സന്ദർശകരെ നിരാശയിലാഴ്ത്തി പൊന്മുടി

നെടുമങ്ങാട്: കോടമഞ്ഞിൽ പുതഞ്ഞ് കുളിരേകി പൊന്മുടി മാടിവിളിക്കുന്നെങ്കിലും അതാസ്വദിക്കാൻ കഴിയാത്ത നിരാശയിലാണ് സന്ദർശകർ. ഏറെ ടൂറിസം സാധ്യതയുള്ള ഒരു പ്രദേശത്തെ വകുപ്പിന്‍റെ സംവിധാനങ്ങൾ ചേർന്ന് എങ്ങനെ നശിപ്പിക്കാം എന്നതിന്‍റെ ഒന്നാം നമ്പർ ഉദാഹരണമായി മാറുകയാണ് പൊന്മുടി. നിലവിൽ പൊന്മുടിക്ക് ഹിൽ സ്റ്റേഷൻ എന്ന പേര്‌ മാത്രമേയുള്ളൂ. അവിടെ കാണേണ്ട കാഴ്ചകളൊന്നും ലഭിക്കുന്നില്ലെന്നാണ് സന്ദർശകരുടെ പരാതി. കഴിഞ്ഞ ഒരു മാസക്കാലമായി പൊന്മുടിയാത്ര നിര്‍ത്തിെവച്ചിരിക്കുകയായിരുന്നു. കാലവർഷത്തിൽ റോഡുകൾ ഇടിഞ്ഞതോടെയാണ് പൊന്മുടി അടച്ചിടേണ്ടി വന്നത്. കല്ലാര്‍ മുതല്‍ അപ്പര്‍ സാനിട്ടോറിയം വെരയുള്ള 12 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞും റോഡ് പൊട്ടിത്തകര്‍ന്നും നാശമുണ്ടായത്. നിരവധി പരാതികളെ തുടർന്ന് ഈ മാസം ആദ്യവാരം തുറന്നതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു. ഇപ്പോൾ രാവിലെ എട്ട് മുതലാണ് പൊന്മുടിയിലേക്കുള്ള കല്ലാർ ചെക്ക്പോസ്റ്റ് തുറക്കുന്നത്. അതിനുശേഷം 21 ഹെയർപിൻ വളവുകൾ കയറി അപ്പർ സാനിട്ടോറിയത്തിൽ എത്തുമ്പോഴേക്കും നല്ല വെയിൽ വന്നുതുടങ്ങും. പുലർകാലത്തെ തണുപ്പും മഞ്ഞും ഒന്നും അവിടെയുണ്ടാകില്ല. നിലവിൽ പൊന്മുടി പ്രവേശനം ഓൺലൈൻ ബുക്കിങ് വഴി ആണ്. ബുക്ക് ചെയ്ത ശേഷം രാവിലെ പോയി കല്ലാറിൽ കാത്തുകെട്ടി കിടക്കണം. മിക്കപ്പോഴും ചെക്പോസ്റ്റ് തുറക്കാൻ എട്ട് കഴിയും. തുറന്നാൽ തന്നെ ഓൺലൈൻ ബുക്ക് ചെയ്തവരുടെ പട്ടിക പ്രിന്‍റ് എടുത്ത് ആള് വന്നിട്ടുണ്ടാകില്ല. ഇതിനിടയിൽ അവിടെ തിക്കും തിരക്കുമാകും. ഓൺലൈൻ ബുക്ക് ചെയ്ത ഹതഭാഗ്യർ ബഹളം തുടങ്ങിയിട്ടുണ്ടാകും. പട്ടിക വരുമ്പോൾ അതിലും തമാശയായിരിക്കും. നൂറുകണക്കിന് ആളുകളുടെ പട്ടിക പ്രിൻറ് ചെയ്തിരിക്കുന്നത് ഒരു ഓർഡറും ഇല്ലാതെ. അതിൽ നിന്നും ഒരാളുടെ ബുക്കിങ് കണ്ടുപിടിക്കണം എങ്കിൽ ആദ്യം മുതൽ അവസാനം വരെ തപ്പണം. മിക്ക ആളുകളുടെയും പേര് കാണില്ല. ഒരു ദിവസം 1500 പേർക്ക് ആണ് പാസ് കൊടുക്കുന്നത്. പേര് തപ്പിയെടുത്ത് ഒരു വിധം കല്ലാർ വിടുമ്പോൾ സമയം പത്താകും. പൊന്മുടിയിലെ പ്രവേശനസമയത്തിൽ മാറ്റംവരുത്തണമെന്നും ആവശ്യമുണ്ട്. കല്ലാറിലെ ഓൺലൈൻ പരിശോധന സെന്‍ററിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കണം. രാവിലെ ആറിനെങ്കിലും കല്ലാറിൽനിന്നും സന്ദർശകരെ പൊന്മുടിയിലേക്ക് കടത്തിവിടണമെന്നും വൈകുന്നേരം ഏഴുവരെയെങ്കിലും അപ്പർ സാനിറ്റോറിയത്തിൽ തങ്ങാൻ അനുവദിക്കണമെന്നുമാണ് സന്ദർശകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.