി നിന്ന നിൽപ്പിൽ ഞങ്ങൾ മലയിറങ്ങി.അയ്യപ്പഭക്തരുടെ വേഷത്തിൽ 3000ൽ അധികം ആളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്. പലപ്പോഴും ഇവരുടെ സാന്നിധ്യം സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്. ജനം ടി.വി ഒഴികെ മറ്റ് മാധ്യമങ്ങൾ പറയുന്നതെല്ലാം കള്ളമാണെന്നാണ് ഇവരുടെ നിലപാട്. രഹന ഫാത്തിമയുടെ സന്നിധാന പ്രവേശനത്തെ ഞങ്ങൾ ന്യായീകരിക്കുന്നില്ല. പക്ഷേ, അവരുടെ ഇരുമുടി കെട്ടിൽ നാപ്കിൻ ആയിരിന്നുവെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല. കാരണം നാപ്കിൻ ഉണ്ടായിരുന്നില്ല എന്നതു തന്നെ.

മറ്റൊരു വാർത്ത 13 സ്ത്രീകൾ ശനിയാഴ്ച മല ചവിട്ടും എന്നതായിരുന്നു. അങ്ങനെ ഒരു അറിയിപ്പ് പൊലിസിന് ലഭിച്ചിരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് വാർത്തയായി നൽകുവാൻ കഴിയുക..? ഇന്നലത്തെ പ്രചരണം ഇ.പി. ജയരാജന്റെ സഹോദരിയുടെ മകൾ മലയ്ക്ക് വരുന്നെന്നായിരുന്നു. ഇത്തരത്തിൽ കള്ള പ്രചരണങ്ങളുടെ മല വെള്ള പാച്ചിലാണ് കുറച്ച് ദിവസമായി ഒരു ചാനലിലും, നവ മാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ലതയെന്ന 53 കാരി തെലങ്കാനയിൽ നിന്നും സന്നിധാനത്ത് എത്തിയപ്പോൾ അവരെ നടപ്പന്തലിൽ തടഞ്ഞു.പ്രതിഷേധക്കാരിൽ ആരോ ഒരാൾ ഇവർക്ക് 50 വയസ്സില്ലെന്ന് അറിയിച്ചു. പിന്നെ എല്ലാരും കൂടി മുദ്രവാക്യം വിളികൾ പോലെയുള്ള നാമജപവുമായി അവർക്കുനേരെ ചീറിപ്പാഞ്ഞു. ഈ സമയം ഞങ്ങൾ 200 മീറ്റർ മാറി സന്നിധാനത്തായിരുന്നു. വലിയ ബഹളം കേട്ടാണ് ഞങ്ങൾ ഇവിടേയ്ക്ക് ഓടി എത്തിയത്. തടഞ്ഞുവെച്ച സ്ത്രീയുടെ രേഖ പരിശോധിച്ചപ്പോൾ വയസ്സ് 53. ഭയന്നു വിറച്ച ആ ഭക്ത പോലീസ് അകമ്പടിയോടെ നിറകണ്ണുമായിട്ടാണ് ദർശനം നടത്തിയത്. ഇന്നലെ 47 കാരിയായ തെലങ്കാന സ്വദേശിയായ ഭക്ത വന്നപ്പോഴും സമാന സംഭവം. അവർക്ക് ബഹളം കേട്ട് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഉടൻ തന്നെ ആമ്പുലൻസിൽ പമ്പയിലേക്ക് കൊണ്ടുപോയി.

ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടം കൂടുകയാണ് പ്രതിഷേധക്കാർ. അവർ ഞങ്ങളുടെ ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തി. അവർക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാൽ കൈയേറ്റ ശ്രമം. അപ്പോൾ അവരെ വെറുപ്പിക്കാതെ വാർത്ത പറയേണ്ടി വരുന്ന ഞങ്ങൾക്ക് അവരുടെ ഇടയിൽ നിന്നും മാറി നിന്നാണ് യഥാർത്ഥ വസ്തുത പറയേണ്ടി വന്നത്. ഇതിന്റെയെല്ലാം പേരിൽ ഞങ്ങളെ ശത്രുക്കളെ പോലെയാണ് പ്രതിഷേധക്കാർ കണ്ടിരുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നീരിക്ഷിക്കാൻ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിധ്യം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടയിലാണ് മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യണമെന്ന നിലയിൽ ഇവരുടെ വാട്സാപ്പ് വഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചത്. ചില മാധ്യമ പ്രവർത്തകരുടെ ഫോട്ടോ ഉൾപ്പെടെ ആയിരുന്നു പ്രചരണം. അവസാന ദിവസമായ ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞാണ് ഞങ്ങൾ മല ഇറങ്ങാൻ തീരുമാനിച്ചത്. പോകുവാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി. ശ്രീജിത്ത് പോവേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങുവാൻ തീരുമാനിക്കുകയായിരുന്നു.

സനോജ് സുരേന്ദ്രൻ

അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാർ സന്നിധാനത്ത് ഉള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടി കെട്ടുമായാണ്. സ്ത്രീകൾ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യങ്ങളെ കൈകാര്യം ചെയ്യാനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവർ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പൊലിസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം ആഴിച്ചുവിടാനായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങൾ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവിൽ നിന്നുമാണ് ഞങ്ങൾ മല ഇറങ്ങിയത്.’’

സനോജ് സുരേന്ദ്രെൻറ ഫേസ്ബുക്ക് പോസ്റ്റ്:

Full View
Tags:    
News Summary - sabarimala experience of a tv journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.