ഫയൽ ഫോട്ടോ

‘പി.എം.എ.വൈയുടെ എംബ്ലം വെക്കണമെന്നാണ് ഞാൻ പറഞ്ഞത്, അതിൽ മോദിയുടെ ചിത്രമില്ല’; കള്ളം പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി കെ.എം. ഷാജി

തിരുവനന്തപുരം: പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന) വീടുകളിൽ പദ്ധതിയുടെ എംബ്ലം പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. പി.എം.എ.വൈയുടെ ഔദ്യോഗിക ലോഗോ പതിക്കണമെന്നാണ് താൻ നിർദ്ദേശിച്ചതെന്നും, എന്നാൽ അതിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എന്നാൽ, ലോഗോയിൽ പ്രധാനമന്ത്രിയുടെ ചിത്രമുണ്ടെന്ന് വരുത്തിത്തീർത്ത് ചിലർ കള്ളം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആർക്കെങ്കിലും ലോഗോയിൽ ഫോട്ടോ കാണിച്ചുതരാൻ സാധിക്കുമെങ്കിൽ താൻ പറയുന്നതുപോലെ ചെയ്യാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

മുൻ എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടിനെതിരെയും അദ്ദേഹം തുറന്നടിച്ചു. സർക്കാറിന്റെ വിഹിതം നൽകാൻ പണമില്ലാത്തതിനാലാണ് പി.എം.എ.വൈ കരാറിൽനിന്ന് എൽ.ഡി.എഫ് സർക്കാർ പുറകോട്ടുപോയതെന്ന് മന്ത്രി ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ചിത്രമുണ്ടെന്ന് ശുദ്ധ കളവ് പറഞ്ഞ് ഒരു കപട ആദർശ വേഷം കെട്ടുകയായിരുന്നു സർക്കാർ. ഇതിനകത്ത് പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. ഞങ്ങൾ വെക്കുന്ന കരാറിലും ഇല്ല. ചരിത്രത്തെ ഉഴുതുമറിക്കുന്ന ഒരു തലമുറയുടെ ഭാവിയെ തന്നെ ബാധിക്കുകയും ചെയ്യുന്ന പി.എം ശ്രയിൽ ഒപ്പുവെച്ചവരാണ് ഇപ്പോൾ ഇത്തരം ആരോണം ഉന്നയിക്കുന്നത്.

പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ ഗുണഭോക്താവിന്റെ വിവരങ്ങളും ലോഗോയും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് 2023-ലെ കുടുംബശ്രീ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് താൻ അധികാരം ഏൽക്കുന്നതിന് മുൻപുള്ള സർക്കുലറാണെന്നും മന്ത്രി പറഞ്ഞു. താൻ പറയാത്ത കാര്യങ്ങൾ വളച്ചൊടിച്ച് വാർത്തകൾ നിർമ്മിക്കുന്ന മാധ്യമരീതിയെയും മന്ത്രി വിമർശിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ചർച്ചയാക്കി സമയം കളയുന്നതാണ് ഇത്തരം വാർത്തകളെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷത്തിലേറെ വീടുകൾ പാവപ്പെട്ടവർക്ക് ലഭിക്കേണ്ടതുണ്ട്. അത്തരം വിഷയങ്ങളിൽ കപട ആദർശം പറഞ്ഞ് പദ്ധതികൾ തടയുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും മന്ത്രി കെ.എം. ഷാജി കൂട്ടിച്ചേർത്തു.

Tags:    
News Summary - PMAY emblem row: Minister KM Shaji says claims of PM’s photo are false, slams LDF for blocking scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.