കൊല്ലം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയില്‍ ആർ.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ട് ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം.
ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തിലും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ കെട്ടിയ സംഭവത്തിലും ക്ഷേത്ര ഉപദേശക സമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടത്തെലിനെ തുടർന്നാണ് നടപടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ കൊടി തോരണങ്ങള്‍ കെട്ടുന്നതും രാഷ്ട്രീയ സമുദായ സംഘടനകളുടെ ആശയ പ്രചരണത്തിന് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുള്ളതാണ്. ഈ ഉത്തരവ് ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും കര്‍ശന നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
നേരത്തെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ ഗാനമേളക്കിടെ വിപ്ലവഗാനം പാടിയതും വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഗായകന്‍ അലോഷിക്കെതിരെയും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.