കണ്ണൂർ: ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി കേന്ദ്ര ക്വോട്ടയിലാണ് സി.പി.എം കേന്ദ്രകമ്മിറ്റിയിൽ തുടരുന്നതെന്നും എങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതി യോഗങ്ങളിലും പങ്കെടുക്കുന്നതിന് തടസ്സമൊന്നുമില്ലെന്നും കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നത് വിലക്കിയെന്നത് തെറ്റായ പ്രചാരണമാണെന്നും അവർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അടുത്ത സീറ്റിലാണ് ഞങ്ങൾ ഇരുന്നത്. 75 വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിൽനിന്ന് ഒഴിയണമെന്നാണ് വ്യവസ്ഥ. അതുപ്രകാരം സംസ്ഥാന കമ്മിറ്റിയിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും പി.കെ. ശ്രീമതി പുറത്തായി.
പാർട്ടിയിൽ വിരമിക്കലില്ല. കമ്മിറ്റികളിൽ പുതിയ ആളുകളെ ഉൾപ്പെടുത്തുന്നതിനാണ് പ്രായപരിധി നിബന്ധന വെച്ചത്. ജനാധിപത്യ മഹിള അസോസിയേഷൻ പ്രസിഡന്റ് എന്ന നിലക്ക് അവർക്ക് ഇന്ത്യയിൽ എല്ലായിടത്തും സഞ്ചരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അത് കണക്കിലെടുത്താണ് കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചത്.
ആവശ്യമുള്ളപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അവർ പങ്കെടുക്കുന്നതിൽ ഒരു തടസ്സവുമില്ല. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പോലെ പ്രവർത്തിക്കാൻ കഴിയില്ല. കൂടുതൽ സമയം സെക്രട്ടേറിയറ്റിൽ വേണ്ട എന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല എന്ന് പി.കെ. ശ്രീമതി തന്നെ വ്യക്തമാക്കിയതാണെന്നും കെ.കെ. ശൈലജ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.