കെ-റെയിലിന് എതിര് നിൽക്കുന്നവർ വികസനം മുടക്കികൾ -മുഖ്യമന്ത്രി

പാലക്കാട്: കെ-റെയിലിന് എതിര് നിൽക്കുന്നവർ വികസനം മുടക്കികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന വഴിയിൽ മുന്നേറാൻ ഗതാഗത തടസ്സമില്ലാത്ത, വേഗമാർന്ന സഞ്ചാരമാർഗം കേരളത്തിന് അനിവാര്യമാണ്. റോഡ് വികസനം താൽക്കാലിക പരിഹാരം മാത്രമാണ്. വാഹനങ്ങൾ പെരുകുകയാണ്. നല്ല വേഗതയിൽ സഞ്ചരിക്കാൻ സാധ്യമായ ട്രെയിനുകളാണ് സ്ഥിരമായ പരിഹാരം. ഹൈസ്പീഡ് ട്രെയിനുകളെക്കുറിച്ച് യു.ഡി.എഫ് ആലോചിച്ചിരുന്നു. എന്നാൽ, ഇടക്ക് സ്റ്റോപ്പുകൾ ആവശ്യമുള്ള സെമി-ഹൈസ്പീഡ് ട്രെയിനുകളാണ് കേരളത്തിന് നല്ലതെന്നാണ് എൽ.ഡി.എഫ് കണ്ടത്. നാടിന് ഗുണമുള്ള ഈ പദ്ധതി എൽ.ഡി.എഫ് ചെയ്യരുത് എന്നാണ് യു.ഡി.എഫിന്‍റെ നിലപാട്. വികസനം മുടക്കുകയാണ് പ്രതിപക്ഷം. വികസനത്തിന് സ്ഥലമെടുപ്പ് അനിവാര്യമാണ്. ദേശീയപാതക്കും ഗെയിലിനും മറ്റും സ്ഥലം നൽകിയവർക്ക് മോഹവിലയാണ് സർക്കാർ നൽകിയത്. സർക്കാർ ആരെയും വഴിയാധാരമാക്കില്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസനത്തിന് ഒപ്പം നിൽക്കുകയാണ് എല്ലാവരും വേണ്ടത്. വികസന കാര്യത്തിൽ സങ്കുചിത രാഷ്ട്രീയം കളിക്കുന്നവരെ തള്ളി മുന്നോട്ടുപോകാൻ നമുക്ക് കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് ഇടപെട്ടതുപോലെ, ഉന്നതവിദ്യാഭ്യാസ മേഖലയിലും സർക്കാർ വലിയ ഇടപെടലുകൾക്ക് തുടക്കമിടുകയാണ്. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിയുടെ 80 ശതമാനം സ്ഥലമെടുപ്പും പൂർത്തിയായി. ഐ.ടി സ്റ്റാർട്ട്അപ്പുകളടക്കം വ്യവസായ രംഗത്ത് വൻ കുതിപ്പിനാണ് നാട് സാക്ഷിയാകാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.