തൈക്കാട് ശ്മശാനത്തിനടുത്തുള്ള ഇടത് സംഘടന ജീവനക്കാരുടെ ഓഫിസിൽ പി.പി.ഇ കിറ്റുകളുടെ അടിയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന മൊബൈൽ മോർച്ചറികളിലൊന്ന്
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് മരണങ്ങൾ വർധിക്കുമ്പോഴും കോർപറേഷെൻറ മൊബൈൽ മോർച്ചറികൾ ഇടതുസംഘടന പ്രവർത്തകരുടെ ഓഫിസ് മുറിയിൽ കിടന്ന് നശിക്കുന്നു. ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ മൊബൈൽ മോർച്ചറികളാണ് ഒരുവർഷത്തോളമായി തൈക്കാട് ശ്മശാനത്തിനടുത്തുള്ള ഓഫിസിൽ പി.പി.ഇ കിറ്റുകളുടെ അടിയിൽ അലക്ഷ്യമായി കിടക്കുന്നത്. ഇത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർ കരമന അജിത്ത് രംഗത്തെത്തി.
നിലവിൽ രണ്ട് മൊബൈൽ മോർച്ചറികളാണ് കോർപറേഷനുള്ളത്. ഇവ നേരത്തെ മുഖ്യകാര്യാലയത്തിലാണ് സൂക്ഷിച്ചിരുന്നതെങ്കിലും പിന്നീട് അപ്രത്യക്ഷമായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊടുപോകാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിൽ ഇത്തരം മൊബൈൽ മോർച്ചറികൾ സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസമായിരുന്നു.
ഒരുദിവസത്തേക്ക് 2000 രൂപ നിരക്കിൽ വാടക ഈടാക്കിയാണ് കോർപറേഷൻ ഇവ വിട്ടുനൽകിയിരുന്നത്. എന്നാൽ കേടായതോടെ സ്വകാര്യ ലോബികളിൽനിന്ന് ദിവസത്തേക്ക് 4000-5000 നിരക്കിൽ മൊബൈൽ മോർച്ചറികൾ വാടകെക്കടുക്കേണ്ട അവസ്ഥയാണെന്ന് കരമന അജിത്ത് അരോപിച്ചു.
അതേസമയം കേടായവ ശരിയാക്കുന്നതിന് എൻജിനീയറിങ് വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ജമീല ശ്രീധരൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഒരെണ്ണം തീർത്തും കേടായെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. മറ്റൊന്ന് ശരിയാക്കിെയടുത്ത് പൊതുജനങ്ങൾക്ക് വാടകക്ക് നൽകുന്നതിന് അടിയന്തര നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.