പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഹൈദരാബാദിൽ എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്നതിനിടെ മലയാളി ബിസിനസുകാരനുനേരെ വെടിയുതിർത്ത് കവർച്ച. ശനിയാഴ്ച രാവിലെ കോട്ടിയിൽ നടന്ന സംഭവത്തിൽ കോഴിക്കോട് സ്വദേശി റിൻഷാദ് പി.വി എന്ന യുവാവിന് ആറ് ലക്ഷം രൂപ നഷ്ടമായി. കാലിന് വെടിയേറ്റ റിൻഷാദിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വസ്ത്ര വ്യാപാരിയായ റിൻഷാദ് ജനുവരി ഏഴിനാണ് തുണിത്തരങ്ങൾ വാങ്ങുന്നതിനായി ഹൈദരാബാദിലെത്തിയത്. എന്നാൽ, ഉദ്ദേശിച്ചരീതിയിൽ സാധനങ്ങൾ വാങ്ങാനായില്ല. തുടർന്ന്, ബന്ധുവായ മിഷ്ബാൻ ആണ് കൈവശമുള്ള പണം ബാങ്കിൽ നിക്ഷേപിക്കാൻ ഉപദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ ഏഴിന് സുഹൃത്ത് അമീറിന്റെ വാഹനത്തിൽ എ.ടി.എമ്മിലെത്തി.
പണം നിക്ഷേപിക്കുന്നതിനിടെ, അജ്ഞാതരായ രണ്ടുപേർ എ.ടി.എം കൗണ്ടറിൽ പ്രവേശിക്കുകയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് കൈവശപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം, റിൻഷാദിന്റെ വലതുകാലിന് വെടിയുതിർത്ത് വണ്ടിയുടെ താക്കോൽ കൈവശപ്പെടുത്തി വണ്ടിയുമായി കടന്നുകളഞ്ഞു. ഏതാനും ദൂരെ വാഹനമുപേക്ഷിച്ച് മോഷ്ടാക്കൾ പിന്നീട് കചിഗുഡ ക്രോസ് റോഡ് വഴി രക്ഷപ്പെട്ടു. ഇതിനിടെ അവർ വസ്ത്രവും മാറിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.