108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

(ചിത്രം) കൊല്ലം: അമ്മക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലൻസ്‌ ജീവനക്കാർ. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് മാറ്റിയ യുവതിക്ക് സുഖപ്രസവം. നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിൻെറ ഭാര്യ സിന്ധു(32)വാണ് ആംബുലൻസിൽ ആൺകുഞ്ഞിന്‌ ജന്മം നൽകിയത്. വ്യാഴാഴ്ച ഉച്ചക്ക് 2.45ഓടെ സിന്ധുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിൻെറ സേവനം തേടുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കൺട്രോൾ റൂമിൽനിന്ന് ലഭിച്ച വിവരത്തി​ൻെറ അടിസ്ഥാനത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദുദേവി, പൈലറ്റ് സന്തോഷ്കുമാർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് ആംബുലൻസ്‌ സ്ഥലത്തെത്തി. റോഡിൽനിന്ന് ഇറക്കമുള്ള സ്ഥലത്താണ് സിന്ധുവി​ൻെറ വീട് സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് ആംബുലൻസ്‌ എത്തിപ്പെടാൻ കഴിയാത്ത അവസ്‌ഥയാണ്. സിന്ധുവിൻെറ അടുത്തെത്തി ആംബുലൻസ്‌ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദുദേവി നടത്തിയ പരിശോധനയിൽ ആരോഗ്യനില മോശമാണെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും കണ്ടെത്തി. തുടർന്ന് പൈലറ്റ് സന്തോഷ് കുമാറും പ്രദേശവാസികളും ചേർന്ന് സിന്ധുവിനെ സ്ട്രക്​ചറിൽ ചുമന്ന് കയറ്റം കയറി മുകളിലെത്തിച്ച് ആംബുലൻസിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഇന്ദു ആംബുലൻസിനുള്ളിൽ വെച്ച് വൈകുന്നേരം മൂന്നോടെ പ്രസവം എടുത്തു. പ്രഥമശുശ്രൂഷ നൽകിയശേഷം അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.