ബൈക്ക് റേസിങ് നടത്തി അപകടം; യുവാവിനെതിരെ കേസ്
മെഡിക്കല്‍ കോളജ്: രൂപമാറ്റം വരുത്തിയ ബൈക്കില്‍ റേസിങ് നടത്തി അപകടമുണ്ടാക്കിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. മെഡിക്കല്‍ കോളജ് സ്വദേശി മനുകൃഷ്ണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി റോഡിലൂടെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ അമിത വേഗത്തില്‍ ഇയാള്‍ ചീറിപ്പാഞ്ഞതിനെ തുടര്‍ന്ന് പട്ടം സ്വദേശിയായ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടു. ഞായറാഴ്ച വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം.
ആക്കുളം-ഉളളൂര്‍ റോഡ് വഴി അഭ്യാസ പ്രകടനം നടത്തി ചീറിപ്പാഞ്ഞെത്തിയ ബൈക്ക് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലെത്തിയപ്പോഴാണ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തിയത്. എന്നാല്‍ സ്കൂട്ടര്‍ യാത്രികന് പരിക്ക് സംഭവിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം പരാതി നല്‍കാതെ മടങ്ങി. സംഭവം നടന്നയുടൻ നാട്ടുകാര്‍ മനുവിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
സുഹൃത്തിന്റെ ബൈക്കിലാണ് മനു റേസിങ് നടത്തിയത്. ബൈക്ക് റേസിങ് നടത്തിയതിനും അപകടമുണ്ടാക്കിയതിനും പൊലീസ് കേസെടുത്ത് മനുവിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സ്റ്റേഷനിലെത്തി വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കുകയുണ്ടായി. അപകടകരമായ തരത്തില്‍ ബൈക്ക് ഓടിച്ചതിനും രൂപമാറ്റം വരുത്തിയതിനും 25,000 രൂപ പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.