ഗുരുവായൂർ: പന്തായിൽ എൻ.പി. മുഹമ്മദ് ‘തകര്‍ന്ന ഹൃദയങ്ങൾ’ പാട്ടുപുസ്തകമെഴുതുന്നത് 1958ൽ. നൂറുകണക്കിന് വേദികളിൽ പാടിയ ഈ പാട്ട് അന്ന് നാട്ടിൽ ഹിറ്റായിരുന്നു. എന്നാൽ, കാലത്തിെൻറ കുത്തൊഴുക്കിൽ പാട്ടുപുസ്തകം എവിടെയോ നഷ്ടമായി. പ്രായമേറിയപ്പോൾ മുഹമ്മദും പാട്ടിെൻറ വരികൾ പലതും മറന്നു. എന്നാൽ, പുസ്തകം പിറവിയെടുത്തിട്ട് 62 വർഷത്തിനിപ്പുറം ‘തകര്‍ന്ന ഹൃദയങ്ങള്‍ക്ക്’ ആലാപന ആവിഷ്കാരമൊരുങ്ങിയിരിക്കുകയാണ്. പാട്ട് ഡി.വി.ഡി രൂപത്തിൽ പുറത്തിറക്കി. തെൻറ സര്ഗസൃഷ്ിക്കുണ്ടായ പുനരാവിഷ്കാരം കണ്ട് ആസ്വദിച്ചിരിക്കുകയാണ് 87കാരനായ മുഹമ്മദ്. മകന് അബ്ദുൽ അസീസും സുഹൃത്തുക്കളായ വി.എം. ഹുസൈൻ, സലിം ഗുരുവായൂര്‍, വി. സുബൈർ എന്നിവര്‍ ചേർന്നാണ് നഷ്ടപ്പെെട്ടന്ന് കരുതിയ പാട്ടുപുസ്തകത്തെ വീണ്ടെടുത്ത് സീഡി രൂപത്തിലാക്കിയത്.
ഗുരുവായൂർ പരിസരത്തെ ഒരു തകര്‍ന്ന തറവാടിെൻറ കഥയായിരുന്നു ‘തകര്‍ന്ന ഹൃദയങ്ങളുടെ’ ഇതിവൃത്തം. കുടുംബം പോറ്റാൻ മകൻ ബോംബെയിലേക്ക് പോകുന്നതും അവിടെവെച്ച് രോഗബാധിതനാവുന്നതും അവൻ ഉമ്മയോടും സഹോദരിയോടുമായി കത്തിലൂടെ നടത്തുന്ന സംഭാഷണങ്ങളുമൊക്കെയാണ് 20 പേജ് വരുന്ന പുസ്തകത്തിലുണ്ടായിരുന്നത്. പാട്ടും ഇടക്ക് ഗദ്യവും ഇടകലരുന്നതായിരുന്നു രചനാശൈലി. 1958ൽ ജോലിതേടി മുംബൈയിലെത്തിയ കാലത്താണ് മുഹമ്മദ് ഈ പുസ്തകം രചിച്ചത്. എൻ.പി. പന്തായി എന്ന തൂലിക നാമത്തിലായിരുന്നു പാട്ടെഴുത്ത്.
‘തകർന്ന ഹൃദയങ്ങൾ’ ഒരുപാട് വേദികളിൽ ആലപിക്കപ്പെട്ടു. മുംബൈയിൽനിന്ന് മുഹമ്മദ് ഖത്തറിലേക്ക് പോയി. കൂടുതൽ പേരും ലോഞ്ചുകളിൽ ‘പേര്‍ഷ്യക്ക്’ പോയിരുന്ന കാലത്ത് പാസ്പോര്‍ട്ടും വിസയുമൊക്കെയായി നിയമവിധേയമായാണ് മുഹമ്മദ് ഖത്തറിലേക്ക് പോയത്. അവിടെ ഹോട്ടൽ ബിസിനസാണ് നടത്തിയത്. നെഹ്റുവിെൻറ മരണവാർത്തയറിഞ്ഞപ്പോൾ തെൻറ ഹോട്ടൽ അനുശോചന സൂചകമായി അടച്ച കഥയും ഈ മുതിർന്ന പ്രവാസി ഓർക്കുന്നുണ്ട്. ഖത്തറിൽനിന്ന് പിന്നീട് അബൂദബിയിലേക്ക് മാറി. സുഹൃത്തുക്കളുടെ നിർബന്ധം മൂലം അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്ന തകർന്ന ഹൃദയങ്ങളുടെ കോപ്പികൾ എങ്ങനെയോ നഷ്ടമായി. ഒരുവർഷം മുമ്പ് പഞ്ചാരമുക്ക് റോഡിലെ നവജീവൻ വൈദ്യശാല ഉടമ ഡോ. വി. അബൂബക്കറാണ് ചാവക്കാട് ലൈല ബുക് സ്റ്റാളിൽനിന്ന് പുസ്തകത്തിെൻറ ഒരു കോപ്പി കണ്ടെടുത്തത്. പുസ്തകം സുഹൃത്തായ ഗ്രാഫിക് ഡിസൈനർ വി.എം. ഹുസൈനെ ഏൽപിച്ചു. ഹുസൈനാണ് പുസ്തകം പുനരാവിഷ്കരിച്ച് കൂടുതൽ കോപ്പികൾ തയാറാക്കിയത്. പഴമതുടിക്കുന്ന കവർ ചിത്രവും അതേപടി ആവിഷ്കരിച്ചു. ഇത് പുസ്തകരൂപത്തിൽ ആയാൽ പോര, ഇതിനൊരു സംഗീത ആവിഷ്കാരം ഒരുക്കേണ്ടതുണ്ടെന്ന ചിന്തയിലാണ് സീഡി രൂപത്തിലാക്കാനാനുള്ള ശ്രമം ആരംഭിച്ചത്. കെ.വി. സലീമാണ് ഒരുക്കങ്ങളെല്ലാം നടത്തിയത്. കബീർ, ലൈല റസാഖ് എന്നിവർ പാടി. വടുതല അബ്ദുൽ ഖാദറിേൻറതാണ് ഓര്‍ക്കസ്ട്ര. കാരക്കാട് മേഖലയിലെ പൊതുപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘മതില്‍ക്കൂട്ടം’ ഡി.വി.ഡി പ്രകാശനം ചെയ്തു. പിതാവിെൻറ വഴി പിന്തുടര്ന്ന് അസീസും ഗള്‍ഫിലാണ്. ഗുരുവായൂർ നാനൂറാംപടിക്കടുത്തുള്ള വീട്ടിൽ വിശ്രമത്തിലാണ് മുഹമ്മദ്. 1980കളുടെ ആദ്യത്തിലാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഭാര്യ നഫീസ രണ്ട് വര്‍ഷം മുമ്പ് മരിച്ചു. അസീസിന് പുറമെ അസൂറ, ഹസീന എന്നീ രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.