ശമ്പളവും ആനുകൂല്യങ്ങളും കൈനിറയെ; പി.എസ്.സിയിലും ഒഴിവുകൾ, അഞ്ച് അംഗങ്ങൾ കൂടിയാകാം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വകുപ്പുകളിലെയും ഒഴിവുകളിൽ നിയമനം നടത്തുന്ന കേരള പബ്ലിക് സർവിസ് കമീഷനിൽ നികത്തപ്പെടാതെ അഞ്ച് അംഗങ്ങളുടെ ഒഴിവ്. ഡോ. എം.ആർ. ബൈജു ചെയർമാനായ പി.എസ്.സിയിൽ നിലവിൽ 15 അംഗങ്ങളാണുള്ളത്.

ഇവരെല്ലാം എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമിതരായവരാണ്. അഞ്ച് അംഗങ്ങളെ കൂടി ഉൾപ്പെടുത്താനാകും. പി.എസ്.സിയിൽ സർക്കാറിനെ അനുകൂലിക്കുന്നവരെ നിയമിക്കാമെന്നിരിക്കെ, തീരുമാനം നീളുകയാണ്.

അതേസമയം, ഇത്രയും വലിപ്പം പി.എസ്.സിക്ക് വേണമോയെന്ന കാര്യവും പരിഗണിക്കണമെന്ന് നേരത്തെ മുതൽ ആവശ്യമുയരുന്നുണ്ട്. പ്രത്യേകിച്ച്, റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) പരിശോധിക്കുന്ന സാഹചര്യത്തിൽ.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ​മോശമായിരിക്കെയാണ് ഇത്രയും വലിയ കമീഷൻ. എന്നാൽ, യു.പി.എസ്‌.സി (യൂനിയൻ പബ്ലിക് സർവിസ് കമീഷൻ) പ്രവർത്തിക്കുന്നത് ചെയർമാനും 10 അംഗങ്ങളുമായിട്ടാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും കേരളത്തിലാണ് അംഗങ്ങൾ കൂടുതൽ.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത് തുടങ്ങിയ ജനസാന്ദ്രതയേറിയ, വലിയ സംസ്ഥാനങ്ങളിൽ 10 ൽ താഴെ അംഗങ്ങൾ മാത്രമാണ് പി.എസ്.സിയിലുള്ളത്. ദക്ഷിണേന്ത്യയിലാണ് താരതമ്യേന കൂടുതൽ അംഗങ്ങൾ. തമിഴ്‌നാട്ടിൽ 15 അംഗങ്ങളുണ്ട്. 15 അംഗങ്ങളുണ്ടായിരുന്ന കർണാടക, കമീഷൻ അംഗസംഖ്യ വെട്ടിച്ചുരുക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.

യു.പി.എസ്‌.സിയുടെയോ സംസ്ഥാന പബ്ലിക് സർവീസ് കമീഷനുകളുടെയോ വലിപ്പം അതാത് കേന്ദ്ര-സംസ്ഥാന സർക്കാറുകളാണ് തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യേക ഭരണഘടന വ്യവസ്ഥയില്ല. സർക്കാർ നൽകുന്ന ശിപാർശയിൽ കേന്ദ്രത്തിൽ രാഷ്ട്രപതിയും സംസ്ഥാനത്ത് ഗവർണറും തീരുമാനമെടുക്കുമെന്നു മാത്രം. 

കേരളത്തിൽ അഞ്ച് അംഗങ്ങൾ മാത്രമായാണ് പി.എസ്.സിയുടെ തുടക്കം. 1971ൽ ഏഴായും, 1981ൽ എട്ടായും, 1982 ൽ ഒമ്പതായും, 1983 ൽ 13, 1984 ൽ 14, 2005 ൽ 18 ഇങ്ങനെ വർധിച്ച് ഒടുവിൽ 2013ലാണ് 21ൽ എത്തിയത്.

കമീഷന്റെ വലിപ്പത്തെ കുറിച്ച് ചോദ്യമുയരുമ്പോഴും, അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ ചൊല്ലി ആരോപണങ്ങൾ ഉണ്ടാകുന്നുണ്ട്. പണം വാങ്ങിയാണ് എൽ.ഡി.എഫ് പി.എസ്.സി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതെന്ന് പ്രതിപക്ഷത്തിരിക്കുമ്പോൾ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, പി.എസ്‌.സി അംഗങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിപ്പിച്ചത് യു.ഡി.എഫ് സർക്കാറുകളാണെന്നായിരുന്നു ഇതിനോടുള്ള എൽ.ഡി.എഫിന്റെ പ്രതികരണം.

എന്നാൽ, അംഗങ്ങളുടെ ശമ്പളം അടുത്തിടെ കൂട്ടിയത് എൽ.ഡി.എഫ് സർക്കാറാണ്. 2025 ഫെബ്രുവരിയിൽ, പി.എസ്‌.സി ചെയർമാന്റെ ശമ്പളം ജില്ല ജഡ്ജിയുടെ പരമാവധി സൂപ്പർ-ടൈം ശമ്പള സ്കെയിലിന് തുല്യമാക്കി. ഇതോടെ, പ്രതിമാസ അടിസ്ഥാന ശമ്പളം 2.24 ലക്ഷം രൂപയും, ഡി.എ 1.18 ലക്ഷം, വീട്ടുവാടക അലവൻസ് (എച്ച്.ആർ.എ) 35,856 രൂപയുമായി. യാത്രാപ്പടിയും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ മൊത്തം പ്രതിമാസ വരുമാനം നാല് ലക്ഷം രൂപ കവിയും.

പി.എസ്‌.സി അംഗങ്ങൾക്ക് അടിസ്ഥാന ശമ്പളമായി 2.19 ലക്ഷം രൂപയും, 1.16 ലക്ഷം രൂപ ഡി.എയും, ഏകദേശം 35,000 രൂപ എച്ച്.ആർ.എയും മറ്റ് അലവൻസുകളും ലഭിക്കുന്നു. കാലാവൂർത്തി പൂർത്തിയാക്കിയ ശേഷം ചെയർമാനും അംഗങ്ങൾക്കും പ്രതിമാസം രണ്ട് ലക്ഷം രൂപയോളം പെൻഷനും ലഭിക്കാൻ അർഹതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.