പത്തനംതിട്ട: പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റും മുൻ ജില്ല പഞ്ചായത്തംഗവുമായ മാത്തൂർ മേലേടത്ത് എം.ജി. കണ്ണൻ (42) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച കണ്ണനെ ഉടൻതന്നെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 2005ൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വർഷങ്ങളിൽ ജില്ല പഞ്ചായത്തംഗമായി പ്രവർത്തിച്ചു. ആദ്യം ഇലന്തൂരിൽനിന്നും പിന്നീട് റാന്നി അങ്ങാടിയിൽനിന്നും ജില്ല പഞ്ചായത്തിലേക്ക് മികച്ച വിജയം നേടി.
പത്തനംതിട്ട ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. ആക്‌ടിങ് പ്രസിഡന്റായും പ്രവർത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. ഭാര്യ; സജിതാമോൾ. മക്കൾ: ശിവ കിരൺ, ശിവ ഹർഷൻ.
എം.ജി. കണ്ണന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും അങ്ങേയറ്റത്തെ ആത്മാര്‍ഥത കാട്ടിയ സത്യസന്ധനായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു കണ്ണന്‍. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കണ്ണന് ചുരുങ്ങിയ കാലംകൊണ്ട് പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായി മാറാന്‍ സാധിച്ചെന്നും സതീശൻ ഓർമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.