കൊല്ലങ്കോട്: യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിലൊളിപ്പിച്ച സംഭവത്തിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. യെമനിൽ നഴ്സായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവെച്ചത്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരനായ ഭർത്താവ് തലാൽ അബ്ദുമഹ്ദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. ഇവരെ 2018ൽ യെമൻ കോടതി വധശിക്ഷക്ക് വിധിച്ചു. ഇതിനെതിരെ ഇവർ അപ്പീൽ സമർപ്പിച്ചു. ഈ അപ്പീലാണ് കോടതി തള്ളിയത്. വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖേന നിവേദനം നൽകിയെങ്കിലും വധശിക്ഷ ശരി വെക്കുകയായിരുന്നു.
നെന്മേനി എൽ.പി സ്കൂളിലും യോഗിനിമാതാ ഹൈസ്കൂളിലും പഠനം പൂർത്തിയാക്കിയ നിമിഷപ്രിയ കുറവിലങ്ങാട് സ്വകാര്യ നഴ്സിങ് സ്ഥാപനത്തിലും പിന്നീട് ബംഗളൂരുവിലും നഴ്സിങ് പഠനം പൂർത്തിയാക്കി. തൊടുപുഴ സ്വദേശി ടോമി തോമസിനെ 2012 ൽ വിവാഹം ചെയ്ത ശേഷം ഇരുവരും യമനിൽ പോയി. ടോമി സ്വകാര്യ സ്ഥാപനത്തിലും നിമിഷപ്രിയ ക്ലിനിക്കിലും ജോലി നേടി. തുടർന്നാണ് യമൻ പൗരനായ തലാൽ അബ്ദുമഹ്ദിയുമായി കൂട്ടുചേർന്ന് സ്വന്തമായി ക്ലിനിക് തുടങ്ങിയത്.
ഇതിനിടെ ടോമി -നിമിഷപ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിച്ചു. ടോമി തോമസ് മകളുമായി നാട്ടിലെത്തി. ഇതിനിടെ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയ വിവാഹം ചെയ്തു. ഇവർ തമ്മിൽ ക്ലിനിക്കുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തർക്കങ്ങളും തുടർന്നുണ്ടായ നിയമനടപടികളുമാണ് കൊലപാതകത്തിൽ കലാശിച്ചത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.