മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിർണയത്തിലെ അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെ പി.വി അന്‍വര്‍ മുസ്‍ലിം ലീഗ് നേതാക്കളെ കാണാന്‍ തയാറെടുക്കുന്നു. അന്‍വറിന്‍റെ വീട്ടില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിന് ശേഷമാകും ലീഗ് നേതാക്കളെ കാണാൻ പുറപ്പെടുക. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം എന്നിവരെ കാണുമെന്നാണ് വിവരം. മലപ്പുറം കാരത്തോടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ വെച്ചാകും കൂടിക്കാഴ്ചയെന്നാണ് വിവരം.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതിനായി കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാക്കും അന്‍വര്‍ പ്രധാന ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക. രണ്ടുദിവസത്തേക്ക് മാധ്യമങ്ങളെ കാണില്ലെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നുമാണ് പി.വി അന്‍വര്‍ വ്യക്തമാക്കിയത്. ഇടഞ്ഞുനിൽക്കുന്ന പി.വി.അൻവറിന്റെ തുടർനിലപാട് കോൺഗ്രസും സി.പി.എമ്മും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന അൻവറിന്‍റെ ആവശ്യം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനം യു.ഡി.എഫ് സ്വീകരിച്ചത്. ഇതോടെ അൻവർ സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. എൽ.ഡി.എഫ് സ്ഥാനാർഥി ആരെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.