റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തൽ: വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടു

അവധി ദിനങ്ങളിൽ തുറക്കരുതെന്ന ഉത്തരവ് മറികടന്നായിരുന്നു തട്ടിപ്പ് പാലക്കാട്: ഓണാവധി ദിവസങ്ങളിൽ റേഷൻസാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തിയ സംഭവത്തിൽ പരിശോധന നടത്തി വിശദറിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ സപ്ലൈകോ വിജിലൻസ് ജില്ല സപ്ലൈ ഓഫിസർമാരോട് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യപൊതുവിതരണവകുപ്പിൻെറ നിർദേശത്തെ തുടർന്നാണ് നടപടി. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ട് വരെ വിതരണം നടത്തിയ റേഷൻകടകളിൽ പരിശോധന നടത്തി കാർഡുടമകളിൽ നിന്ന് വിവരം ശേഖരിക്കാനും നിർദേശമുണ്ട്. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ട് വരെ അവധിയായിരുന്നു. സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശമില്ലാതെ അവധി ദിനങ്ങളിൽ കടകൾ തുറക്കരുതെന്ന ഉത്തരവ് മറികടന്നാ‍ണ് തട്ടിപ്പ് നടത്തിയത്. 512 വ്യാപാരികൾ തിരുവോണത്തിനും മൂന്നാം ഓണത്തിനും ചതയദിനത്തിനും ഇ പോസ് വഴി ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണക്കാക്കുന്നത്. സർവർ തകരാറിനെ തുടർന്ന് പലയിടങ്ങളും വിതരണം തടസ്സപ്പെടുന്നെന്ന വ്യാപാരി സംഘടനകളുടെ പാരാതിയിലാണ് ആഗസ്റ്റ് 29 മുതൽ മാന്വൽ വിതരണത്തിന് അനുമതി നൽകിയത്. കാലതാമസം കണക്കിലെടുത്ത് ആഗസ്റ്റിലെ വിതരണം സെപ്റ്റംബർ അഞ്ച് വരെ നീട്ടിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ചില കടയുടമകൾ തട്ടിപ്പ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.