ശാന്ത ഇനി ഉറ്റവർക്കൊപ്പം

പോത്തൻകോട്: അയിരൂപ്പാറ കൊടിക്കുന്നിൽ തടത്തരികത്ത് വീട്ടിൽ ശാന്തക്ക് (60) ഇനി ഉറ്റവർക്കൊപ്പം കഴിയാം. മാനസികാസ്വാസ്ഥ്യങ്ങളെ തുടർന്ന് വീട്ടിൽനിന്ന് കാണാതായ ശാന്തയെ പത്ത് വർഷത്തിനുശേഷം ഒഡിഷയിൽനിന്നാണ് കണ്ടെത്തിയത്. 2011ൽ വീട്ടിൽ നിന്ന് കാണാതായ ശാന്തയെ വീട്ടുകാരും ബന്ധുക്കളും പലയിടങ്ങളിലും അന്വഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ പോത്തൻകോട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തെരുവിൽ അലഞ്ഞ ശാന്തയെ ഒഡിഷയിലെ ആസിയ മിഷൻ എന്ന സന്നദ്ധ സംഘടന ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. വെസ്റ്റ് മുംെബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രദ്ധ റീഹാബിലിറ്റേഷൻ ഫൗണ്ടേഷൻ മൂന്നുമാസം മുമ്പ് ശാന്തയെ ഏറ്റെടുത്തു. ഇവിടത്തെ ചികിത്സയിലൂടെ മാനസികാരോഗ്യം വീണ്ടെടുത്ത ശാന്ത അധികൃതർക്ക് വിലാസം നൽകി. അധികൃതർ പോത്തൻകോട് സ്റ്റേഷനുമായി ബന്ധപ്പെട്ട് ശാന്തയെ സ്വന്തം വീട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പോത്തൻകോട് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സഹോദരൻ ജോർജ് സ്റ്റേഷനിലെത്തി ശാന്തയെ തിരിച്ചറിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പോത്തൻകോട് പൊലീസ് ശാന്തയെ കോടതിയിൽ ഹാജരാക്കിയേ ശേഷം ബന്ധുക്കൾക്ക് കൈമാറി. ശാന്തയെ സുരക്ഷിതമായി എത്തിച്ച സന്നദ്ധ പ്രവർത്തക മുംബൈ സ്വദേശിനി സുലക്ഷണയെ പോത്തൻകോട് പൊലീസ് ഉപഹാരം നൽകി ആദരിച്ചു. ശാന്തയുടെ ഭർത്താവ് വർഷങ്ങൾക്കുമുമ്പ് ഉപേക്ഷിച്ചുപോയിരുന്നു. ഏക മകൾ പന്ത്രണ്ടുവർഷം മുമ്പ് െട്രയിനിൽനിന്ന് വീണു മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.