കോഴിക്കോട്: പ്രളയത്തിൽ നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനൊരുങ്ങി തദ്ദേശസ്ഥാപനങ്ങൾ. പ്രളയം തകർത്ത മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങൾ ബജറ്റ് വിഹിതം പുനർനിർമാണത്തിന് മാത്രമായി ഉപയോഗിക്കും. പുതിയതും അത്യാവശ്യമല്ലാത്തതുമായ മുഴുവൻ പദ്ധതികളും ഒഴിവാക്കി, നശിച്ച ആസ്തികളുെട പുനർനിർമാണം നടത്താനാണ് തീരുമാനം. തകർന്ന റോഡുകളുടെ നവീകരണം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, തകർന്ന പാലങ്ങളുടെ പുനർനിർമാണം തുടങ്ങിയവയാണ് ഏറ്റെടുക്കുക. ജില്ല ആസൂത്രണ സമിതികൾ നിരസിച്ച പദ്ധതികളുടെ തുകയും ഇതിനായി ഉപയോഗിക്കും.
സർക്കാർ നിർദേശത്തെ തുടർന്നാണ് പുതിയ പദ്ധതികൾ പൂർണമായും ഒഴിവാക്കുന്നത്. ഇക്കാര്യം ഉറപ്പാക്കാൻ ജില്ല ആസൂത്രണ സമിതികളോടും മുഴുവൻ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും കോർപറേഷനുകളോടും തദ്ദേശ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലുണ്ടായ നഷ്ടങ്ങളുടെ 30 ശതമാനമെങ്കിലും പുതിയ പദ്ധതികൾ ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വഴി വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷ.
കന്നുകാലി സമ്പത്തിലും പാൽ ഉൽപാദനത്തിലുമുണ്ടായ കുറവ് പരിഹരിക്കാൻ ക്ഷീരകർഷകർക്ക് ബാങ്ക് വായ്പ ലഭ്യമാക്കി പശുക്കളെ വാങ്ങി നൽകും. ഇൗ വായ്പയുടെ മുഴുവൻ പലിശയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ വഹിക്കാൻ നിർദേശമുണ്ട്. ഇതര സംസ്ഥാനത്തുനിന്ന് ഇൻഷുറൻസ് പരിരക്ഷയോടെ അത്യുൽപാദനശേഷിയുള്ള പശുക്കെള വാങ്ങിനൽകാനുള്ള പ്രോജക്ടിന് ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഇൗ വർഷത്തേക്ക് മാത്രം പ്രത്യേക അനുമതി തദ്ദേശ വകുപ്പ് നൽകി.
പ്രളയാനുഭവം ഉൾക്കൊണ്ട് എല്ലാ ഗ്രാമ, മുനിസിപ്പൽ പ്രദേശങ്ങളിലും വിവിധ ആവശ്യങ്ങൾക്കുപയോഗിക്കാവുന്ന കമ്യൂണിറ്റി ഹാൾ നിർമിക്കുന്നതും പരിഗണിക്കണം. അതേസമയം, പ്രളയം വലിയതോതിൽ ബാധിക്കാത്ത പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ അഴിച്ചുപണി നടത്തരുത്.
അതിനിടെ, മാലിന്യസംസ്കരണത്തിന് ആധുനിക സംവിധാനമൊരുക്കുന്നതടക്കമുള്ള പുതിയ പദ്ധതികൾ പ്രളയത്തിെൻറ പേരിൽ ഇത്തവണ മാറ്റിവെക്കേണ്ടിവന്നാൽ അത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.