പാലക്കാട്: കോവിഡ് ഒന്നാംഘട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസിന് വേണ്ടി കോവിന്‍ വെബ്‌സൈറ്റില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന കോവിന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം ആദ്യ ഡോസ് എടുക്കാൻ രജിസ്‌ട്രേഷന് ഉപയോഗിച്ച അതേ മൊബൈല്‍ നമ്പര്‍ എൻറർ ചെയ്യുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നല്‍കി ഓപണ്‍ ചെയ്യുക. തുറന്ന് വരുന്ന പേജില്‍ നിങ്ങള്‍ ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ അത് ഭാഗികമായി എടുത്തതായി കാണിക്കും. ഡോസ് 2 എന്ന ബട്ടണ് നേരെയുള്ള ഷെഡ്യൂള്‍ ബട്ടണ്‍ ക്ലിക് ചെയ്ത് കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുത്ത് ആദ്യത്തെ ഡോസിന് വേണ്ടി ചെയ്ത പോലെ രജിസ്‌ട്രേഷന്‍ ചെയ്യാനാകും. ഒരു കേന്ദ്രം തിരഞ്ഞെടുത്താല്‍ അതേ കേന്ദ്രത്തില്‍ മാത്രമേ വാക്‌സിന്‍ സ്വീകരിക്കാൻ പോകാന്‍ പാടുള്ളൂ. മറ്റു കേന്ദ്രങ്ങളില്‍ പോയാല്‍ വാക്‌സിന്‍ ലഭിക്കില്ല. ആദ്യ ഡോസിനും രണ്ടാം ഡോസിനും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ----------------- കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: 484 അംഗ പൊലീസ് സംഘം സജ്ജം പാലക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിൻെറ ഭാഗമായി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ സജ്ജമായത് 484 പൊലീസുകാരുടെ സംഘം. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആറ് ഡിവൈ.എസ്.പി.മാര്‍, 11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 30 എസ്.ഐമാര്‍, 99 എ.എസ്.ഐമാര്‍, 337 പൊലീസുകാര്‍ ഉള്‍പ്പെടെ 484 അംഗ സംഘത്തെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം നിയോഗിച്ചത്. ജില്ലയിലെ 35 സ്റ്റേഷന് പരിധികളിലായാണ് ഇത്രയും പൊലീസുകാരെ നിയോഗിച്ചത്. അന്തര്‍ സംസ്ഥാന, ജില്ല അതിര്‍ത്തികള്‍ ഉള്‍പ്പെടെ 11 ചെക്ക് പോസ്റ്റുകള്‍, പ്രധാന നഗരങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, വാക്‌സിന്‍ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിൻെറ ഭാഗമായി രാത്രി പട്രോളിങ്ങും ഊര്‍ജിതമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രാത്രി 7.30ന് ശേഷവും തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചുവരുന്നു. ------------------------ 11 ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂര്‍ പരിശോധന പാലക്കാട്: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ വാളയാര്‍ ഉള്‍പ്പെടെ 11 അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും പൊലീസിൻെറ നേതൃത്വത്തില്‍ 24 മണിക്കൂറും വാഹന പരിശോധന തുടരുന്നതായി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം, ഗോപാലപുരം, ചെമ്മണാംപതി, ഒഴലപ്പതി, നടുപ്പുണി, വേലന്താവളം, എല്ലപ്പെട്ടാംകോവില്‍, മുള്ളി, ആനക്കട്ടി ചെക്ക്പോസ്റ്റുകളില്‍ മോട്ടോര്‍ വെഹിക്കിള്‍, എക്സൈസ് വകുപ്പുകളും പൊലീസിനെ സഹായിക്കുന്നതിൻെറ ഭാഗമായി പരിശോധന നടത്തുന്നുണ്ട്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തോയെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിട്ടുണ്ടോയെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ജാഗ്രത പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താത്തവര്‍ നിര്‍ബന്ധമായും ഹോം ക്വാറൻറീനില്‍ 14 ദിവസം കഴിയണമെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയാണ് അതിര്‍ത്തി കടത്തുന്നത്. ഇത്തരത്തില്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭിക്കുകയും തുടര്‍ന്ന് ഹോം ക്വാറൻറീനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയവരെ ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും. അതത് സ്റ്റേഷന് പരിധികളിലെ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ചെക്ക്പോസ്റ്റുകളുടെ ചുമതല. ഊടുവഴികള്‍ അടച്ചിട്ടില്ലെന്നും സമാന്തര പാതകള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ടെന്നും ഡിവൈ.എസ്.പി അറിയിച്ചു. ------------------- സെക്ടറല്‍ മജിസ്‌ട്രേറ്റ് പരിശോധന: കണ്ടെത്തിയത് 313 കേസുകള്‍ പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാൻ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഞായറാഴ്ച നടത്തിയ പരിശോധനയില്‍ 313 പ്രോട്ടാകോള്‍ ലംഘനങ്ങൾ കണ്ടെത്തി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭ പരിധികളിലാണ് പരിശോധന നടത്തുന്നത്. 36 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിങ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവക്കെതിരെയാണ് കേസ് എടുത്തത്. തത്തമംഗലത്ത് നടന്ന അങ്ങാടി വേലയുമായി ബന്ധപ്പെട്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടകള്‍, മാളുകള്‍, സിനിമ തിയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെ പരിപാടികളിലും കണ്ടെയ്ന്‍മൻെറ് സോണുകളിലും പരിശോധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നുണ്ട്. ------------------------------- ഞായറാഴ്ച രജിസ്റ്റര്‍ ചെയ്തത് 14 കേസ് പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഞായറാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. 43 പേരെ അറസ്റ്റ് ചെയ്തു. പത്ത് വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക്കില്ല; 775 പേര്‍ക്കെതിരെ കേസ് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 775 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിൻെറ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.