അന്തർ സംസ്ഥാന സർവിസിന് കെ.എസ്.ആർ.ടി.സി 100 ബസ് വാങ്ങും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് 100 ബസുകൾ വാങ്ങുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മൂന്ന് വ്യത്യസ്ത തരം ശ്രേണിയിെല ബസുകളാണ് വാങ്ങുക. അന്തർ സംസ്ഥാന യാത്രക്കാരെ ആകർഷിക്കാൻകൂടി ലക്ഷ്യമിട്ടാണിത്. എട്ട് സ്ലീപ്പര്‍ എ.സി ബസുകള്‍ വാങ്ങും. തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ ഈ ശ്രേണിയിലുള്ള ബസുകള്‍ നിലവിൽ കെ.എസ്.ആർ.ടി.സിക്കില്ല. ഇതിൻെറ വിജയം നോക്കിയാകും കൂടുതൽ ബസുകൾ വാങ്ങുക. 20 പ്രീമിയം എ.സി സീറ്റര്‍ ബസുകൾ, 72 എയര്‍ സസ്‌പെന്‍ഷന്‍ ബസുകള്‍ എന്നിവയും വാങ്ങും. എക്‌സ്‌പ്രസ് സർവിസുകൾക്ക് എയർ സസ്പെൻഷൻ ബസുകൾ ഉപയോഗിക്കും. കൂടുതല്‍ ലഗേജ് സ്ഥലം, ജി.പി.എസ് സംവിധാനം, മൊബൈല്‍ ചാര്‍ജിങ്ങിന് കൃത്യമായ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന വാഹനങ്ങളാകും വാങ്ങുക. സ്ലീപ്പർ ബസുകളിൽ കോവിഡ് കാലത്ത് യാത്രാക്കാർ തമ്മിെല ദൂരപരിധി ഉറപ്പാക്കിയാകും സർവിസ് നടത്തുക. നേരത്തെ കിഫ്ബി വഴി 310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാനും 400 ബസുകൾ എൽ.എൻ.ജിയിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. 460 ബസുകളാണ് ഈ വർഷം പുതുതായി വാങ്ങുന്നത്. കൂടുതൽ ദീർഘദൂര സർവിസുകൾ ഘട്ടംഘട്ടമായി എ.സി ലോഫ്ലോർ വോൾവോ സർവിസുകളിലേക്ക് മാറും. ഇത് വിജയകരമായാൽ പുഷ്ബാക്ക് സീറ്റുകൾ ഉയർന്ന ക്ലാസിൽ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.