ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജി ആവശ്യപ്പെട്ടതിൽ ഒരു വിവാദവുമില്ല. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഡല്‍ഹിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് ഗവർണർ പറഞ്ഞു.
'സുപ്രീംകോടതി വിധി നടപ്പിലാക്കുക തന്റെ ഉത്തരവാദിത്തമാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 11 വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമാണ്. വി.സിമാരുടെ യോഗ്യതയിലല്ല. അവരുടെ നിയമന രീതിയിലാണ് ചട്ട ലംഘനം കണ്ടെത്തിയത്. നിസാര തകര്‍ക്കങ്ങളില്‍ ഏര്‍പ്പടാന്‍ ഞാനില്ല. കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസത്തിലും സാമൂഹിക പരിവര്‍ത്തനത്തിലും മുന്നില്‍ നില്‍ക്കുന്നവരാണ് കേരളീയർ' -ഗവർണർ പറഞ്ഞു.
ഒക്ടോബർ 23നാണ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലർ നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് മറ്റ് സർവകലാശാല വി.സിമാരുടെ നിയമനത്തിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവർണർ രാജി ആവശ്യപ്പെട്ടത്. എന്നാൽ, വി.സിമാർ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് അവർക്ക് സ്ഥാനത്ത് തുടരാമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.