തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയപ്പോൾ കോൺഗ്രസ് നേതാക്കളോട് ‘ഉടക്കിയവരും’ തെറിച്ചു. രാഷ്ട്രീയ പകപോക്കലെന്ന ആരോപണമുണ്ടായപ്പോൾ എല്ലാ ഉദ്യോഗസ്ഥരുടെയും ജാതകം നോക്കാനാകില്ലെന്ന മറുപടിയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.
കഴിഞ്ഞദിവസമാണ് സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയത്. പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്യാൻ നേതൃത്വം നൽകിയ ഡിവൈ.എസ്.പി എൻ. മുരളീധരനെയും കൊച്ചിയിൽ മുഹമ്മദ് ഷിയാസ് എം.എൽ.എയുമായി കൊമ്പുകോർത്ത ഡിവൈ.എസ്.പി എ.ജെ. തോമസിനെയും സ്ഥലംമാറ്റിയതാണ് രാഷ്ട്രീയ വിവാദത്തിന് കാരണമായത്.
തെരഞ്ഞെടുപ്പ് സമയത്ത് മറ്റു ജില്ലകളിലേക്ക് മാറ്റിയിരുന്ന ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുന്നതിന്‍റെ ഭാഗമായുള്ള നടപടിയാണെന്നാണ് സർക്കാർ ഭാഷ്യം. മിക്കവർക്കും അവരുടെ സ്വന്തം ജില്ലകൾതന്നെ ലഭിച്ചപ്പോഴാണ് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ ഇടപെട്ടവർക്ക് അപ്രതീക്ഷിത ഇടങ്ങളിലേക്ക് മാറ്റം ലഭിച്ചത്.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽനിന്ന് അർധരാത്രി അറസ്റ്റുചെയ്ത എൻ. മുരളീധരനെ തൃശൂർ കുന്നംകുളത്തുനിന്ന് കാസർകോട് ഇ.ഒ.ഡബ്ല്യു.വിലേക്കാണ് മാറ്റിയത്. നേരത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പാലക്കാട്ടുനിന്ന് തൃശൂരിലേക്ക് മാറ്റിയതായിരുന്നു.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടുകയും ഇയാൾക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്ന വിധത്തിൽ കുറ്റപത്രം തയാറാക്കുകയും ചെയ്ത ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥൻകൂടിയാണ് ഇദ്ദേഹം. ഷിയാസുമായി പരസ്യമായി ഏറ്റുമുട്ടിയ ഡിവൈ.എസ്.പി എ.ജെ. തോമസിനും അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കോട്ടയം സ്‌പെഷൽ ബ്രാഞ്ചിലായിരുന്ന ഇദ്ദേഹത്തെ തിരിച്ച് എറണാകുളത്തക്ക് നിയമിക്കുന്നതിന് പകരം പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കോതമംഗലത്തെ പ്രക്ഷോഭത്തിനിടെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇദ്ദേഹവും ഷിയാസും തമ്മിൽ തർക്കമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.