ഹരിപ്പാട്: യു.ഡി.എഫിനും എൽ.ഡി.എഫിനും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ഹരിപ്പാട്. തീരദേശവും കുട്ടനാടും അപ്പർകുട്ടനാടും അതിരിടുന്ന മണ്ഡലത്തിൽ മത്സ്യ-കയർ-കർഷക തൊഴിലാളികൾ നിർണായകമാണ്. തദ്ദേശതെരഞ്ഞെടുപ്പുകളിൽ ഇരുകൂട്ടരേയും മാറിമാറി പിന്തുണച്ചിട്ടുണ്ട്. എന്നാൽ ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനാണ് പിന്തുണ കൂടുതൽ. 16 നിയമസഭ തെരഞ്ഞെടുപ്പുകളിൽ അഞ്ചുതവണയാണ് മണ്ഡലം ഇടതുമുന്നണിക്ക് ഒപ്പംനിന്നത്. 2006നുശേഷം ഹരിപ്പാട് മണ്ഡലത്തിൽ ഇടതുമുന്നണി പച്ച തൊട്ടിട്ടില്ല. രമേശ് ചെന്നിത്തല സിറ്റിങ് സീറ്റായി ഹരിപ്പാടിനെ മാറ്റിയെടുത്തുവെന്നതാണ് യാഥാർഥ്യം. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും ചെന്നിത്തലക്കായിരുന്നു വിജയം. ഈ ആനുകൂല്യം തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചിട്ടില്ല. ഹരിപ്പാട് നഗരസഭയും തൃക്കുന്നപ്പുഴ, ചെറുതന പഞ്ചായത്തുകളും ഒഴികെ ബാക്കി എട്ട് പഞ്ചായത്തുകൾ ഇടതുമുന്നണിയുടെ കൈപ്പിടിയിലാണ്.
രമേശ് ചെന്നിത്തല നിയമസഭ തെരഞ്ഞെടുപ്പിൽ നേടുന്ന അത്ര മേൽക്കൈ ഇല്ലെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലം കൂടുതൽ പിന്തുണ നൽകിയത് യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാനായിരുന്നു. 5844 വോട്ടാണ് ഇടതുമുന്നണിയേക്കാൾ അധികംനേടിയത്. എൻ.ഡി.എ. ഓരോ തെരഞ്ഞെടുപ്പിലും വോട്ട്നില വർധിപ്പിക്കുന്നത് ഇരുമുന്നണികളേയും ആശങ്കപ്പെടുത്തുന്നു. മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ ചെറുതല്ലാത്ത സ്വാധീനം ബി.ജെ.പിക്ക് ഉണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മേൽക്കൈ നിലനിർത്താൻ യു.ഡി.എഫ് കിണഞ്ഞു പരിശ്രമിക്കുകയാണ്. കെ.സി. വേണുഗോപാൽ മണ്ഡലത്തിന് സുപരിചിതനും ശക്തനുമായ സാരഥിയായതിനാൽ യു.ഡി.എഫ് ക്യാമ്പ് സജീവമാണ്.
സാധാരണ ഉണ്ടാകാറുള്ള അനൈക്യം ഇല്ല. ഭൂരിഭാഗം പഞ്ചായത്തുകളിലും ശക്തമായ അടിത്തറ യു.ഡി.എഫിനുണ്ട്. തീരദേശ പഞ്ചായത്തുകളായ ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും യു.ഡി.എഫ് മുൻതൂക്കം നേടുന്ന പഞ്ചായത്തുകളാണ്. ഇവിടത്തെ മുസ്ലിം-ധീവര സമുദായങ്ങളുടെ വോട്ടുകളാണ് യു.ഡി.എഫിന് തുണയാകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധീവരസമുദായത്തിൽ പെട്ട എൻ.ഡി.എ.സ്ഥാനാർഥി കെ.എസ്. രാധാകൃഷ്ണന് ലഭിച്ച പിന്തുണ ധീവരസമുദായത്തിൽ നിന്ന് എൻ.ഡി.എ.സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ലഭിക്കില്ലെന്ന വിലയിരുത്തലുണ്ട്. ഹരിപ്പാട് നിയമസഭ മണ്ഡലത്തിൽ നായർ വോട്ടുകളും നിർണായകമാണ്. കെ.സി.വേണുഗോപാലിന് എത്രമാത്രം വോട്ടുകൾ സ്വാധീനിക്കാൻ കഴിയുമെന്നത് യു.ഡി.എഫ് മുന്നേറ്റത്തെ നിർണയിക്കുന്ന ഘടകമാണ്.
ധീവരസഭയിൽ നിന്നും വോട്ട് ചോരാതിരിക്കാനും നായർ വോട്ടുകൾ ഉറപ്പിക്കാനും കോൺഗ്രസ് നേതാക്കൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എസ്.ഡി.പി.ഐയുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണ യു.ഡി.എഫിന് നേരിയ മുൻത്തൂക്കം നിലനിർത്താൻ സഹായിക്കും. എൽ.ഡി.എഫ്. ക്യാമ്പുകളും വലിയ പ്രതീക്ഷയിലാണ്. കാർഷിക മേഖലയിൽ ഇടതുമുന്നണിക്കാണ് മുൻതൂക്കം. എ.എം. ആരിഫിന്റെ നേട്ടം ഉയർത്തിപ്പിടിച്ച് പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള പരിശ്രമത്തിലാണ് ഇടതുമുന്നണി. അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ നടത്തിയ സജീവമായ ഇടപെടലും വികസന പ്രവർത്തനങ്ങളും ആരിഫിന് അനുകൂല ഘടകങ്ങളാണ്. ഇത് ജനങ്ങളിൽ എത്തിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം മുന്നണി ചെയ്യുന്നുണ്ട്.
ആരിഫ് പാർലമെൻറിൽ ഉണ്ടാകണമെന്ന ചർച്ച മണ്ഡലത്തിൽ സജീവമാക്കാൻ ഇടതുമുന്നണിയുടെ പ്രചാരണം കൊണ്ട് സാധിച്ചിട്ടുണ്ട്. നായർ- ധീവര വോട്ടുകൾ ബി.ജെ.പി കൂടുതൽ സ്വാധീനിച്ചാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ഇടതുമുന്നണി വിലയിരുത്തൽ. എൻ.ഡി.എ മുൻ വർഷങ്ങളേക്കാൾ കൂടുതൽ വോട്ടുനേടുമെന്നാണ് പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നത്. നേതാവ് ശോഭാ സുരേന്ദ്രന്റെ സ്ഥാനാർഥിത്വമാണ് മത്സരം കടുപ്പിക്കുന്നത്. എൻ.ഡി.എയുടെ ശക്തി കേന്ദ്രങ്ങളിൽനിന്നും പരമാവധി വോട്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.