അട്ടപ്പാടി കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി പുനരധിവാസത്തിന് നൽകിയ 2730 ഏക്കർ നിക്ഷിപ്ത വനഭൂമി സ്വകാര്യ സ്ഥാപനത്തിന് കരാർ വ്യവസ്ഥയിൽ കൈമാറിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. ആദിവാസി ഭൂ സംരക്ഷണ നിയമങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്നും പാലക്കാട് കലക്ടർ, ഒറ്റപ്പാലം സബ് കലക്ടർ തുടങ്ങിയവർ ഭൂമി കൈയേറുന്നവരെ സഹായിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 'മാധ്യമം' വാർത്തയെ തുടർന്ന് വെള്ളിങ്കിരി (വരമല), ടി.കെ. കാടൻ, മണി (ചിണ്ടക്കി), ശിവദാസൻ, കോങ്കറ (പോത്തുപ്പാടി), ടി.ആർ. ചന്ദ്രൻ (വട്ടലക്കി), അട്ടപ്പാടി സുകുമാരൻ തുടങ്ങിയവരാണ് രാജ്ഭവനിലെത്തി നിവേദനം നൽകിയത്. 1975ൽ ടി. മാധവമേനോൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 420 ആദിവാസി കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിക്ഷിപ്ത വനഭൂമി അനുവദിച്ചത്. ആദിവാസികളെ കൃഷിയിൽ സ്വയംപര്യാപ്തരാക്കി അഞ്ചുവർഷം കഴിയുമ്പോൾ അവരുടെ ഭൂമി വിട്ടുകൊടുക്കാമെന്ന വ്യവസ്ഥ സർക്കാർ പാലിച്ചില്ല. പ്രദേശത്ത് താമസിച്ചിരുന്ന പ്രാക്തന ഗോത്ര വർഗക്കാരുടെ കൃഷിഭൂമിയും ഇക്കാലത്ത് ഫാമിനോട് ചേർത്തു. പട്ടികവർഗ വകുപ്പിൽനിന്ന് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ അഴിമതിയും ധൂർത്തും കാരണം ഫാമിങ് സൊസൈറ്റി നഷ്ടത്തിലായി. അധികൃതർ കൃഷി വികസിപ്പിച്ചില്ല. ഇപ്പോൾ ഫാമുകളിലെ വലിയ പ്രദേശം കാടുപിടിച്ചുകിടക്കുകയാണ്. 2019ൽ ആദിവാസി ഭൂമി സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് കൊടുത്തു. ഫാമിങ് സൊസൈറ്റി പിരിച്ചുവിട്ട് ഭൂമിയുടെ അവകാശികളായ ആദിവാസി കുടുംബങ്ങൾക്ക് നൽകാൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.