പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ കാഡറ്റ് കെട്ടിടത്തിൽനിന്ന് വീണു മരിച്ച സംഭവത്തിൽ ബന്ധുക്കൾ നിയമനടപടിക്ക്. നേവൽ ഓഫിസർ ട്രെയിനി മലപ്പുറം തിരൂർ കാനല്ലൂരിലെ റിട്ട. നാവികസേന ഉദ്യോഗസ്ഥൻ ഗൂഡപ്പയുടെ മകൻ സൂരജ് (25) മരിക്കാനിടയായ സംഭവത്തിലാണ് ബന്ധുക്കൾ നിയമ നടപടിക്ക് തയാറെടുക്കുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ സൂരജിനെ കെട്ടിടത്തിനു താഴെ അബോധാവസ്ഥയിൽ വീണുകിടക്കുന്നതു കണ്ട നാവിക അക്കാദമി അധികൃതർ ആദ്യം നാവിക അക്കാദമി ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് മരിച്ചത്.
അധികൃതരുടെ പീഡനമാണ് മരണത്തിന് കാരണമെന്നാരോപിച്ച് സൂരജിെൻറ സഹോദരൻ അന്നുതന്നെ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം ഇൻക്വസ്റ്റ് നടത്തുമ്പോൾ ആത്മഹത്യാകുറിപ്പ് ഷർട്ടിെൻറ കീശയിലുള്ള വിവരം കൈയിൽ എഴുതിവെച്ചതായി െപാലീസിെൻറ ശ്രദ്ധയിൽപെട്ടു. ഇതേ തുടർന്ന് നാവിക അക്കാദമിയിലെത്തിയ പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. കുറിപ്പിൽ പീഡനവിവരം പറയുന്നുണ്ടെന്നാണ് സൂചന. എന്നാൽ, വിശദാംശം വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. സംഭവത്തിൽ നേവിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പതിനെട്ടാം വയസ്സിൽ സെയിലറായി ചേർന്ന സൂരജ് ഓഫിസർ പരീക്ഷയെഴുതി 2014ലാണ് ഓഫിസർ ട്രെയിനിയായി ചേർന്നത്. എന്നാൽ, 2015ൽ പരീക്ഷയിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് അധികൃതർ നടപടിയെടുത്ത് പുറത്താക്കി. സെയിലറായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉള്ളതിനാൽ പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഇത് കോപ്പിയടിച്ചതാണെന്ന് പറഞ്ഞ് നടപടിയെടുക്കുകയായിരുന്നുവെന്നും ഇതേ ആരോപണം കഴിഞ്ഞദിവസവും ഉണ്ടായതായും സഹോദരൻ സനോജ് ‘മാധ്യമ’ത്തോടു പറഞ്ഞു. സൂരജിനോട് വിശദീകരണംപോലും ചോദിക്കാതെയാണ് 2015ൽ നടപടിയെടുത്തതെന്നും സനോജ് പറയുന്നു. ഇതേ തുടർന്ന് സൂരജ് ചെന്നൈ ആംഡ്ഫോഴ്സ് ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണൽ സൂരജിനെ തിരിച്ചെടുക്കാൻ ഉത്തരവിടുകയുംചെയ്തു. ഇതു പ്രകാരം ഈവർഷം ജനുവരിയിൽ വീണ്ടും ട്രെയിനിയായി ചേരുകയായിരുന്നു. എന്നാൽ, ഇതിനുശേഷം അധികൃതർ പ്രതികാരമനോഭാവത്തോടെ പെരുമാറുന്നതായി സൂരജ് പറയാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.അതിനിടെ നാവിക അക്കാദമി അധികൃതർ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി അധികൃതർ നിഷേധിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.