ആശ കിഷോർ ശ്രീചിത്ര ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: ട്രൈബ്യൂണൽ ഉത്തരവിനു പിന്നാലെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം ഡോ. ആശ കിഷോർ താൽക്കാലികമായി ഒഴിഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. സഞ്ജീവ് തോമസിനാണ് പകരം ചുമതല. കാലാവധി അവസാനിച്ച ആശ കിഷോറിന് ഡയറക്ടർ സ്ഥാനം നീട്ടിനൽകിയിരുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ കഴിഞ്ഞദിവസം അത് സ്റ്റേ ചെയ്തിരുന്നു. ജൂലൈ 14 വരെയായിരുന്നു ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് ഡോ ആശ കിഷോറിൻെറ കാലാവധി. എന്നാൽ, അവർ വിരമിക്കുന്ന 2025 വരെ കാലാവധി നീട്ടി നൽകി ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി നേരത്തേ ഉത്തരവിറക്കി. ഇൻസ്റ്റിറ്റ്യൂട്ട് ബോഡി യോഗത്തിലും കാലാവധി നീട്ടുന്നതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടറാണ് കാലാവധി നീട്ടുന്നതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചത്. ട്രൈബ്യൂണൽ ഉത്തരവിനെതിരെ ശ്രീചിത്ര ഹൈകോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. അതിനിടെ, ബി.ജെ.പിയും ആർ.എസ്.എസുമായി ബന്ധപ്പെട്ട ചിലർ തന്നെ ഉന്നം വെക്കുകയാണന്നാരോപിച്ച് ആശ കിഷോർ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വ‌ർധന് എഴുതിയ കത്തിൻെറ വിശദാംശങ്ങളും പുറത്തുവന്നു. പുറത്തുനിന്നുള്ള ചിലർ ഭരണകാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നതായും തന്നെയും സ്ഥാപനത്തെയും മോശമായി ചിത്രീകരിക്കുന്നതായുമാണ് ജൂൺ 21ന് എഴുതിയ കത്തിൽ പറയുന്നത്. ആശ കിഷോർ നടത്തിയ നിയമനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുണ്ടെന്നാരോപിച്ച് മുൻ ഡി.ജി.പിയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി അംഗവുമായ സെൻകുമാർ നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. ചില നിയമനങ്ങളിൽ സംവരണ തത്ത്വം പാലിച്ചില്ലെന്നായിരുന്നു സംഘത്തിൻെറ കണ്ടെത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.