അട്ടപ്പാടിയില്‍ പ്രത്യേക ആരോഗ്യകേന്ദ്രം സ്ഥാപിക്കും –മന്ത്രി ശൈലജ
തിരുവനന്തപുരം: ട്രൈബല്‍ വിഭാഗത്തിന്‍െറ സമഗ്ര ആരോഗ്യപരിപാലനം ലക്ഷ്യംവെച്ച് അട്ടപ്പാടി ട്രൈബല്‍ ബ്ളോക്കില്‍ വരുന്ന ഷോളയൂര്‍, അഗളി, പുതൂര്‍ പഞ്ചായത്തുകളിലുള്ള കുട്ടികളുടെ ജനിതക വൈകല്യം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കുന്നതിനുള്ള ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ അട്ടപ്പാടിയിലെ കോട്ടത്തറ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഈ മൂന്ന് പഞ്ചായത്തിലുമായി 1280 അംഗപരിമിതര്‍ ഉണ്ട് .ദേശീയ ആരോഗ്യദൗത്യവും കേരള സംസ്ഥാന സാമൂഹികസുരക്ഷമിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികള്‍ക്ക് ജനനം മുതല്‍ ആദ്യത്തെ 1000 ദിവസം വരെയുള്ള കാലയളവില്‍ ആദിവാസിഊരുകളില്‍ പോയി പരിചരണം കൊടുക്കും.കുട്ടികളുടെ ജനിതകവൈകല്യം നേരത്തേ തിരിച്ചറിഞ്ഞ് പരിചരണം നല്‍കും. 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈ സൗകര്യം ലഭ്യമാകും. വൈകല്യചികിത്സയും ബോധവത്കരണവും തെറപ്പിക്കളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇവിടെ സാധ്യമാവും.
ഒരു നോഡല്‍ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഒരു സോഷ്യല്‍ വര്‍ക്കര്‍, രണ്ട് ഡവലപ്മെന്‍റ് തെറപ്പിസ്റ്റുകള്‍, ഒരു ഫിസിയോതെറപ്പിസ്റ്റ്, ഒരു സ്പെഷല്‍ എജുക്കേറ്റര്‍ എന്നിവര്‍ പരിശോധനഗ്രൂപ്പില്‍ ഉണ്ടാവും. കുട്ടികളുടെ ബുദ്ധിവികാസം, വൈകല്യംപരിഹരിക്കല്‍, പോഷകാഹാരക്കുറവ് പരിഹരിക്കല്‍ എന്നിവക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. ഈ വര്‍ഷം 19,00,000 രൂപ ഇതിന് നീക്കിവെച്ചതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.