മഞ്ചേരി: ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിൻെറ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കുടുംബം. തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് എൻ.സി. മുഹമ്മദ് ശരീഫ് പറഞ്ഞു. റിപ്പോർട്ടിലുള്ളത് പച്ചക്കള്ളമാണെന്നും പ്രസവമടുത്തില്ലെന്ന വാദം ശരിയല്ലെന്നും ഭർത്താവ് പറഞ്ഞു. ഭാര്യയെ ഡിസ്ചാർജ് ചെയ്താൽ ദേശീയ മനുഷ്യാവകാശ കമീഷനിലും കോടതിയിലും പരാതി നൽകും. മഞ്ചേരിയിൽനിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്തു വിട്ടതാണ്. തങ്ങളുടെ നിർബന്ധംമൂലം ഡിസ്ചാർജ് വാങ്ങി എന്ന തരത്തിലുള്ള വാർത്ത ശരിയല്ല. പുരുഷനായ പ്രിൻസിപ്പലിൻെറ നിലപാട് മനസ്സിലാക്കാം. എന്നാൽ, മന്ത്രി പ്രസവവേദന അറിയുന്ന സ്ത്രീയല്ലേ. അവരിൽനിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ല. ഭാര്യയുടെ ആരോഗ്യനില തൃപ്തികരമാണ്. കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും ശരീഫ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായില്ലെന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിൻസിപ്പലിൻെറ പ്രാഥമിക റിപ്പോർട്ട്. യുവതിയെ ശനിയാഴ്ച പുലർച്ച അഞ്ചിന് അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകി. യുവതിയുടെയും ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യനില തൃപ്തികരമായിരുന്നു. പ്രസവം തുടങ്ങാനുള്ള ലക്ഷണമൊന്നും ഇല്ലായിരുന്നു. കോവിഡ് ആശുപത്രിയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. വാഹനസൗകര്യം ഒരുക്കാമെന്നും അറിയിച്ചു. എന്നാൽ, കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫർ ചെയ്താൽ മതിയെന്നും സ്വന്തം വാഹനത്തിൽ പോകാമെന്നുമാണ് കുടുംബം മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ചികിത്സ നിഷേധിച്ചതിൽ മെഡിക്കല്‍ കോളജില്‍ ഗുരുതരകൃത്യവിലോപമുണ്ടായതായി വിലയിരുത്തി ജില്ല കലക്ടർ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച മറുപടി നൽകുമെന്ന് പ്രിൻസിപ്പൽ എം.പി. ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.